കിം ജോങ് ഉന്നിന്റെ മരണ ക്യാമ്പുകളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന പീഡനങ്ങളെന്ന് വെളിപ്പെടുത്തല്‍

ഉത്തരകൊറിയയിലെ ഒരു മലക്യാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് സഹോദരങ്ങള്‍ക്കുണ്ടായ ദുരന്തം വിവരിക്കുമ്പോള്‍ ജയിലുദ്യോഗസ്ഥയായ ലിം ഹെയ് ജിന്‍ ഇപ്പോഴും വിറയ്ക്കുകയാണ്. ഏഴ് കുടുംബാംഗങ്ങളെ തത്ക്ഷണം വധിച്ചു. നിരവധി പേരാണ് ഇവിടെ പട്ടിണി കിടക്കുന്നത്. ഇവര്‍ ക്രൂര മര്‍ദനങ്ങള്‍ക്കും ഇരയാകുന്നു. ജയില്‍ ചാടാന്‍ ശ്രമിച്ചതിന് ഇവര്‍ക്ക് കൂട്ടശിക്ഷയാണ് നല്‍കുന്നത്. രണ്ട് സഹോദരങ്ങളെ എല്ലാവരുടെയും മുന്നില്‍ വച്ച് വധിച്ചു. എല്ലാവരെയും ദൃക്‌സാക്ഷികളാക്കിയത് ഇനി രക്ഷപ്പെടാന്‍ ആരും ശ്രമിക്കാതിരിക്കാനാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. മറ്റ് തടവുകാര്‍ക്ക് നേരെ പിന്നീട് കല്ലേറുമുണ്ടായി. അന്ന് ഇരുപത് വയസ് മാത്രമുണ്ടായിരുന്ന ലിമ്മിനെ ഈ ദൃശ്യങ്ങള്‍ ഏറെ അസ്വസ്ഥയാക്കി.
ദിവസങ്ങളോളം തനിയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ പോലുമായില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ക്യാമ്പ് ഗാര്‍ഡായി ഏഴ് വര്‍ഷം സേവനമനുഷ്ഠിച്ച തനിയ്ക്ക് പിന്നീടും ഇത്തരത്തില്‍ പല ക്രൂരതകളും കാണേണ്ടി വന്നു. രാഷ്ട്രത്തിന്റെ ശത്രുക്കളായ പ്രഖ്യാപിച്ച രാഷ്ട്രീയ തടവുകാരെ ക്രൂരമായ പീഡനങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും ഇരകളാക്കി. ഒരു സ്ത്രീയെ ചോദ്യം ചെയ്യല്‍വേളയില്‍ നഗ്‌നയാക്കി തീ കൊളുത്തി. തടവുകാരെ മൃഗങ്ങളായാണ് അധികൃതര്‍ കാണുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ ഇവിടെയുണ്ടെന്നും ലിം പറയുന്നു. ഇവര്‍ ഇപ്പോള്‍ ജയില്‍ സേവനം അവസാനിപ്പിച്ചു. കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം ശക്തമായതോടെയാണ് തടവറയിലെ പീഡനകഥകളുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും ക്രൂരമായ രാഷ്ട്രത്തെ നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനെ നയതന്ത്രത്തിലൂടെ പരിഹരിക്കാനാകില്ലെന്നാണ് ഇവര്‍ കരുതുന്നത്.
ഇതാദ്യമായാണ് ഒരു വനിതാ ഉദ്യോഗസ്ഥ തന്റെ അനുഭവങ്ങള്‍ ഇത്തരത്തില്‍ വെളിപ്പെടുത്തുന്നത്. തങ്ങള്‍ക്ക് തടവുകാരോട് യാതൊരു സഹാനുഭൂതിയും തോന്നിയിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇവര്‍ വലിയ കുഴപ്പങ്ങള്‍ ചെയ്തവരാണെന്നായിരുന്നു തങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ സാധാരണ ജനങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ തനിയ്ക്കറിയാം. അത് കൊണ്ട് തന്നെ വല്ലാത്ത കുറ്റബോധം തോന്നുന്നുമുണ്ട്. പല തടവുകാരും തങ്ങള്‍ അനുഭവിക്കുന്ന വേദനകളെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും ലിം വ്യക്തമാക്കുന്നു. മുറിവേറ്റവരെ മഞ്ഞില്‍ ഉപേക്ഷിക്കും. പാമ്പുകളെ പിടിച്ച് തിന്ന് വിശപ്പടക്കിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആറ് വര്‍ഷം മുമ്പ് കി ജോങ് ഉന്‍ അധികാരം ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ ഇത്രയേറെ വഷളായത്. പതിനേഴാം വയസിലാണ് ലിം ക്യാമ്പ് പന്ത്രണ്ടില്‍ ജോലിക്കെത്തിയത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു ഈ ക്യാമ്പ്.
ഈ ക്യാമ്പിലെ അന്തേവാസികളിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. ആരോഗ്യമുളള പുരുഷന്‍മാരെ ഖനികളില്‍ പണിക്ക് അയച്ചിരുന്നു. ഇവരില്‍ ഏറെ പേരും കൊല്ലപ്പെട്ടു. ചിലര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായി. ഒരു വാതക ദുരന്തത്തില്‍ 300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഖനിയുടെ വാതിലുകള്‍ അടച്ച് വാതകം പടരുന്നത് ഒഴിവാക്കി. ആണവായുധ പരീക്ഷണത്തിനിടെയും നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു.
പ്രണയം നടിച്ച് പുരുഷ ജീവനക്കാര്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുമായിരുന്നെന്നും ഇവര്‍ പറയുന്നു. ഈ സ്ത്രീകള്‍ ഗര്‍ഭിണിയായാല്‍ അവരെ കൊല്ലുകയോ ഗര്‍ഭഛിദ്രം നടത്തുകയോ ചെയ്യുമായിരുന്നു. പ്രസവിച്ചാല്‍ കുഞ്ഞുങ്ങളെ തല്ലി കൊല്ലുകയോ ജീവനോടെ കുഴിച്ച് ഇടുകയോ ചെയ്യുമായിരുന്നു. സ്ത്രീകളെയും പുരുഷന്‍മാരെയും വെവ്വേറെയാണ് പാര്‍പ്പിച്ചിരുന്നതെങ്കിലും ചില മാതൃകാ തടവുകാര്‍ക്ക് ക്യാമ്പ് മേധാവികള്‍ ഇണകളെ നല്‍കുമായിരുന്നു. കഠിനാദ്ധ്വാനം ചെയ്യുന്നതിനുളള പ്രതിഫലമെന്ന നിലയിലായിരുന്നു ഇത്. തടവുകാര്‍ രാവിലെ അഞ്ച് മണിക്കുണരണം. പതിനാറ് മണിക്കൂര്‍ വയലില്‍ പണിയെടുക്കണം. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണം. പഴകിയ സൈനിക വസ്ത്രങ്ങളാണ് ഇവര്‍ക്ക് ധരിക്കാന്‍ നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha
























