ഹിസ്ബുള്ളയെ തീര്‍ക്കാന്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി...വടക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കുമെന്നും പൗരന്മാരെ സംരക്ഷിക്കുമെന്നും ഇസ്രായേല്‍... ഇറാന്‍ പൈലറ്റുമാര്‍ റഷ്യയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്...

ഹമാസ് തീവ്രവാദികളെ തരിപ്പണമാക്കിയതിനു പിന്നാലെ ഹിസ്ബുള്ളയെയും തീര്‍ക്കാന്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി. ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ തലവനായ സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു ഹുസൈന്‍ ഹുസൈനി. കഴിഞ്ഞ ദിവസങ്ങളിലെ അപ്രതീക്ഷിത ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹുസൈനിയെ ഉന്നമിട്ടു വകവരുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഹിസ്ബുല്ല ലോജിസ്റ്റിക്‌സിന്റെയും അതിന്റെ വിവിധ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങളും സാമ്പത്തിക കാര്യങ്ങളും ഹുസൈന്റെ ചുമതലയിലായിരുന്നു. ഹിസ്ബുള്ളയുടെ ജിഹാദ് കൗണ്‍സിലിലും ഹുസൈനി പ്രധാന അംഗമായി പ്രവര്‍ത്തിച്ചിരുന്നു.ഏറെക്കാലമായി ഇറാനും ഹിസ്ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളുമാണ് ഹുസൈനി. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേലിനു നേരേ ഇറാന്‍ നടത്തിയ കടുത്ത മിസൈല്‍ ആക്രമണത്തിന് ഇറാനെ പ്രേരിപ്പിച്ച പ്രധാന ഘടകവും ഇദ്ദേഹമായിരുന്നു. ഇറാനില്‍നിന്നു ലഭിക്കുന്ന ആയുധങ്ങളുടെ വിതരണ മേല്‍നോട്ടവും ഹിസ്ബുല്ലയുടെ യൂണിറ്റുകള്‍ക്കിടയില്‍ അത്യാധുനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ചുമതലയും ഹുസൈനിയ്ക്കായിരുന്നു.
ഹമാസ് ഉള്‍പ്പെടെ ആഗോള ഇസ്ലാമിക തീവ്രവാദി സംഘടനകളുമായി ഇദ്ദേഹത്തിന് വലിയ ബന്ധമുണ്ടായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ്, ബൊക്ക ഹറാം തുടങ്ങിയ തീവ്രവാദി നേതാക്കളുമായി അടുത്ത ബന്ധം ഹുസൈനി സ്ഥാപിച്ചിരുന്നു. ഹമാസ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനുനേരെ ഒളിയാക്രമണം നടത്തുമെന്ന് ഇയാള്‍ക്ക് വിവരം ലഭിച്ചിരുന്നതായാണ് സൂചന.ഹമാസ് ദുര്‍ബലമായതോടെ ഇറാന്റെ പിന്‍തുണയില്‍ ഹിസ്ബുള്ളയാണ് ഇസ്രായേലിനു നേരേ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇസ്രായേലിനെതിരെ ലെബനനില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള ഭീകരാക്രമണങ്ങളെ ഹുസൈനി ഏകോപിപ്പിച്ചിരുന്നതായും ഇസ്രായേല്‍ പറയുന്നു.
ഹിസ്ബുള്ളയുടെ നേതൃനിരയിലെ പ്രധാന നേതാക്കളെയെല്ലാം ഇതോടകം ഇസ്രായേല്‍ സൈന്യം ഇല്ലാതാക്കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയും ചെയ്തു. റിക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ഹിസ്ബുള്ളയുടെ മുനയൊടിച്ചതായും എല്ലാ മുന്‍നിര നേതാക്കളെ ഉന്‍മൂലനം ചെയ്തതായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവിച്ചു.ലബനോനില്‍ നിന്നും ഹിസ്ബുള്ളയെ പൂര്‍ണമായി പുറത്താക്കണമെന്നും ഒളിത്താവളം നല്‍കരുതെന്നുമാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ലബനോനില്‍ ഹിസ്ബുള്ളയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചാല്‍ ഗാസയുടെ അവസ്ഥയിലാക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലെബനോന്റെ തെക്കന്‍ തീരപ്രദേശത്ത് ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ജനങ്ങളെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.നിങ്ങള്‍ ഗാസയേ കാണുന്നില്ലേ. ഒരു വര്‍ഷം മുമ്പായിരുന്നു ഗാസയില്‍ നിന്നും ഇസ്രായേലില്‍ അതിക്രമിച്ച് കയറി ഹമാസ് ആക്രമണം നടത്തിയത്. തുടര്‍ന്നാണ് ഗാസക്ക് ഇന്നത്തേ ഇരുണ്ട യുഗം ഉണ്ടായത്. ലബനോനിലെ ജനങ്ങള്‍ക്ക് ഇതുണ്ടാകാതിരിക്കണം എങ്കില്‍ നിങ്ങളുടെ നാട്ടിലും വീട്ടിലും ഒരിടത്തും ഹിസ്ബുള്ളകള്‍ക്ക് അവസരവും താവളവും നല്‍കരുത് എന്നും നെതന്യാഹു പറഞ്ഞു.ഇസ്രയേലി തുറമുഖ നഗരമായ ഹൈഫയില്‍ റോക്കറ്റ് പ്രയോഗത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തതോടെ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നു. ഹിസ്ബുള്ളയുടെ 85 മിസൈലുകള്‍ ലെബനോനില്‍ നിന്ന് ഇസ്രയേലിലേക്ക് അതിര്‍ത്തി കടന്നതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം.
ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ ഇസ്രായേല്‍ നഗരങ്ങളിലും പട്ടണങ്ങളിലും ബോബിംഗിന് മടക്കില്ലെന്നാണ് ഹിസ്ബുള്ളയുടെ ഭീഷണി.അതേസമയം ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്ന് തങ്ങളുടെ വടക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കുമെന്നും പൗരന്മാരെ സംരക്ഷിക്കുമെന്നും ഇസ്രായേല്‍ ഇന്ന് പ്രതിജ്ഞയെടുത്തു.ഇതിനിടെ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന്‍ ഭരണകൂടം റഷ്യയുടെ സഹായം തേടിയിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് ഇറാന്‍ പ്രസിഡന്റ്.
ഇറാന്റെ ആണവകേന്ദ്രങ്ങളെയും എണ്ണപ്പാടങ്ങളേയും ഇസ്രായേല്‍ ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഇരുവരും നേരിട്ട് കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇറാന് റഷ്യ യുദ്ധവിമാനങ്ങള്‍ നല്‍കുമെന്നും പരിശീലനത്തിനായി ഇറാന്‍ പൈലറ്റുമാര്‍ റഷ്യയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























