ഇസ്രയേലിനെ ഞെട്ടിച്ച് 200 ബാലിസ്റ്റിക് മിസൈലുകള്‍; ഒരേ സമയം ആള്‍നാശവും മാനക്കേടും: തിരിച്ചടിക്കാൻ മണിക്കൂറുകൾ മാത്രം...

ഒരേ നിമിഷം 200 ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതോടെ ഇസ്രായേല്‍ ഞെട്ടി. പ്രതിരോധം ഒരുക്കുന്നതിനു മുന്‍പ് പന്ത്രണ്ടാം മിനിറ്റില്‍ മിലൈസുകളേറെയും ജറുസലേമിലും ടെല്‍ അവൈവിലും സ്‌ഫോടനം നടത്തി. ഇസ്രായേലിനെ നടുത്തി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനിടെ മലയാളികള്‍ ഉള്‍പ്പെടെ ഒരു കോടി ഇസ്രായേല്‍ പൗരന്മാര്‍ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഏതു നിമിഷവും മിലൈസുകള്‍ വീഴാമെന്നിരിക്കെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
ഒരേ സമയം ആള്‍നാശവും മാനക്കേടുമുണ്ടായ സാഹചര്യത്തില്‍ ഇനിയുള്ള മണിക്കൂറുകളില്‍ തിരിച്ചടിക്കാന്‍ ഇസ്രായേല്‍ അമേരിക്കയ്‌ക്കൊപ്പം കോപ്പു കൂട്ടുകയാണ്. ഫ്രാന്‍സും ബ്രിട്ടണും ഇസ്രായേലിന് പിന്‍തുണ അറിയിച്ചതോടെ വന്‍യുദ്ധത്തിലേക്കാണ് കാര്യങ്ങളുടെ നീക്കം. ആളും ആയുധവുമായി അമേരിക്ക സഹായവുമായി ഇസ്രായേലിന് ഒപ്പം കൂടിയതോടെ ലോകയുദ്ധത്തിന്റെ പ്രതീതിയിലേക്ക് നീങ്ങുകയാണ് പശ്ചിമേഷ്യ.
ഇസ്രായേല്‍ അടുത്ത മണിക്കൂറുകളില്‍ ഇറാനെ മാത്രമല്ല ലബനോനെയും സിറിയയെയും പാലസ്തീനെയും തകര്‍ത്തു തരിപ്പണമാക്കുമെന്ന ഭീതിയാണ് ലോകമെമ്പാടും. ഗാസയിലേക്കും ലബനനിലേക്കും നടത്തിയ ആക്രമണത്തിനും ഹമാസ് മേധാവി ഇസ്മയില്‍ ഹനിയേയുടെയും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറള്ളയുടെയും കൊലപ്പെടുത്തിയതിനുമുള്ള തിരിച്ചടിയാണ് ഇറാന്റെ ആക്രമണത്തിനു പിന്നിലെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പ്രസ്താവിച്ചിരിക്കുന്നു.
ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലുള്ള മൂന്ന് സൈനിക കേന്ദ്രങ്ങളാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ലക്ഷ്യമിട്ടത്. ചൊവ്വാഴ്ച രാത്രിയോടെ ടെല്‍ അവീവിലേക്കും ജറുസലേമിലേക്കുമായിരുന്നു ഇറാന്റെ മിസൈല്‍വര്‍ഷം. ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും വലിയ തോതില്‍ നഷ്ടം ഇസ്രായേലില്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനവാസ മേഖലകളില്‍ മിസൈലുകള്‍ പതിച്ചതിനാള്‍ ഏറെപ്പേര്‍ക്ക് പരിക്കുണ്ടായതായി പറയുന്നു.
അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇറാന്റെ മിസൈലുകള്‍ സ വെടിവെച്ചിട്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നതെങ്കിലും കുറെ മിസൈലുകള്‍ ടെല്‍ അവൈവിലും ജറുസലേമിലും പതിച്ചുവെന്ന് വ്യക്തമാണ്. തൊടുത്തുവിട്ട എണ്‍പതു ശതമാനം മിസൈലും ലക്ഷ്യം കണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ശബ്ദത്തിന്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന ഇമാദ്, ഗദര്‍ മിസൈലുകളും ഇന്നലെ രാത്രി ഇറാന്‍ പ്രയോഗിച്ചിരുന്നു. ഇത് ഇറാനില്‍ നിന്ന് 12 മിനിറ്റിനുള്ളില്‍ ഇസ്രായേലില്‍ പാഞ്ഞെത്തുകയും ചെയ്തു.
ഇറാന്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള ഒരുക്കത്തിലാണെന്ന് ഇസ്രായേല്‍ ഇന്നലെ രാത്രിതന്നെ പ്രസ്താവിച്ചിരുന്നു. ഇസ്രായേലിനെ സഹായിക്കുന്നതിനും മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കുക മാത്രമല്ല നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈറ്റ്ഹൗസില്‍ അടിയന്തര യോഗവും വിളിച്ചുകൂട്ടി.
ഇറാന്റെ മിസൈലുകള്‍ പതിക്കുന്നതിന് മുന്നോടിയായി ഇസ്രയേലില്‍ രാത്രി 10.8ന് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയിരുന്നു. ജനങ്ങള്‍ ബങ്കറുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനത്തേക്കോ മാറ്റണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇത്രയും വലിയൊരു ആക്രമണം ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇന്നലത്തെ ആക്രമണത്തിനു പിന്നാലെ ഇറാനെ തരിപ്പണമാക്കുന്ന തിരിച്ചടി നല്‍കുമെന്നാണ് ഇസ്രയേല്‍ പ്രസ്താവിച്ചിരിക്കുന്നത്. തെക്കന്‍ ലബനോനിലെ ഐനുല്‍ ഹില്‍വയില്‍ നിരവധി പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫലസ്തീനി അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ശക്തമായ ബോംബാക്രമണം നടത്തിയതില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്.
ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിനു നേരെ ഫാദി-4 റോക്കറ്റുകള്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. തെല്‍ അവീവിന് സമീപം കഫര്‍ ഖാസിമില്‍ റോക്കറ്റ് വീണ് റോഡ് തകര്‍ന്നിട്ടുണ്ട്. അപ്പര്‍ ഗലീലി മേഖലയില്‍ 15 റോക്കറ്റുകള്‍ പതിച്ചതായും ഇസ്രായേല്‍ സ്ഥിരീകരിക്കുകയും ചെയ്തു.
മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണിലെ വിമാനസര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനു മുന്‍പ് ഏപ്രിലിലിലും ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചെങ്കിലും അന്ന് അയച്ച മിസൈലുകളില്‍ ഏറെയും ഇസ്രയേല്‍ വെടിവെച്ചിട്ടിരുന്നു. തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഇസ്രായേല്‍ കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്‍ ഭീകരമായ ആക്രമണവുമായി രംഗത്തുവരുന്നത്.
ലബനോനെ പിടിച്ചെടുക്കാന്‍ തന്നെയാണ് ഇസ്രായേലിന്റെ തീരുമാനം. അധിനിവേശത്തിനു മുന്നോടിയായി അതിര്‍ത്തിയിലെ 25 ഗ്രാമങ്ങളൊഴിയാന്‍ ലെബനീസ് പൗരരോട് ഇസ്രയേല്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇസ്രായേലിനെ ചെറുക്കാന്‍ പശ്ചിമേഷ്യയിലെ ഇസ്ലാമിക ശക്തികള്‍ ഒന്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha

























