അമേരിക്ക ഏര്‍പ്പെടുത്തിയ ലാപ്‌ടോപ് നിരോധനം ഫലപ്രദമല്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

അമേരിക്ക ഏര്‍പ്പെടുത്തിയ ലാപ്‌ടോപ് നിരോധനം ഒട്ടും ഫലപ്രദമല്ലെന്നു ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബേക്കര്‍ പറഞ്ഞു. അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം തടയാന്‍ വേണ്ടിയാണ് ഇങ്ങനൊരു നിയന്ത്രണം കൊണ്ടുവന്നത്. ഉത്തരാഫ്രിക്കയും മധ്യപൗരസ്ത്യ മേഖലയും ഉള്‍പ്പെടുന്ന മേനയിലെ 10 വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ കാബിന്‍ ലഗേജായി മൊബൈല്‍ ഫോണിനെക്കാള്‍ വലുപ്പമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് മാര്‍ച്ച് 25നു യുഎസ് നിരോധനം ഏര്‍പ്പെടുത്തിയത്. ദോഹ, ദുബായ്, തുര്‍ക്കി വിമാനത്താവളങ്ങളില്‍ നിന്നുള്ളവര്‍ക്കു ലാപ്‌ടോപ് വിലക്കു ബാധകമാണ്. പത്തു വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കു മാത്രം നിരോധനം ഏര്‍പ്പെടുത്തിയതിന്റെ യുക്തിയെയാണ് അല്‍ ബേക്കര്‍ ചോദ്യംചെയ്തത്.
ലാപ്‌ടോപ്പുമായി യുഎസിലേക്കുള്ള വിമാനത്തില്‍ യാത്രചെയ്യുന്ന ഭീകരര്‍ക്കു മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാനാകുമെന്ന് ഐറിഷ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അല്‍ബേക്കര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും അപകടകരമെന്നു കരുതപ്പെടുന്ന ചില വിമാനത്താവളങ്ങളെ യുഎസ് നിരോധനത്തില്‍നിന്ന് ഒഴിവാക്കിയെന്നും, എന്നാല്‍ ആ വിമാനത്താവളങ്ങള്‍ ഏതൊക്കെയാണെന്നു പരസ്യപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അല്‍ബേക്കര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലേക്കുള്ള യാത്രികരിലേറെയും ഇപ്പോള്‍ യുഎസ് എയര്‍ലൈന്‍സുകളെക്കാള്‍ ആശ്രയിക്കുന്നതു ഗള്‍ഫ് എയര്‍ലൈന്‍സുകളെയാണ്. ഖത്തര്‍ എയര്‍വേയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നിവയാണ് യുഎസ് പൗരന്മാര്‍പോലും യാത്രയ്ക്കു തിരഞ്ഞെടുക്കുന്നത്. ചെലവു കുറവാണെന്നതും മികച്ച സൗകര്യങ്ങള്‍ ലഭ്യമാകുന്നതുമാണ് ഇതിനു കാരണം. ഇതിനെതിരെ അമേരിക്കന്‍ വ്യോമയാന കമ്പനികള്‍ യുഎസ് ഫെഡറല്‍ അധികൃതര്‍ക്കു പലവട്ടം പരാതി നല്‍കിയിരുന്നു.
യുഎസ് എയര്‍ലൈന്‍സുകളിലേക്കു യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നാടകം മാത്രമാണ് ഇപ്പോഴത്തെ ലാപ്‌ടോപ് നിരോധനമെന്നും പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകളെല്ലാം അമേരിക്കന്‍ അധികൃതര്‍ നിഷേധിക്കുകയാണു ചെയ്തത്. ഗള്‍ഫ് എയര്‍ലൈന്‍സുകള്‍ക്കു ജിസിസി സര്‍ക്കാരുകള്‍ വന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും അതുപയോഗിച്ചു വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സും ഇത്തിഹാദും എമിറേറ്റ്‌സും യാത്രക്കാരെ തട്ടിയെടുക്കുകയാണെന്നുമാണു യുഎസ് എയര്‍ലൈന്‍സുകളുടെ ആരോപണം. എന്നാല്‍, സര്‍ക്കാരില്‍നിന്നു തങ്ങള്‍ക്കു ലഭിക്കുന്നത് ഓഹരിയാണെന്നും അല്ലാതെ ധനസഹായമല്ലെന്നുമാണു ഗള്‍ഫ് എയര്‍ലൈന്‍സുകള്‍ പറയുന്നത്. നികുതിദായകരുടെ പണമെടുത്തല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്രമായി നിലനില്‍ക്കാനാവശ്യമായ ഓഹരിമൂലധനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഓഹരിയും സാമ്പത്തിക സഹായവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാകാത്തവരാണ് അമേരിക്കന്‍ വ്യോമയാന കമ്പനികളുടെ തലപ്പത്തുള്ളതെന്നും അല്‍ബേക്കര്‍ തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha
























