ചൈനയിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുന്നു...യുഎസ് റിപ്പോർട്ട്..നിയമവിരുദ്ധമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു..തടവിലും ഇവർ വലിയ ക്രൂരതകൾക്കാണ് ഇരയാകുന്നത്...
ചൈനയിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുന്നതായി യുഎസ് റിപ്പോർട്ട്. കൺട്രി റിപ്പോർട്‌സ് ഓൺ ഹ്യൂമൻ റൈറ്റ്‌സ് പ്രാക്ടീസ് 2023ന്റെ
ഉള്ളടക്കത്തിൽ ആണ് ഈ കണ്ടെത്തലുകൾ ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം, അറസ്റ്റുകൾ, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം തുടങ്ങീ ചൈനയിലെ വലിയൊരു വിഭാഗം ജനങ്ങൾ അടിച്ചമർത്തലുകളും അനീതിയും നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.2017 മുതൽ 2013 വരെ പത്ത് ലക്ഷത്തിലധികം ഉയിഗുർ മുസ്ലീങ്ങളെയും, മറ്റ് മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരേയും ചൈനീസ് സർക്കാർ ഏകപക്ഷീയമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഉയിഗുർ മുസ്ലീങ്ങളും, സിൻജിയാങിൽ നിന്നുള്ള മുസ്ലീങ്ങളും വലിയ തോതിൽ വംശഹത്യയ്‌ക്കും മറ്റ് ക്രൂരതകൾക്കും ഇരയായിട്ടുണ്ട്.
ഏകപക്ഷീയമായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.നിയമവിരുദ്ധമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.തടവിലും ഇവർ വലിയ ക്രൂരതകൾക്കാണ് ഇരയാകുന്നത്. എങ്കിൽ പോലും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനോ താക്കീത് ചെയ്യാനോ സർക്കാർ ശ്രമിച്ചിട്ടില്ല. ചൈനീസ് സർക്കാരോ അവരുടെ ഏജന്റുമാരോ നിയമവിരുദ്ധമായ കൊലപാതകങ്ങൾ ഉൾപ്പെടെ നടത്തിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.എന്നാൽ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങളോ കണക്കുകളോ ഒന്നും ലഭ്യമായിട്ടില്ല.സിൻജിയാങ്ങിലെ ജയിലുകളിൽ നിരവധി കസ്റ്റഡി മരണങ്ങളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈദുൽ ഫിത്തറിന് മുൻപായി സിൻജിയാങ്ങിലെ തുംഷുക് ജയിലിൽ നിന്ന് 26ലധികം ഉയിഗുർ തടവുകാരുടെ മൃതദേഹങ്ങളാണ് അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതെന്ന് റേഡിയോ ഫ്രീ ഏഷ്യയുടെ റിപ്പോർട്ടിൽ പറയുന്നു.
നിർബന്ധിത തിരോധാനം രാജ്യവ്യാപകമായി വർദ്ധിച്ചു. ആളുകളെ ബലം പ്രയോഗിച്ച് നിർബന്ധിതരായി നാടുകടത്തും. ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി വ്യക്തികളെ തടങ്കലിൽ വയ്‌ക്കുന്നതും പതിവ് കാഴ്‌ച്ചയാണ്. ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും നിഷേധിച്ച് കൊണ്ടാണ് ഭരണകൂടത്തിന്റെ നീക്കങ്ങളെന്നും റിപ്പോർട്ടിൽ വിമർശനം ഉന്നയിക്കുന്നു.ഇതിന് പുറമെ രാജ്യത്തെ മാദ്ധ്യമങ്ങൾക്കും പത്രപ്രവർത്തകർക്കും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ശിക്ഷകളെ ഭയന്ന് കൊണ്ട് ജനങ്ങൾ പലപ്പോഴും രാഷ്‌ട്രീയ വിഷയങ്ങളും നേതാക്കൾ ഉൾപ്പെട്ട സംഭവങ്ങളും ചർച്ച ചെയ്യുന്നത് ഒഴിവാക്കുകയാണ്. പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ വിമർശിക്കുന്നവർക്കെതിരെ അധികാരികൾ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
ഭരണകൂടത്തെ വിമർശിക്കുന്ന കമന്റുകളോ അഭിപ്രായങ്ങളോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കുന്നതിന് വിലക്കുകൾ ഉണ്ട്.ഇതിനെ മറികടന്നാൽ കടുത്ത ശിക്ഷാനടപടികൾക്ക് ഇരയാകേണ്ടി വരും. സാങ്കേതികവിദ്യകളുടെ സഹായത്തോടെ സർക്കാർ ജനങ്ങളെ വ്യാപകമായി നിരീക്ഷിക്കുന്നു. ഉയിഗുർ വിഭാഗത്തെ പിന്തുണച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന പത്രപ്രവർത്തകരുടെ ബന്ധുക്കളെ കാണാതാവുകയോ തടങ്കലിലാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യവും ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha