ഹമാസുമായി ഇസ്രയേല്‍ ആരംഭിച്ച യുദ്ധം 18ാം മാസത്തിലേക്ക്; ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു

ഗാസയില്‍ ഹമാസുമായി ഇസ്രയേല്‍ ആരംഭിച്ച യുദ്ധം 18-ാം മാസത്തിലേക്ക് കടക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു. രണ്ടു മാസത്തെ വെടിനിര്‍ത്തലിനു ശേഷം ഗാസയില്‍ വ്യാപകമായ രീതിയില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് മരണസംഖ്യ 50,000 പിന്നിട്ടത്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41 പേര്‍ കൂടി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50,021 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യഥാര്‍ഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉണ്ടെന്നാണ് കരുതുന്നത്.
2023 ഒക്ടോബര്‍ 7ന് ആണ് ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത്. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടിരുന്നു. 251 പേരെയാണ് ഹമാസ് അന്ന് ബന്ദികളാക്കിയത്. 2025 ജനുവരി 18ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ സാന്നിധ്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജനങ്ങളെ ഒഴിപ്പിക്കുന്നതിനൊപ്പം ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും ഇസ്രയേല്‍ തീരുമാനിച്ചിട്ടുണ്ട്. ഗാസയിലെ രണ്ടു ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യയില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തം വീടുകളില്‍നിന്നു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha