ഭീകരത മറയാക്കിയുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം. ഞങ്ങൾ ക്ഷമിക്കില്ല. പാക്കിസ്ഥാന്റെ നന്പറുകൾ ട്രമ്പിനോട് വേണ്ട.

വാഷിംഗ്ടണ്‍: ഒബാമ ഭരണകൂടം പുലര്‍ത്തിയിരുന്ന ക്ഷമയോടെയുള്ള കാത്തിരിപ്പ് തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും, ഭീകരതയുടെ മറവില്‍ ലക്ഷ്യം നേടാനുള്ള തന്ത്രങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രമ്പ് ഭരണകൂടം പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനിലും മറ്റു സ്ഥലങ്ങളിലും നയതന്ത്ര മാര്‍ഗത്തിലൂടെ നടപ്പാക്കേണ്ട കാര്യങ്ങള്‍ക്കു പകരം ഭീകരതയുടെ നിഴല്‍യുദ്ധം നടത്തുന്ന പാക്കിസ്ഥാന്റെ പതിവ് ഏറെക്കാലമായി തുടരുന്ന ഏര്‍പ്പാടാണെന്നും അത് ഇനി വച്ചു പൊറുപ്പിക്കില്ലെന്നും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ എച്ച്.ആര്‍.മക്മാസ്റ്റര്‍ വ്യക്തമാക്കി. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത ജനറല്‍ മക്മാസ്റ്റര്‍ അഫ്ഗാനിസ്ഥാനിലെ തന്റെ ആതിഥേയരുമായി സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് പാക്കിസ്ഥാനിലെത്തിയ ജനറല്‍ മക്മാസ്റ്റര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ ചര്‍ച്ചയില്‍ പാക്കിസ്ഥാനിലെ ജനാധിപത്യ വ്യവസ്ഥിതിയെയും, സാമ്പത്തിക പുരോഗതിയെയും പ്രശംസിച്ചെങ്കിലും എല്ലാ രൂപത്തിലുമുള്ള ഭീകരത അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയാന്‍ മടിച്ചില്ലെന്ന് ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായി സൗഹൃദ പാതയില്‍ മുന്നോട്ടു പോകുന്നതിനു നടത്തുന്ന നടപടികളെപ്പറ്റി നവാസ് ഷെരീഫ് , ജനറല്‍ മക്മാസ്റ്ററെ ബോധ്യപ്പെടുത്തിയതായി പാക്കിസ്ഥാന്‍ അറിയിച്ചു.
കാഷ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് ജനറല്‍ മക്മാസറ്ററെ ധരിപ്പിച്ചതായി ഷെരീഫിന്റെ ഓഫീസില്‍ നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് ട്രമ്പ് പറഞ്ഞതിനെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും ഷെരീഫിന്റെ ഓഫീസ് പറഞ്ഞു. കാഷ്മീര്‍ വിഷയം ഇരു രാജ്യങ്ങളും ഉഭയകക്ഷി ചട്ടക്കൂടില്‍ നിന്നു പരിഹരിക്കുകയാണ് വേണ്ടതെന്ന് ട്രമ്പിന്റെ പ്രസ്താവന വിവാദമായ അവസരത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചിരുന്നു. ഇന്ത്യയും, പാക്കിസ്ഥാനും തമ്മില്‍ സമാധാനപരമായ സൗഹൃദം ഉണ്ടാകണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ട്രമ്പ്, ന്യൂഡല്‍ഹിയുമായുള്ള ബന്ധം മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മുമ്പ് ഒബാമ ഭരണകൂടം പാക്കിസ്ഥാനു നല്‍കിയ സന്ദേശങ്ങളും സമാനമായിരുന്നുവെങ്കിലും കാര്യമായ പ്രതികരണമൊന്നും പാക്കിസ്ഥന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. സംയമനം പുലര്‍ത്തി നീങ്ങുന്നതിനു പകരം നടപടികള്‍ സ്വീകരിക്കുന്ന നയമാണ് തങ്ങള്‍ അനുവര്‍ത്തിക്കുക എന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സീയൂളില്‍ സൂചിപ്പിച്ചത് പാക്കിസ്ഥാനും ബാധകമാണെന്ന് വിലയിരുത്തപ്പെടുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനു ശേഷം ജനറല്‍ മക്മാസ്റ്റര്‍ ന്യൂഡല്‍ഹിയിലും എത്തുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങളില്‍ മുന്നൊരുക്കം നടത്തി#ുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പറയപ്പെടുന്നു.
https://www.facebook.com/Malayalivartha
























