വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും കനത്ത ആക്രമണം തുടർന്ന് ഇസ്രായേൽ; മധ്യഗാസയിലെ സ്‌കൂളിനു നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 പേർ...

ഇസ്രായേല്‍ ഗാസ യുദ്ധം ഒമ്പതാം മാസം പിന്നിടുമ്പോള്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും കനത്ത ആക്രമണം ഗാസയില്‍ ഇസ്രായേല്‍ തുടരുകയാണ്. മധ്യഗാസയിലെ സ്‌കൂളിനു നേരെ ഇന്നലെയുണ്ടായ വ്യോമാക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ പാര്‍പ്പിച്ചിരുന്ന അഭയാര്‍ഥികളാണു കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അറിയിച്ചു. ഗാസ സിറ്റിയില്‍ പുലര്‍ച്ചെയുണ്ടായ 4 ആക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള 4 വീടുകള്‍ക്കുനേരെയായിരുന്നു ആക്രമണം.
ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിലും വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍നിന്ന് പിന്മാറിയിട്ടില്ലെന്ന് ഹമാസിന്റെ വക്താവ് പറഞ്ഞു. അറബ് രാജ്യങ്ങളുടെയും യുഎസിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളെ തുരങ്കം വയ്ക്കാനാണ് തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ഇതേസമയം, 3 ദിവസമായി ദോഹയിലും കയ്‌റോയിലും നടന്ന ചര്‍ച്ചകള്‍ ശനിയാഴ്ചയോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ
ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നീക്കം വീണ്ടും പാളി. ശനിയാഴ്ച ഖാന്‍ യൂനിസില്‍ യു.എന്‍ സുരക്ഷിത മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 90 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെങ്കിലും ദൈഫ് അത്ഭുതകരമായി രക്ഷപ്പെട്ടെന്നാണു വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത് എട്ടാം തവണയാണ് ഹമാസ് സേനാ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡിന്റെ കമാന്‍ഡര്‍ മുഹമ്മദ് ദൈഫിനെതിരെ ഇസ്രായേല്‍ വധശ്രമം നടക്കുന്നത്. ദൈഫ് കൊല്ലപ്പെട്ടെന്നു സ്ഥിരീകരിക്കാവുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























