അച്ഛനില്‍ നിന്നും 10 ലക്ഷം ലഭിക്കാന്‍ പെണ്‍കുട്ടിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം

നോയിഡയിലെ പ്രമുഖ ഐ.ടി സ്ഥാപനത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ മുസ്‌കാന്‍ അഗര്‍വാളാണ് തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് സ്വന്തം പിതാവില്‍നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യമായി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഉത്തര്‍പ്രദേശ് പൊലീസിന്റെ സമയോചിത ഇടപെടലില്‍ സംഭവം വ്യാജമാണെന്ന് വെളിപ്പെട്ടു. 20കാരിയായ മുസ്‌കാന്‍ തന്റെ മൂന്ന് ആണ്‍ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് 2.50ഓടെ മുസ്‌കാന്റെ പിതാവ് ശിവ് അഗര്‍വാള്‍ മകളെ ഫോണില്‍ വിളിക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
അസുഖമായതിനാല്‍ മകള്‍ കോളജില്‍ പോയിട്ടില്ലെന്നും ഹോസ്റ്റലില്‍ ആണെന്നുമറിഞ്ഞതിനാല്‍ സുഖവിവരം ആരാഞ്ഞാണ് പിതാവ് മകളെ ഫോണിൽ വിളിച്ചത്. മറുതലയ്ക്കല്‍ മകള്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും മുറിയിലേക്ക് ആരൊക്കെയോ കടന്നുവരുന്ന ശബ്ദവും സഹായത്തിനായുള്ള മകളുടെ നിലവിളിയുമാണ് പിതാവ് കേട്ടത്.
അപായസൂചന കിട്ടിയ അഗര്‍വാള്‍ ഉടന്‍ സംഭവം യു.പി പൊലീസിന്റെ പ്രത്യേക ദൗത്യസേനയെ അറിയിച്ചു. ഫോണ്‍ കട്ടായ ഉടന്‍ മുസ്‌കാന്റെ മൊബൈലില്‍നിന്ന് പിതാവ് ശിവ് അഗര്‍വാളിന്റെ മൊബൈലിലേക്ക് സന്ദേശമെത്തി. മകള്‍ തടവിലാണെന്നും അവളെ വിട്ടയക്കാന്‍ 10 ലക്ഷം രൂപ മോചനദ്രവ്യമായി ഉടന്‍ മകളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നുമായിരുന്നു സന്ദേശം.
ഇതനുസരിച്ച് കാണ്‍പുരിലെ ബാങ്കില്‍നിന്ന് മകളുടെ അക്കൗണ്ടിലേക്ക് അഗര്‍വാള്‍ പണം അയച്ചു. ഇതിനിടെ നോയിഡ പൊലീസിനെയും സംഭവം അറിയിച്ചിരുന്നു. പണം മകളുടെ പേരിലുള്ള നോയിഡയിലെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടില്‍ എത്തിയ ഉടനെ മൂന്ന് ഇടപാടുകള്‍ നടന്നതായി പൊലീസ് മനസ്സിലാക്കി.
ഇതില്‍ ഒന്ന് സംശയജനകമായിരുന്നു. 10 ലക്ഷത്തില്‍നിന്ന് ചെറിയൊരു തുക മുസ്‌കാന്‍ അഗര്‍വാളിന്റെ ഇ-വാലറ്റ് അക്കൗണ്ടിലേക്കുതന്നെ പോയതാണ് സംശയം ജനിപ്പിച്ചത്. മറ്റു രണ്ട് പണംകൈമാറ്റങ്ങളും എ.ടി.എം വഴിയായിരുന്നു. പി. ആനന്ദ്, റിതുരാജ് സിങ് എന്നിവരാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നും ഇവര്‍ സ്ഥലംവിട്ടതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുസ്‌കാനെയും കാമുകന്‍ ആദിത്യ ശ്രീവാസ്തവയെയും പാരി ചൗക്കിലെ പാര്‍ക്കില്‍ കണ്ടെത്തി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മറ്റു രണ്ടുപേരെപ്പറ്റി വിവരം ലഭിച്ചത്.
തൊട്ടുപിന്നാലെ ജഗത് ഫാം മാര്‍ക്കറ്റില്‍ പിസ കഴിച്ചുകൊണ്ടിരുന്ന ആനന്ദിനെയും റിതുരാജിനെയും പൊലീസ് പിടികൂടി.നോയിഡയിലെ വിദ്യാര്‍ഥിയായ തന്റെ സുഹൃത്തിന് നാലു ലക്ഷം രൂപ കടം കൊടുത്തിരുന്നുവെന്നും ഇത് തിരിച്ച് വാങ്ങണമെന്ന പിതാവിന്റെ സമ്മര്‍ദം കൂടിയപ്പോഴാണ് അദ്ദേഹത്തില്‍നിന്നുതന്നെ പണം തട്ടിയെടുത്ത് തുക തിരിച്ചു നല്‍കാന്‍ പദ്ധതിയിട്ടതെന്നും മുസ്‌കാന്‍ പൊലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ് മുസ്‌കാന്‍ തന്റെ കാമുകനൊപ്പം ഒളിച്ചോടിപ്പോയിരുന്നുവെന്നും പിതാവ് അതില്‍ കുപിതനായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മകളുടെ പഠനം നല്ലരീതിയില്‍ മുന്നോട്ടുപോകാത്തതിനാല്‍ അവളെ തിരിച്ച് കാണ്‍പുരിലേക്ക് കൊണ്ടുവരാനാണ് അഗര്‍വാള്‍ ആഗ്രഹിച്ചിരുന്നത്. മുസ്‌കാന്റെ സുഹൃത്ത് ആനന്ദ് നോയിഡയിലെ വലിയ ഹോട്ടലിലെ ഷെഫ് ആണ്. റിതുരാജ് ആകട്ടെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും. റിതുരാജിന്റെ പിതാവ് ഫരീദാബാദില്‍ ചീഫ് എന്‍ജിനീയറുമാണ്. 10 ലക്ഷം രൂപയില്‍ 30,000 രൂപയാണ് ഇവര്‍ പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തിയത്. ഇതില്‍ 28,500 രൂപ പൊലീസ് പിടിച്ചെടുത്തു. നാലുപേര്‍ക്കുമെതിരെ തെറ്റായ വിവരം നല്‍കി കബളിപ്പിച്ചതിന് കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha


























