അലി ഖമനേയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായി: രണ്ടാമത്തെ മകന്‍ മൊജ്താബയെന്ന് സൂചന...

ഇറാനിയൻ പരമോന്നത നേതാവ് അലി ഖമനേയി (85) ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ ഇറാനിൽ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ പുറത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചത് എന്ത് രോഗാവസ്ഥയാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പക്ഷെ ഇസ്രായേൽ ഇരുപത്തിടങ്ങളിലായി നടത്തിയ ആക്രമണത്തിൽ, ഖമേനി ഉണ്ടായിരുന്ന സ്ഥലം കൃത്യമായി മനസിലാക്കിയ സൈന്യം വിഷവസ്തുക്കൾ അടക്കം പ്രയോഗിച്ചുള്ള മാരക ആക്രമണം നടത്തിയെന്നും, ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്ന തരത്തിലും ചില അഭ്യൂഹങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇതിനിടയിലാണ് പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു യുഎസ് മാധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
85 വയസ്സുകാരനായ ഖമനയിയുടെ പിൻഗാമിയാകാൻ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) സാധ്യതയുള്ളതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ ഖമനയിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല റൂഹാള്ള ഖുമൈനിയുടെ മരണത്തെ തുടർന്ന് 1989ലാണ് ഖമനയി നേതൃസ്ഥാനത്തേക്ക് എത്തിയത്. ഇസ്‌ലാമിക വിപ്ലവത്തിൽ ഖമനയിക്കൊപ്പം നേതൃത്വം നൽകി.
ഇറാനിലെ ഏറ്റവും ശക്തനായ നേതാവും സൈന്യത്തിന്റെ മേധാവിയുമാണ്. ഖമനയിയുടെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പുതിയ നേതാവ് ആരെന്നതിൽ സൈന്യത്തിന്റെ നിലപാടും നിർണായകമാകും. 1969ലാണ് മൊജ്താബ ഖമനയിയുടെ ജനനം. ഷിയാ പണ്ഡിതനാണ്. ഇറാൻ–ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനിയുടെ ഹീബ്രു ഭാഷയിലെ എക്‌സ് അക്കൗണ്ട് തുറന്ന് ഒരു ദിവസത്തിനുശേഷം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 'സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്തു' എന്ന് ട്വീറ്റ്‌ചെയ്ത് മണിക്കൂറുകള്‍ക്കുശേഷമാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ' ഇറാനെക്കുറിച്ചുള്ള കണക്കുകൂട്ടലുകളില്‍ അത് തെറ്റി. ഇറാനിയന്‍ രാഷ്ട്രത്തിന് എന്ത് തരത്തിലുള്ള ശക്തിയും കഴിവും ഇച്ഛാശക്തിയുമുണ്ടെന്ന് മനസിലാക്കിത്തരാന്‍ ഞങ്ങള്‍ അവസരമൊരുക്കും' ട്വീറ്റില്‍ പറഞ്ഞിരുന്നു.
ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ശനിയാഴ്ച ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതുശേഷമാണ് ഇസ്രയേലിന്റെ ഹീബ്രുഭാഷയില്‍ പോസ്റ്റ് ചെയ്യാന്‍ ഖൊമേനി അക്കൗണ്ട് തുറന്നത്. എക്‌സിന്‌റെ നിയമങ്ങള്‍ ലംഘിച്ചതിന് അക്കൗണ്ട് നിര്‍ത്തിവച്ചതായാണ് ഇപ്പോള്‍ കാണിക്കുന്നത്. ഖൊമേനിയുടെ പ്രധാന എക്‌സ് അക്കൗണ്ടില്‍ ഇംഗ്ലിഷിലും ചില അവസരങ്ങളില്‍ ഹീബ്രു ഭാഷയിലും ട്വീറ്റ് ചെയ്യാറുണ്ട്. അറബിക് പോസ്റ്റുകള്‍ക്കായി മറ്റൊരു അക്കൗണ്ടുമുണ്ട്. കൂടാതെ ഖൊമേനി മീഡിയ എന്ന മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍, പ്രധാന അക്കൗണ്ട് റിട്വീറ്റ് ചെയ്യാറുമുണ്ട്. ഇസ്രയേല്‍ ആക്രമണം നടത്തിയേഷം തുടക്കത്തില്‍ നാശനഷ്ടം പരിമിതമാണെന്ന് അവകാശപ്പെട്ട് സംഭലം ലഘൂകരിക്കാനാണ് ഇറാന്‍ അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ ആക്രമണത്തെ നിസാരവത്കരിക്കരുതെന്ന് ഖൊമേനി ഇന്നലെ പറഞ്ഞിരുന്നു.
'രണ്ട് രാത്രികള്‍ക്ക് മുമ്പ് സയണിസ്റ്റ് ഭരണകൂടം ചെയ്ത തിന്മയെ കുറച്ചുകാണുകയോ പെരുപ്പിച്ച് കാണുകയോ ചെയ്യരുത്,'' ഖൊമേനിയെ ഉദ്ധരിച്ച് ഐആര്‍എന്‍എ പറഞ്ഞു. ' ഇസ്രയേല്‍ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ തടസപ്പെടുത്തണം. ഇറാന്‍ എന്ന രാജ്യത്തിന്റെയും യുവാക്കളുടെയും ശക്തിയും നിശ്ചയദാര്‍ഢ്യവും മുന്‍കൈ എടുക്കാനുള്ള കഴിവിനെയും അവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്,' അദ്ദേഹം പറഞ്ഞു. ഇറാന്‌റെ ശക്തി ഇസ്രയേലിനോട് എങ്ങനെ പ്രകടിപ്പിക്കണമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇസ്രയേലിന്‌റെ വ്യോമാക്രമണം ഇറാന്‌റെ പ്രതിരോധത്തെയും മിസൈല്‍ ഉല്‍പാദനത്തെയും കാര്യമായി ബാധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഒറ്റ രാത്രി കൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമങ്ങൾ പരിമിതമായ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം ഇറാനിലെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞിരുന്നു.
തലസ്ഥാനമായ ടെഹ്‌റാനടുത്തും പടിഞ്ഞാറൻ ഇറാനിലുള്ള മിസൈൽ ഫാക്ടറികൾക്കും മറ്റ് സൈറ്റുകൾക്കും നേരെ പുലർച്ചെ നിരവധി ഇസ്രയേലി ജെറ്റുകൾ മൂന്ന് തരംഗ ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്. ടെഹ്‌റാന് സമീപമുള്ള പാര്‍ച്ചിന്‍ എന്ന കൂറ്റന്‍ സൈനിക സമുച്ചയമാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെഹ്‌റാന് അടുത്തുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രമായ ഖോജിറും ഇസ്രയേല്‍ ആക്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
https://www.facebook.com/Malayalivartha


























