ഇറാന്റെ പത്തിക്കടിച്ച് ഇസ്രയേലിന്റെ ഇടിവാൾ..!പാർച്ചിനിൽ കൂട്ടിയിട്ട് കത്തിച്ചു ടെഹ്‌റാൻ നിശ്ചലം..!

പശ്ചിമേഷ്യയിൽ യുദ്ധഭീതി അയവില്ലാതെ തുടരുന്നതിനിടെ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം ഇസ്രായേൽ തകർത്തതായി റിപ്പോർട്ട്. ഇറാനിലെ പാർച്ചിനിൽ പ്രവർത്തിച്ചിരുന്ന ആണവ പരീക്ഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായതെന്ന് അമേരിക്കൻ, ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. വൻ നാശനഷ്ടമാണ് ഉണ്ടായതെന്നും ആണവായുധ ഗവേഷണ പരിപാടികൾ പുനരാരംഭിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 26ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് രഹസ്യ ഇറാനിയൻ ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കപ്പെട്ടത്. ആക്രമണത്തിൽ പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കൾ രൂപകൽപ്പന ചെയ്യാൻ ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേലി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ്റെ തെക്ക് കിഴക്ക് നിന്ന് 20 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രമായ തലേഗാൻ സൈനിക സമുച്ചയമാണ് ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടത്. ഇറാൻ്റെ അമാദ് ന്യൂക്ലിയർ പ്രോഗ്രാമിന്റെ സമയത്ത് ഈ പ്രദേശം ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. 2003-ൽ ഇവിടെ നടന്നിരുന്ന ആണവ പദ്ധതി നിർത്തിയതായി ഇറാൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് രഹസ്യമായി തുടരുകയായിരുന്നുവെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ ആരോപിച്ചു.
അതേസമയം, ഇറാന്‍ ഒരുതരത്തിലും ആണവായുധങ്ങളുടെ നിര്‍മാണമോ ഉപയോഗമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം നിഷേധിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. എന്നാൽ, ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങളിൽ ആക്രമണം ശരിവെയ്ക്കുന്നുണ്ട്. ഇറാൻ ഗവൺമെൻ്റിൻ്റെ ആണവായുധ ഗവേഷണ പരിപാടിയുടെ ഭാഗമാണ് തലേഗനിലെ രണ്ട് കെട്ടിടങ്ങളെന്ന് അമേരിക്കൻ, ഇസ്രയേലി അധികൃതർ ഉറപ്പിച്ചു പറഞ്ഞിരുന്നു. തലേഗാനിൽ രണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും നിലംപൊത്തിയതായി സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ കാണുകയും ചെയ്യാം.
ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കിയ ഇസ്രായേൽ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയിൽ കടന്നതായി റിപ്പോർട്ട്. ഇസ്രായേൽ അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് ശനിയാഴ്ച പുലർച്ചെ സൈന്യം എത്തിയത്. ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം ഈ കുന്നിൽനിന്ന് പിന്നീട് പിന്മാറിയതായും ലബനാന്റെ ഔദ്യോഗിക നാഷനൽ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ആറ് ആഴ്ച മുമ്പ് അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഇസ്രായേൽ കരസേന ലബനാന്റെ ഇത്രയും ഉൾഭാഗത്തേക്ക് എത്തുന്നത്. ശാമാ ഗ്രാമത്തിലെ ഷിമോൺ ദേവാലയവും നിരവധി വീടുകളും സ്ഫോടനത്തിൽ തകർത്ത ശേഷമാണ് സൈന്യം പിന്മാറിയതെന്നും ഏജൻസി അറിയിച്ചു. അതേസമയം, തെക്കൻ ലബനാനിൽ പരിമിതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കൻ ഭാഗങ്ങളിലും തെക്കൻ ലബനാനിലും ഇസ്രായേൽ നിരവധി തവണ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കരയുദ്ധം ശക്തമാക്കിയത്. ദാഹിയ, ഹരെത് റീക്, ശിയാഹ്, തൈറെ തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായി അഞ്ചാം ദിവസവും കെട്ടിടങ്ങളിൽ ബോംബിട്ടു.
നാബാതിയയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് മെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ, ലബനാനിൽ വിവിധയിടങ്ങളിലായി 59 പേരുടെ ജീവൻ പൊലിഞ്ഞതായും 182 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























