അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയ പാകിസ്താനു ചുട്ടമറുപടി നല്‍കി ഇന്ത്യന്‍ സൈന്യം; അഞ്ചു പാക് സൈനികരെ വധിച്ചു

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം അഴിച്ചുവിട്ട പാകിസ്താനു ചുട്ടമറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യം അഞ്ചു പാക് സൈനികരെയും രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരേയും വധിച്ചു. ആറ് പാക് സൈനികര്‍ക്കു പരുക്കുണ്ട്. പാകിസ്താന്‍ നടത്തിയ പ്രകോപനത്തില്‍ ഒരു ഗ്രഫ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ബി.എസ്.എഫ്. ജവാനടക്കം രണ്ടുപേര്‍ക്കു പരുക്കുണ്ട്. ഇന്ത്യയുടെ തിരിച്ചടിയില്‍ പ്രകോപിതരായ പാകിസ്താന്‍, ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
നിയന്ത്രണരേഖയില്‍ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലും പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടിയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു കനത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു. മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്‌സി(ഗ്രെഫ്)ന്റെ സിവില്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടതുകൂടാതെ ഗ്രഫ് െ്രെഡവര്‍ക്കു പരുക്കുമേറ്റു. കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിലാണു ബി.എസ്.എഫ്. ഹെഡ് കോണ്‍സ്റ്റബിളിനു പരുക്കേറ്റത്. ബാല്‍നോയി, മാന്‍കോട്ടെ സെക്ടറുകളിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
തിരിച്ചടിച്ച ഇന്ത്യന്‍ സേന നിയന്ത്രണരേഖയിലെ ഭീംഭര്‍, ബറ്റാല്‍ സെക്ടറുകളിലെ പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. എന്നാല്‍ പ്രകോപനമില്ലാതെയായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നു പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മിഷണര്‍ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തിയ പാകിസ്താന്‍ ഡയറക്ടര്‍ ജനറല്‍(സൗത്ത് ഏഷ്യ, സാര്‍ക്ക്) ശക്തമായ പ്രതിഷേധം അറിയിച്ചു.
വടക്കന്‍ കശ്മീരിലെ സോപോര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ തീവ്രവാദി സാന്നിധ്യം തിരിച്ചറിഞ്ഞു നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടല്‍. ശക്തമായ വെടിവയ്പിനൊടുവില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി ഡി.ജി.പി: എസ്.പി. വൈദ് പറഞ്ഞു. ബുധനാഴ്ച സോപോറില്‍ പോലീസിനു നേര്‍ക്കു ഗ്രനേഡ് ആക്രമണം നടത്തിയ രണ്ടുപേരെ ചോദ്യംചെയ്തപ്പോഴാണ് ഭീകരരുടെ ഒളിയിടം വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധം പുലര്‍ത്തിയിരുന്ന അയ്ജാസ്, ബസ്‌റാത് എന്നിവരാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞതായും വൈദ് കൂട്ടിച്ചേര്‍ത്തു.
പാകിസ്താനുമായി സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ കരസേനാതലവന്‍ ജനറല്‍ ബിപിന്‍ റാവതും ഉന്നത സേനാ മേധാവികളും ഇന്നലെ കശ്മീര്‍ സന്ദര്‍ശിച്ചു. നിയന്ത്രണരേഖയിലടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും മുന്നൊരുക്കങ്ങളും വിശകലനം ചെയ്യുകയായിരുന്നു സന്ദര്‍ശനോദ്ദേശ്യമെന്നു സേനാ വക്താവ് അറിയിച്ചു.
അതിനിടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനും അഞ്ച് ലഷ്‌കറെ തോയ്ബ അനുഭാവികളും പിടിയിലായി. ബന്ദിപോറയില്‍ വാഹനപരിശോധനയ്ക്കിടെയാണു ലഷ്‌കര്‍ അനുഭാവികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് 10 ഗ്രനേഡുകള്‍, തോക്കുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
കശ്മീര്‍ താഴ്‌വരയിലെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്താന്‍ നേതൃത്വം നല്‍കുന്ന 12 ഭീകരരുടെ പട്ടിക കരസേന പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ ഭീകരന്‍ അബു ദുജാന, ഹിസ്ബുളിന്റെ റിയാസ് നയ്ക്കു, സാക്കിര്‍ റഷീദ് ഭട്ട് തുടങ്ങി 12 പേരാണു ഹിറ്റ്‌ലിസ്റ്റിലുള്ളത്. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെട്ട സബ്‌സര്‍ അഹമ്മദ് ഭട്ടിനെ ഏറ്റുമുട്ടലില്‍ വധിച്ചതിനുപിന്നാലെയാണ് അപകടകാരികളായ 12 പേരുടെ പട്ടിക സേന പുറത്തുവിട്ടത്.
മേയ് മുതല്‍ പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം ഇന്ത്യന്‍ അതിര്‍ത്തിയിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളെ ബാധിച്ചിട്ടുണ്ട്. മേയ് 17ന് രജൗരി ജില്ലയിലെ ബലാക്കോട്ടെ സെക്ടറില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. രജൗരി ജില്ലയിലെ ജനവാസ മേഖലയില്‍ മേയ് പതിനഞ്ചിനും പതിനാറിനും പാകിസ്താന്‍ ആക്രമണം നടത്തി. മേയ് 13ന് നൗഷേര സെക്ടറില്‍ പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ രണ്ടു സാധാരണക്കാര്‍ മരിക്കുകയും മൂന്നുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























