ശത്രുക്കളിൽ നിന്ന് ആക്രമണങ്ങൾ ശക്തമാകുമ്പോൾ, തന്ത്രങ്ങൾ മെനഞ്ഞ് ഇസ്രായേൽ: ലേസർ ഇൻ്റർസെപ്ഷൻ സിസ്റ്റം അയൺ ബീം ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് പ്രതിരോധ മന്ത്രാലയം...

ശത്രുക്കളിൽ നിന്ന് ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഇസ്രായേൽ തങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള അനുബന്ധ തന്ത്രങ്ങൾ മെനയുകയാണ്. ഇതിന്റെ ഭാഗമായി ലേസർ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കത്തിലേയ്ക്ക് ഇസ്രായേൽ കടക്കുന്നതായാണ് വിവരം. 'അയൺ ബീം' ലേസർ പ്രതിരോധ സംവിധാനത്തിനായി മാത്രം ഏകദേശം 530 മില്യൺ ഡോളർ അല്ലെങ്കിൽ 500 മില്യൺ യൂറോയ്ക്ക് തുല്യമായ തുക നീക്കിവച്ചതായി ഇസ്രായേലിൻ്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയിൽ പ്രതിരോധ കമ്പനികളായ റാഫേൽ, എൽബിറ്റ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും ഫൈബർ ലേസർ ഉപയോഗിച്ച് നശിപ്പിക്കാൻ കഴിയുന്ന അയൺ ബീമിന്റെ വിന്യാസം ത്വരിതപ്പെടുത്തുന്ന പരീക്ഷണങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2021 ജൂണിൽ വിമാനങ്ങളിൽ സ്ഥാപിച്ച കരുത്തുറ്റ ലേസർ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ ഇസ്രയേൽ തകർത്തിരുന്നു. 100 ശതമാനം വിജയമായിരുന്നു ഈ സംവിധാനം. ഇതിൽ ഉപയോഗിച്ചതു പോലെ 100 കിലോവാട്ട് പവറുള്ള കരുത്തേറിയ ലേസറാകും പുതിയ സംവിധാനത്തിലും ഉപയോഗിക്കുക. 20 കിലോമീറ്റർ വരെയാകും ഇതിന്റെ റേഞ്ച്. ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവർ സംയുക്തമായാണ് അയൺ ഡോം വികസിപ്പിച്ചത്.
4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തകർക്കാനുള്ള ശേഷി ഈ സംവിധാനത്തിനുണ്ട്. കടലിൽ യുദ്ധക്കപ്പലിലും സ്ഥാപിക്കുന്ന അയൺ ഡോം സംവിധാനങ്ങൾ ഇസ്രയേലിനുണ്ട്. അയൺ ഡോമിന്റെ ഉൽപാദന, പ്രവർത്തന ചെലവ് കൂടുതലായതിനാൽ ഇതു വലിയ സാമ്പത്തിക ബാധ്യത ഇസ്രയേലിനുണ്ടാക്കിയിരുന്നു.
ഇതെത്തുടർന്നാണ് ചെലവു കുറവും ക്ഷമത കൂടുതലുമുള്ള പ്രതിരോധ സംവിധാനങ്ങൾക്കായി ഇസ്രയേൽ ഗവേഷണ പദ്ധതികൾ ഒരുക്കിരുന്നു. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തിൽ അഞ്ച് ഭാഗങ്ങളുണ്ട്. അതിലൊന്നാണ് അയൺ ഡോം.ആരോ 2, ആരോ 3 മിസൈൽവേധ മിസൈലുകൾ, ഡേവിഡ്സ് സ്ലിങ് തുടങ്ങിയവയാണ് മറ്റുള്ളത്.
ആറാമത്തെ സംരക്ഷണ സംവിധാനമാണ് അയൺ ബീം. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത അയൺ ബീം ഒരു ഡയറക്ട് എനർജി എയർ ഡിഫൻസ് സിസ്റ്റമാണ്. ശക്തമായ പ്രകാശരശ്മികൾ ഉപയോഗിച്ച് അതിവേഗം ചലിക്കുന്ന പ്രൊജക്റ്റൈലുകളെ തടസ്സപ്പെടുത്തുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2014-ൽ പ്രഖ്യാപനമുണ്ടായിട്ടും, സജീവമായ പോരാട്ട പ്രവർത്തനങ്ങളിൽ ഈ സംവിധാനം ഇതുവരെ ഉപയോഗിച്ചിട്ടില്ല. അയൺ ബീം സംവിധാനം 2025-ൽ വിന്യസിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഹമാസിനെതിരെയുള്ള യുദ്ധത്തിനായി ഈ പ്രതിരോധ സംവിധാനം ഉപയോഗിക്കാനാണ് നീക്കം.
ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും നശിപ്പിക്കാൻ ഫൈബർ ലേസർ ഉപയോഗിച്ചാണ് അയൺ ബീം പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ടെൽ അവീവ് നഗരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ സെക്യൂരിറ്റി സ്റ്റഡീസിന്റെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രയേലി പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് തൊട്ടടുത്ത വർഷത്തോടെ സംവിധാനം രാജ്യത്തു സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് ഉടൻ തന്നെയുണ്ടാകും.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇസ്രായേൽ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും ഇറാന്റെ തിരിച്ചടിയെന്നാണ് വിദേശകാര്യ മന്ത്രി ഇസ്മയിൽ ബഗായി വ്യക്തമാക്കിയത്. ഇതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും.
ഫലപ്രദമായ രീതിയിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾക്കിടയിലാണ് ഇസ്രായേൽ തങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha


























