ഷുഹാദ അല്‍-അഖ്സ പള്ളിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു; ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലകളില്‍ സമാനതകളില്ലത്ത ആക്രമണം...

സെൻട്രൽ ഗാസയിലെ ദേർ എൽ ബാലായിലെ അല്‍-അഖ്സ ആശുപത്രിക്ക് സമീപമുള്ള ഷുഹാദ അല്‍-അഖ്സ പള്ളിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പലായനം ചെയ്ത പലസ്തീനികൾ അവിടെ അഭയം തേടിയിരുന്നു. ഹമാസിൻ്റെ "കമാൻഡ് ആൻഡ് കൺട്രോൾ" കേന്ദ്രത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഐഡിഎഫ് പ്രതികരിച്ചു. കൃത്യമായ യുദ്ധോപകരണങ്ങളുടെ ഉപയോഗം, വ്യോമ നിരീക്ഷണം, അധിക രഹസ്യാന്വേഷണ വിവരങ്ങൾ എന്നിവയുൾപ്പെടെ, സിവിലിയൻമാരെ ഉപദ്രവിക്കാനുള്ള സാധ്യത ലഘൂകരിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിരുന്നതായും സൈന്യം പറഞ്ഞു. അതിനിടെ ബെയ്‌റൂട്ട് കേന്ദ്രമാക്കി ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ശക്തമായി തുടരുന്നു.
ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലകളില്‍ ഇന്നലെ ഇസ്രായേല്‍ സൈന്യം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം നേരിട്ടിട്ടുണ്ടെന്നാണ് പുറത്തവരുന്ന വിവരം. അതിനിടെ വെള്ളിയാഴ്ച രാത്രി ബൈറൂത്തിൽ നടന്ന വ്യോമാക്രമണത്തിൽ സഫിയ്യുദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രായേലി സൈനികരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഫിയ്യുദ്ദീനെ വധിക്കാൻ ശ്രമിച്ചതായി മൂന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ബൈറൂത്തിലെ ബങ്കറിനെ ലക്ഷ്യം വെച്ച് ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്നും അവിടെ സഫിയ്യുദ്ദീൻ ഉൾപ്പടെ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കൾ ഉണ്ടായിരുന്നുവെന്നും അവർ അവകാശപ്പെട്ടു.
വെള്ളിയാഴ്ച മുതൽ ഹാഷിം സഫിയ്യുദ്ദീനുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ലെബനാൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.വെള്ളിയാഴ്ച ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹിസ്ബുല്ലയുടെ എക്‌സിക്യുട്ടീവ് കൗൺസിൽ തലവനും രാഷ്ട്രീയകാര്യ വകുപ്പിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ഹാഷിം സഫിയുദ്ദീനായിരുന്നു.
1964ൽ തെക്കൻ ലബനാനിലാണ് സഫിയുദ്ദീൻ ജനിച്ചത്. ഹിസ്ബുല്ലയുടെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ജിഹാദ് കൗൺസിലിലും അദ്ദേഹം അംഗമാണ്. 1982 മുതൽ ഹിസ്ബുല്ലയുടെ ഭാഗമായ അദ്ദേഹം ഇറാനിലാണ് മതപഠനം പൂർത്തിയാക്കിയത്. എന്നാല്‍, ഹാഷിം സഫീദ്ദീനെകുറിച്ചു വിവരങ്ങളില്ലെന്ന വാര്‍ത്തകളെ കിംവദന്തികള്‍ എന്നാണ് ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ 27 ന് ബെയ്‌റൂത്തിലെ ബങ്കറുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്‌റുല്ല കൊല്ലപ്പെട്ടത്. അതേസമയം, ആസ്ട്രേലിയ ലെബനാനിൽ നിന്ന് പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്രത്യേക വിമാനത്തിൽ ഏകദേശം 229 പേരെ തിരികെയത്തിച്ചതായി ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























