മൂന്നാം ലോക യുദ്ധ ഭീഷണി നിലനിർത്തി...പാശ്ചാത്യ രാജ്യങ്ങൾ ആക്രമണം തുടരുകയാണ്...ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ... നവംബർ 5 ന് മുൻപ് ആക്രമണമുണ്ടാകുമെന്ന് റിപ്പോർട്ട്..

മൂന്നാം ലോക യുദ്ധ ഭീഷണി നിലനിർത്തി കൊണ്ട് പാശ്ചാത്യ രാജ്യങ്ങൾ ആക്രമണം തുടരുകയാണ്. ഈ ആക്രമണകളോട് ലോകരാജ്യങ്ങളുടെ എതിർപ്പ് നിലനിൽക്കുന്നതിനിടെ, പശ്ചിമേഷ്യയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം രൂക്ഷമാകുന്നു.ഏതെങ്കിലും ഒരു വിഭാഗം യുദ്ധം അവസാനിപ്പിക്കണം എന്ന് വിചാരിച്ചാൽ മാത്രമേ എന്തെങ്കിലും നടക്കുകയുള്ളൂ . പക്ഷെ ഇരു കൂട്ടരും പൂർവാധികം ശക്തിയോടെ ആക്രമിക്കാനുള്ള കരുക്കൾ ആണ് നീക്കി കൊണ്ട് ഇരിക്കുന്നത്.
ഇപ്പോഴിതാ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5 ന് മുൻപ് ആക്രമണമുണ്ടാകുമെന്ന് ഇസ്രയേൽ ഇന്റലിജൻസിനെ ഉദ്ധരിച്ച് രാജ്യത്തര മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിൽ നിന്ന് ആക്രമണമുണ്ടാകുമെന്നാണ് വിവരം. ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കെതിരെ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനകൾ വഴി ആക്രമണം നടത്താനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിനെതിരെ 200 ലധികം മിസൈലുകൾ ഉപയോഗിച്ച് ഒക്ടോബർ 1 ന് ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച ഇസ്രയേൽ സൈനിക വിമാനങ്ങൾ ടെഹ്‌റാനു സമീപവും പടിഞ്ഞാറൻ ഇറാനിലുമുള്ള മിസൈൽ ഫാക്ടറികളും മറ്റും ആക്രമിച്ചിരുന്നു.ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി
ദേശീയ സുരക്ഷാ സമിതിക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ഖമേനി വിലയിരുത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണം കാരണമുണ്ടായ നാശനഷ്ടങ്ങൾ അവഗണിക്കാൻ കഴിയാത്തത്ര പ്രാധാന്യമർഹിക്കുന്നതാണെന്ന നിഗമനത്തിൽ എത്തിയതിന് ശേഷമാണ് പ്രത്യാക്രമണത്തിന് തയ്യാറെടുക്കാൻ ഖമേനി നിർദ്ദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha




















