ലോകയുദ്ധത്തിന്റെ സൂചനകള്‍ നല്‍കി ചൈനയുടെ തിരിച്ചു വിളി

യുദ്ധ ഭീതിക്ക് ആക്കം കൂട്ടി ഉത്തരകൊറിയയിലുള്ള പൗരന്മാരെ ചൈന തിരിച്ചു വിളിക്കുന്നു. ഉത്തരകൊറിയയില്‍ നിന്നും എത്രയും പെട്ടെന്നു ചൈനയിലേക്കു മടങ്ങാന്‍ അവിടെയുള്ള പൗരന്മാര്‍ക്കു ചൈനീസ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയാതായി റിപോര്‍ട്ടുകള്‍. സംഘര്‍ഷമൊഴിവാക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്‍മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്കു തള്ളിവിടുമെന്ന് ലോകരാജ്യങ്ങള്‍ എല്ലാം ആശങ്കപ്പെടുന്നതിനിടയിലാണ് ഈ വാര്‍ത്ത. ഉത്തരകൊറിയയുമായി ആകെ സൗഹൃദത്തിലുള്ളത് ചൈന മാത്രമാണ്. യുദ്ധം ഒഴുവാക്കപെടാനുള്ള സാധ്യത കുറഞ്ഞു വരുന്നതിന്റെ സൂചന നല്‍കിയാണ് ചൈനയുടെ തിരിച്ചു വിളി. ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങാനാണ് നിര്‍ദേശം.
ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചത്. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 85–ാം വാര്‍ഷിക പ്രകടനം നടന്നതോടനുബന്ധിച്ച് ഏപ്രില്‍ 25നാണ് ചൈന മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നാണ് വിവരം. കിം ജോങ് ഉന്‍ ആറാം ആണവപരീക്ഷണം നടത്തിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ചൈനയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആണവപരീക്ഷണ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉത്തരകൊറിയ ആവര്‍ത്തിക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടി കാഴ്ച്ചക്ക് പ്രതികരിച്ചതു പ്രത്യാശയോടെയാണ് ലോകം നോക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ചര്‍ച്ചയെന്നാണ് ഒരു അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്. എന്നാൽ ചൈനയുടെ ഈ തിരിച്ചു വിളി ആശങ്കകൾ കൂട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























