വിട്ടുവീഴ്ചകൾ ആവശ്യമാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്; ബന്ദി മോചനം ഉടൻ..?

ഗാസയിൽ നീണ്ടുപോകുന്ന ബന്ദി മോചനത്തിന് അറുതി വരുത്താൻ വേദനാജനകമായ വിട്ടുവീഴ്ചകൾ ആവശ്യമാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. സൈനിക ശക്തിയിലൂടെ മാത്രം യുദ്ധലക്ഷ്യങ്ങൾ പൂർണമായും കൈവരിക്കാനാകില്ലെന്നും സൈനിക നീക്കം എന്നത് എല്ലാത്തിനുമുള്ള ഉത്തരമല്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ വീടുകളിലെത്തിക്കുക എന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്തമാണ്. അത് നിറവേറ്റാൻ ചില വേദനാജനകമായ വിട്ടുവീഴ്ചകൾ ആവശ്യമാണ്. ഇപ്പോൾ നടക്കുന്ന ഗസ്സ യുദ്ധം സങ്കീർണ്ണവും അഭൂതപൂർവമായ വെല്ലുവിളികളുമാണെന്ന് പ്രതിരോധ മന്ത്രി സമ്മതിച്ചു.
ഈ വർഷം ശത്രുക്കളെയെല്ലാം തകർക്കുമെന്ന് പ്രഖ്യാപിച്ച ഗാലന്റ്, വിജയം ഇസ്രായേലിന്റേതായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ അനുസ്മരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമുക്ക് എത്തിപ്പെടാനാവാത്ത സ്ഥലങ്ങൾ ഇല്ല. ഒരു ഇടവും നമുക്ക് ദൂരത്തിലല്ല. ഇറാനെതിരായ ആക്രമണം കൃത്യവും വ്യക്തവുമായ മുന്നറിയിപ്പ് നൽകുന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇസ്രായേൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗം ബന്ദികളുടെ ബന്ധുക്കൾ തസപ്പെടുത്തി. അക്രോശിച്ച ബന്ധുക്കൾ ഒരുമിനിറ്റിലേറെ നെതന്യാഹുവിനെ സംസാരിക്കാൻ അനുവദിച്ചില്ല. നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നുവെന്നാണ് നെതന്യാഹുവിന് നേരെ ബന്ധുക്കൾ ശബ്ദമുയർത്തിയത്. ഇസ്രായേലിന്റെ സുരക്ഷാ വീഴ്ചയിൽ നെതന്യാഹുവിനെ കുറ്റപ്പെടുത്തിയ ഇവർ, ഭരണകൂടത്തിന്റെ വീഴ്ചയാണ് ബന്ദികളുടെ മോചനം വൈകുന്നതിന് കാരണമെന്നും കുറ്റപ്പെടുത്തി.
അതിനിടെ ഗാസ വെടിനിർത്തൽ ചർച്ച ദോഹയിൽ പുനരാരംഭിച്ചെങ്കിലും പുരോഗതിയില്ല എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിഐഎ മേധാവി വില്യംബേൺസും മൊസാദ് തലവൻ ഡേവിഡ് ബർണിയയും മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്, ഖത്തർ പ്രതിനിധികളും ചർച്ചയിൽ ഭാഗഭാക്കായി. ഹമാസിനെ ചർച്ചയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. ആക്രമണം അവസാനിപ്പിച്ച് സൈന്യം ഗസ്സ വിടാതെയുള്ള ചർച്ചയിൽ കാര്യമില്ലെന്ന പ്രഖ്യാപിത നിലപാടാണ് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്. ഫിലാഡൽഫി, നെത് സറിം ഇടനാഴികളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നെതന്യാഹു.
സൈനിക നടപടിയിലൂടെ മാത്രം യുദ്ധലക്ഷ്യങ്ങൾ നേടാൻ കഴിയില്ലെന്ന് നെതന്യാഹുവിന്‍റെ സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് തുറന്നടിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ അനുസമരണ ചടങ്ങിലാണ് യോവ് ഗാലന്‍റിന്‍റെ തുറന്നുപറച്ചിൽ. തുടർന്ന് പ്രസംഗിക്കാൻ എഴുന്നേറ്റ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. ബഹളം കാരണം പ്രസംഗം പൂർത്തിയാക്കാതെ നെതന്യാഹു മടങ്ങി.
ലബനാനിൽ ഹിസ്ബുല്ലയുടെ ശക്തമായ ചെറുത്തുനിൽപ്പ് ഇസ്രായേലിന് കൂടുതൽ തിരിച്ചടിയായി. തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രായേൽ പ്രതിരോധ സേനയിലെ നാലു റിസർവ് സൈനികർ കൂടി കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ പരിക്ക് ഗുരുതരം ആണ്.
തെൽഅവീവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്ക് ബസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറി ഒരാൾ മരിക്കുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്. ട്രക്ക് ഡ്രൈവറെ വെടിവെച്ചു കൊന്നതായി ഇസ്രായേൽ അറിയിച്ചു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്.
സ്ത്രീകളും കുട്ടികളുമടക്കം 57പേർ കൊല്ലപ്പെട്ടു. ഇവരിൽ 43 പേരും വടക്കൻ ഗസ്സയിലെ ആക്രമണത്തിലാണ് മരിച്ചത്. അതിനിടെ, ഇസ്രായേലിനെതിരെ ഉചിതമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ വംശഹത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളാണ് വാർത്താ ഏജൻസിയായ അനഡോലു പുറത്തുവിട്ടത്.
ഈ മാസം ആദ്യത്തിലായിരുന്നു ഇരുവരുടേയും ഫോൺ സംഭാഷണം.'നിങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യൂ' എന്നാണ് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതെന്ന് വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട വാർത്തയെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ സൈനികപരമായി എന്തെല്ലാം ചെയ്യണമെന്ന് ട്രംപ് പറഞ്ഞില്ലെന്നും അതേസമയം ലെബനാനിൽ ഇസ്രായേൽ നടത്തിയ പേജർ ആക്രമണങ്ങളിൽ അദ്ദേഹം മതിപ്പുളവാക്കിയെന്നും ഫോൺ സംഭാഷണത്തെകുറിച്ച് അറിയാവുന്ന റിപ്പബ്ലിക്കൻ നേതാവും യുഎസ് സെനറ്റ് അംഗവുമായ ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു. അതേസമയം ഫോൺകോളുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനും ട്രംപിന്റെ ഓഫീസ് മുതിർന്നിട്ടില്ല.
https://www.facebook.com/Malayalivartha


























