അമേരിക്ക ചൊവാഴ്ച ബൂത്തിലേക്ക്: പോരാട്ടം തീവ്രം

വാഷിംഗ്ടണ്‍: .അവസാന മിനുട്ടുകൾ വരെ ആകാംഷ. അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ആരോപണ - പ്രത്യാപരോണങ്ങള്‍ കൊണ്ട് 'സമ്പന്നമായിരുന്ന' ഒരു പ്രചാരണ കാലഘട്ടത്തിനു ശേഷം രാജ്യം ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്കു നീങ്ങുന്നു . ഏര്‍ലി വോട്ടിംഗ് സൗകര്യം ഉപയോഗിച്ച മില്യണ്‍ കണക്കിന് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ അഭിപ്രായ വോട്ടെടുപ്പുകളില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും, ട്രമ്പിനെ പിന്തുണയക്കുന്ന വോട്ടര്‍മാര്‍ കൂടുതലായി പോളിംഗ് ബൂത്തില്‍ എത്തുകയും, ഹിലരിക്ക് പിന്തുണ ഉറപ്പുള്ള വോട്ടര്‍മാരുടെ ഭാഗത്ത് നിസംഗത ഉണ്ടാവുകയും ചെയ്താല്‍ ട്രമ്പിന്റെ വിജയമായിരിക്കും സംഭവിക്കുക.
ഇ മെയില്‍ വിവാദത്തില്‍ എഫ്.ബി.ഐ ഡയറക്ടര്‍ ഹിലിരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും വോട്ടർമാർക്കിടയിൽ ഇനിയും സംശയങ്ങൾ ബാക്കി . പുതിയ ഇ മെയില്‍ അന്വേഷണ പ്രഖ്യാപനം വന്നതോടെയാണ് ഹിലരിയുടെ ലീഡ് ഇടിഞ്ഞു തുടങ്ങിയത്. പക്ഷേ, ഇതുകൊണ്ടൊന്നും എല്ലാം സുഗമമായി എന്നു പറയാനാവില്ല. കോളജില്‍ പോകാത്ത വെള്ളക്കാരായ വോട്ടര്‍മാരുടെ ഇടയില്‍ ട്രമ്പിനുള്ള വലിയ പിന്തുണ ഏതു വിധത്തിലാവും പോളിംഗിനെ ബോധിക്കാന്‍ പോകുന്നത് എന്നു പറയാനിവില്ല. ഈ വിഭാഗത്തിനിടയില്‍ നടത്തിയ ദേശീയ സര്‍വേയില്‍ 59 - 30 എന്ന പോയിന്റന് ട്രമ്പ് മുന്നിട്ടു നില്‍ക്കുകയാണ്. 2012 ല്‍ മിറ്റ് റോംനിക്ക് ഈ വിഭാഗത്തിനിടയില്‍ ഉണ്ടായിരുന്ന ലീഡിനേക്കാള്‍ (57 - 35) കൂടുതലാണിത്. ഹിസ്പാനിക് വിഭാഗത്തിനിടയിലും, വിദ്യാസമ്പന്നരായ വെള്ളക്കാര്‍ക്കിടയിലും ഡെമോക്രാറ്റിക് പാര്‍ട്ടി നാലു വര്‍ഷം കൊണ്ടു നേടിയ സ്വാധീനത്തെ മറികടക്കാന്‍ പോന്ന ലീഡ് കോളജില്‍ പോകാത്ത വെള്ളക്കാര്‍ക്കിടയില്‍ ട്രമ്പ് നേടിയിട്ടുണ്ട്. 2008 ലെ ഒബാമയെ പിന്തുണച്ച വെള്ളക്കാരായ വോട്ടര്‍മാരില്‍ പലരും ഇക്കുറി ട്രമ്പിനെയാണ് പിന്തുണയ്ക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനിടെ ഇന്ത്യക്കാരും, ചൈനക്കാരും അമേരിക്കൻ തൊഴിലവസരങ്ങൾ കൈവശപ്പെടുത്തുന്നു അണ്ണാ ട്രംപിന്റെ പ്രസ്താവനയും വെള്ളക്കാർക്കിടയിൽ ട്രംപിനനുകൂലമായി.
ഒബാമയും, ട്രമ്പും തമ്മില്‍ ഒരു താരതമ്യവുമില്ലെങ്കിലും രാഷ്ട്രീയമായി ചില സമാനതകളെങ്കിലുമുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. പ്രതീക്ഷയുടെയും, മാറ്റത്തിന്റെയും സന്ദേശവുമായാണ് 2008 ല്‍ ഒബാമ മത്സരത്തിനിറങ്ങിയത്. വാഷിംഗ്ടണിലെ എസ്റ്റാബ്ലിഷ്‌മെന്റിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. 2012 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി, ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന, മിഡില്‍ ക്ലാസിനു പകരം സമ്പന്നരെ സഹായിക്കുന്ന സ്ഥാനാര്‍ഥിയാണെന്ന് ഒബാമ ഓര്‍മിപ്പിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ട്രമ്പ് ഉയര്‍ത്തുന്ന വാദങ്ങളും സമാനമാണ്. എസ്റ്റാബ്ലിഷ്‌മെന്റിനെതിരേയാണ് അദ്ദേഹം പോരാടുന്നത്. കോര്‍പറേറ്റുകളെ പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന ഹിലരി സാധാരണക്കാരായ അമേരിക്കക്കാരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ട്രമ്പ് കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ എട്ടു വര്‍ഷത്തെ ഡെമോക്രാറ്റിക് ഭരണത്തിനു ശേഷം ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് ജയിക്കാനുള്ള സാധ്യത ഇത്തവണ ഉണ്ടാകേണ്ടതായിരുന്നു. അനാവശ്യ വിവാദങ്ങളുയര്‍ത്തിയും, പാര്‍ട്ടി നേതൃത്വത്തെ ഒന്നടങ്കം പിണക്കിയും ട്രമ്പ് സ്വയം കുഴി തോണ്ടുകയായിരുന്നു.

ഹിലരിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളാണ് ട്രമ്പിന് പലപ്പോഴും പുതുജീവന്‍ പകര്‍ന്നത്. ദേശീയ ശരാശരിയില്‍ ഹിലരി 46 - 42 എന്ന ക്രമത്തില്‍ പല അഭിപ്രായ വോട്ടെടുപ്പുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും, മിഡ് വെസ്റ്റ് മേഖലയില്‍ ട്രമ്പ് കരുത്തു കാട്ടുന്നത് ഡെമോക്രാറ്റുകളെ ആശങ്കപ്പെടുത്തുന്നു.

1998 നു ശേഷം റിപ്പബ്ലിക്കന്‍ അനുഭാവം പുലര്‍ത്താത്ത മിഷിഗണില്‍ ട്രമ്പ് ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. മിഷിഗണിനു പുറമേ ഒഹായോ, നോര്‍ത്ത് കരോലീന, ഫ്‌ളോറിഡ എന്നിവ കൂടി നേടാനായാല്‍ ട്രമ്പിന്റെ വിജയം സുനിശ്ചിതമാണ്.

ഹിസ്പാനിക് വോട്ടര്‍മാര്‍ ഏര്‍ലി വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടത്താന്‍ പ്രത്യേക താല്‍പര്യമെടുത്തത് ഡെമോക്രാറ്റുകളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ തണുപ്പന്‍ പ്രതികരണം അവരെ ആശങ്കപ്പെടുത്തുന്നു.
അവസാന മണിക്കുറുകൾ നിർണ്ണായകമാണ്.
https://www.facebook.com/Malayalivartha


























