ആരാധകരുടെ കിങ് ബീബി, മിസ്റ്റര്‍ സെക്യൂരിറ്റി ശത്രുക്കളുടെ ക്രൈം മിനിസ്റ്റര്‍ രാവണൻ നെതന്യാഹു ...!

സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം ഇസ്രയേലില്‍ ജനിച്ച് പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ആളാണ് നെതന്യാഹു. ഇസ്രയേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയും തുടര്‍ച്ചയായി മൂന്നു തവണ ഭരിച്ച ഇസ്രയേല്‍ നേതാവും നെതന്യാഹു തന്നെയാണ്. 1949 ഒക്ടോബര്‍ 21-ന് ടെല്‍അവീവില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കുടുംബത്തിനൊപ്പം യുഎസില്‍ കുറച്ചു നാള്‍ ജീവിച്ചു. 1967-ല്‍ അദ്ദേഹം ഇസ്രയേല്‍ സൈന്യത്തില്‍ ചേര്‍ന്നു. വിരമിച്ച ശേഷം മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ നെതന്യാഹു ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെ ഇക്കണോമിക് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നു. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു അദ്ദേഹം. അതോടെ 1980-കളില്‍ അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളില്‍ ഇസ്രയേലിന്റെ പുതിയമുഖമായി നെതന്യാഹു മാറി.
1980 മുതല്‍ 82 വരെ അദ്ദേഹം ജറുസലേമിലെ റിം ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടറായിരുന്നു. ഇക്കാലയളവിലാണ് നെതന്യാഹു ഇസ്രയേല്‍ മന്ത്രി മോഷെ അരന്‍സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കുന്നത്. 1982 മുതല്‍ 84 വരെ അമേരിക്കയിലെ ഇസ്രയേലി എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി പ്രവര്‍ത്തിച്ചു. 1984 മുതല്‍ 88 വരെ യുഎന്നില്‍ ഇസ്രയേലിന്റെ സ്ഥിരാംഗമായി. 1988-ലെ ഇസ്രയേല്‍ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു കിങ് ബീബി, മിസ്റ്റര്‍ സെക്യൂരിറ്റി എന്നെല്ലാം ആരാധകരും ക്രൈം മിനിസ്റ്റര്‍ എന്ന് വിമര്‍ശകരും വിളിക്കുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയപ്രവേശം. 1993-ല്‍ ലികുഡ് പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രതിപക്ഷനേതാവുമായി. പ്രധാനമന്ത്രി യിത്സാക് റബിന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുമെത്തി. 1996-ല്‍ തന്റെ 46-ാം വയസ്സിലാണ് നെതന്യാഹു ആദ്യമായി ഇസ്രയേല്‍ പ്രധാനമന്ത്രിയാവുന്നത്.
1999-ലെ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ നെതന്യാഹു രാഷ്ട്രീയത്തില്‍നിന്ന് താൽക്കാലിക വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സ്വകാര്യ മേഖലയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച അദ്ദേഹം 2000-ല്‍ തന്നെ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു. പിന്നാലെ ലികുഡ് പാര്‍ട്ടി ചെയര്‍മാനായ ഏരിയല്‍ ഷാരോണ്‍ പ്രധാനമന്ത്രിയായപ്പോള്‍ രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തി. ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി പ്രവര്‍ത്തിച്ചു. ധനമന്ത്രിയായിരിക്കെ സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തിന് വലിയ ജനപിന്തുണയാണ് നേടിക്കൊടുത്തത്. എന്നാല്‍ ഷാരോണുമായുള്ള അഭിപ്രായ വ്യത്യാസങ്ങളേത്തുടര്‍ന്ന് 2005-ല്‍ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെ വീണ്ടും പാര്‍ട്ടിയുടെ അമരത്തേക്ക് നെതന്യാഹു എത്തി. 2009 മുതല്‍ വീണ്ടും 12 വര്‍ഷം അധികാരത്തില്‍. 73 വര്‍ഷത്തെ ചരിത്രമുള്ള ഇസ്രയേലില്‍ സ്ഥാപക പ്രധാനമന്ത്രി ഡേവിഡ് ബെന് ഗൂറിയനെയും മറികടന്ന് ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്ന നേതാവ് എന്ന ചരിത്രവും കുറിച്ചു.
അസാധാരണ തിരിച്ചു വരവ്
ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തിരിച്ചുവരവിന്റെ കഥയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റേത്. 1996-ലാണ് അദ്ദേഹം ആദ്യമായി ഇസ്രയേല്‍ പ്രധാനമന്ത്രിയായത്. ആദ്യത്തെ തവണ 1999 വരെ അധികാരത്തിലിയിരുന്നു. 2009-ലായിരുന്നു രണ്ടാമത്തെ ഊഴം. അപ്രാവശ്യം തുടര്‍ച്ചയായ 12 വര്‍ഷമാണ് നെതന്യാഹു പ്രധാനമന്ത്രി കസേരയില്‍ ഇരുന്നത്. 2021-ലാണ് ആ ഭരണം അവസാനിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ കാലഘട്ടം കൂടിയായിരുന്നു അത്. പലസ്തീനുമായുള്ള സംഘര്‍ഷം അക്കാലത്ത് രൂക്ഷമായി. 2017-ല്‍ അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇസ്രയേലികള്‍ ജനവാസകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇത് അന്താരാഷ്ട്ര തലത്തിലടക്കം വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. എന്നാല്‍, ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അന്നത്തെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചത് നെതന്യാഹുവിന് വലിയ രാഷ്ട്രീയനേട്ടമായി. ട്രംപിന്റെ മധ്യസ്ഥതയില്‍ യു.എ.ഇ., ബഹ്റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളുമായി നയതന്ത്രക്കരാറുണ്ടാക്കാനും സാധിച്ചു.
12 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന നെതന്യാഹുവിനെ താഴെയിറക്കിയത് യെഷ് ആത്തിദ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ്. 2019-നും 2021-നുമിടയ്ക്ക് മൂന്നുതിരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും ഭൂരിപക്ഷസര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ഒടുവില്‍ 2021-ല്‍ അസാധാരണ കൂട്ടുകെട്ടിലൂടെ യയീര്‍ ലപീദും നഫ്താലി ബെന്നറ്റും ചേര്‍ന്ന് ഭരണം പിടിക്കുകയായിരുന്നു. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാതെവന്നപ്പോള്‍ ലപീദും നഫ്താലി ബെന്നറ്റും പ്രധാനമന്ത്രിസ്ഥാനം പങ്കിടാമെന്ന വ്യവസ്ഥയില്‍ സര്‍ക്കാരുണ്ടാക്കി. ഇതാണ് നെതന്യാഹുവിന് തിരിച്ചടിയായത്. ഇതിനിടയില്‍ അഴിമതിയാരോപണങ്ങളും നെതന്യാഹുവിനെ വേട്ടയാടി. 2016-ലാണ് നെതന്യാഹുവിനെതിരേ അന്വേഷണമാരംഭിച്ചത്. 2019-ല്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിങ്ങനെ മൂന്നുകേസുകളില്‍ പ്രതിയായി. 2020-ല്‍ വിചാരണനേരിടുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി.
പ്രതിസന്ധികള്‍ മറികടന്ന് സര്‍ക്കാര്‍ രൂപീകരണം
ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇസ്രയേല്‍ കടന്നുപോയിരുന്നത്. നാല് വര്‍ഷത്തിനിടിയില്‍ ഇസ്രയേലിൽ നടന്ന അഞ്ചാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു അടുത്ത് നടന്നത്. നവംബറിലാണ് യയീര്‍ ലപീദിന്റെ പാര്‍ട്ടിയെ മറികടന്ന് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യം 86 ശതമാനം വോട്ടുകളും നേടി. ഇസ്രയേലി പാര്‍ലമെന്റായ നെസറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64 സീറ്റുകള്‍ നേടിയ തീവ്രവലതുപക്ഷമുന്നണിയെ സര്‍ക്കാരുണ്ടാക്കാന്‍ നവംബറില്‍ തന്നെ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. 32 സീറ്റുനേടി നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായപ്പോള്‍ മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ റിലീജിയസ് സയണിസം 14 സീറ്റുകള്‍ സ്വന്തമാക്കി.
നെതന്യാഹുവിന്റേത് വലതുപക്ഷ പാര്‍ട്ടിയാണെങ്കിലും കടുത്ത യാഥാസ്ഥിതിക പാര്‍ട്ടികളും തീവ്രവലതുപക്ഷ പാര്‍ട്ടികളുമാണ് ഇത്തവണ അദ്ദേഹത്തിന്റെ സഖ്യത്തില്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രണ്ടു മാസത്തോളമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മന്ത്രിസഭാ രൂപീകരണത്തിന് സഖ്യകക്ഷികള്‍ കടുത്ത ഉപാധികള്‍ മുന്നോട്ടു വെച്ചതാണ് സര്‍ക്കാര്‍ രൂപീകരണം വൈകിച്ചത്. ഒടുവില്‍ സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അവര്‍ക്കായി നിയമനിര്‍മാണവും നിയമഭേദഗതിയുമൊക്കെ നടപ്പാക്കിയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഡിസംബറിലാണ് ഇസ്രയേലില്‍ സര്‍ക്കാരുണ്ടാക്കാനാവശ്യമായ ഭൂരിപക്ഷം തന്റെ ലികുഡ് പാര്‍ട്ടിക്കുണ്ടെന്ന് പ്രസിഡന്റ് ഇസാക് ഹെര്‍സോഗിനെ ഔദ്യോഗികമായി അറിയിച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ നല്‍കിയ സമയപരിധി അവസാനിക്കാന്‍ 10 മിനിറ്റ് ശേഷിക്കേയാണ് നെതന്യാഹു സര്‍ക്കാരുണ്ടാക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചത്.
https://www.facebook.com/Malayalivartha


























