മധ്യേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോ, എന്ന് ആശങ്ക; ദൈനംദിന പേജറുകൾ ഹിസ്ബുള്ളയ്ക്ക് എതിരായ മാരകായുധങ്ങളാക്കി മാറ്റി...

ഗാസയും ഹമാസും ഇറാനും ഹിസ്ബുള്ളയും ഒരു ചേരിയിലും ഇസ്രയേൽ മറു ചേരിയിലും നിൽക്കുമ്പോൾ മധ്യേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന, ആശങ്കയ്ക്ക് തുടക്കമിടുകയാണ് ദൈനംദിന പേജറുകൾ ഹിസ്ബുള്ളയ്ക്ക് തന്നെ എതിരായ മാരകായുധങ്ങളാക്കി മാറ്റി നടത്തിയ ആക്രമണം. മധ്യ ഇസ്രയേലിന്റെ നെഞ്ചത്ത് ഹൂതി തീവ്രവാദികൾ തൊടുത്ത മിസ്സൈലുകൾക്ക് ഹുദൈദ തുറമുഖം സന്ദർശിച്ചാൽ മതിയെന്ന മുന്നറിയിപ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞ് വച്ചപ്പോൾ, അടുത്ത യുദ്ധത്തിന് വേണ്ടി കോപ്പുകൂടിയ ഹിസ്ബുള്ളയ്ക്ക്, സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത പ്രഹരമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ലെബനോനിലെ സായുധ സേനാ വിഭാഗമായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച സംഭവം ലോകരാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ചു. യഥാർത്ഥത്തിൽ ഈ പേജറുകളിൽ ഇസ്രായേലി പ്രവർത്തകർ സ്ഫോടകവസ്തുക്കൾ ഉൾപ്പെടുത്തിയിരുന്നു, ലെബനോൻ രാജ്യത്ത് ഉടനീളം സായുധ സേനയായ ഹിസ്ബുള്ള ആശയ വിനിമയത്തിന് പ്രധാനമായും ഉപയോഗിക്കുന്ന പേജറുകളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്. ഉപകരണങ്ങൾക്ക് ഒരു പതിവ് സന്ദേശം ലഭിച്ചപ്പോൾ, തന്നെ അവ പൊട്ടിത്തെറിക്കുകയായിരുന്നു. 2750 പേർക്ക് പരിക്കേറ്റ സംഭവത്തിൽ പലർക്കും മുഖത്തും കണ്ണിലുമാണ് പരിക്കേറ്റത്. മരണസംഖ്യ ഉയരുമെന്നും വിവരമുണ്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഇസ്രായേലിൻ്റെ ആസൂത്രിത ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്നും ഹിസ്ബുള്ള പറഞ്ഞു.
ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാനാവുമെന്നതിനാലാണ് ഹിസ്ബുള്ള അംഗങ്ങൾ പേജറുകൾ ഉപയോഗിക്കുന്നത്. ലെബനോനിലാകെ പേജറുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ ശൃംഖലയാണ് തകർക്കപ്പെട്ടത്. മൊബൈൽ, സ്മാർട്ട് ഫോണുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാനാകും. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെയും നിരീക്ഷണങ്ങളെയും ചെറുക്കുന്നതിനുവേണ്ടിയാണ് ഹിസ്ബുള്ള അംഗങ്ങൾ പേജർ ഉപയോഗിക്കുന്നത്.
ആസൂത്രിതമായ ആക്രമണമെന്നാണ് സംഭവത്തിൽ ഹിസ്ബുള്ളയുടെ പ്രതികരണം. ആരോപണങ്ങൾ പോലെ ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെങ്കിൽ ലോക ചരിത്രത്തിൽ തന്നെ പുതിയ ഒരു ആക്രമണ രീതിക്കാണ് വഴി തുറന്നിരിക്കുന്നത്. ഹിസ്ബുള്ള അടുത്തിടെ ഇറക്കുമതി ചെയ്ത ഏറ്റവും പുതിയ മോഡൽ പേജറാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ പേജറുകളിൽ കൃത്രിമം കാണിച്ചിരിക്കാം എന്നാണ് നിഗമനം.
പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 11മരണം.ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ ഹിസ്ബുള്ള ഉന്നത അംഗങ്ങളാണെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇസ്രയേല്‍-ഗസ്സ യുദ്ധം തുടങ്ങിയതുമുതല്‍ ആശയവിനിമയത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളാണ് കൂട്ടത്തോടെ ചൂടായി പൊട്ടിത്തെറിച്ചത്. നൂറോളം ആശുപത്രികളില്‍ അടിയന്തിര സാഹചര്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരുക്കേറ്റ ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകര്‍ന്ന നിലയിലാണ്.
ഡിവൈസുകളെ ലക്ഷ്യം വച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് ഇതെന്ന് സംശയിക്കുന്നതായി ഹിസ്ബുള്ളയും ഇറാനും പ്രതികരിച്ചു. ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള പ്രതിനിധി അലി അമ്മറിന്റെ മകനും അപകടത്തില്‍ കൊല്ലപ്പെട്ടെന്നാണ് സൗദി വാര്‍ത്താ മാധ്യമമായ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാന്‍ അംബാസിഡര്‍ ബെയ്‌റൂത്ത് മൊജ്ടാബ അമാനിയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഇറാന്‍ അറിയിച്ചു. 2750ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 200 പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം 3.30ഓടെയാണ് ആക്രമണമുണ്ടായത്. ഹിസ്ബുള്ളയുടെ പുതിയ പേജറുകളുടെ ലിഥിയം ബാറ്ററികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹിസ്‌ബൊള്ള നേതൃത്വം പ്രതികരിച്ചു. സംഭവത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് ഹിസ്ബുള്ളയും ഇറാനും ആരോപിക്കുന്നുണ്ടെങ്കിലും ഇസ്രയേല്‍ സംഭവത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























