ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി ഭാര്യ ഹോട്ടൽമുറിയിൽ കാത്തിരുന്നു; പദ്ധതി ഗംഭീരമായി പൊളിച്ചുകൊണ്ട് ഭർത്താവിന്റെയും പോലീസുകാരുടെയും കൊലപാതക നാടകം അരങ്ങേറിയപ്പോൾ...

ബോക്സിങ് പരിശീലകനായ റാമൊണ്‍ സോസയെ കൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷന്‍ നൽകി. ഈ പദ്ധതി ഗംഭീരമായി പൊളിച്ചുകൊണ്ട് ഭർത്താവിന്റെയും പോലീസുകാരുടെയും നാടകം. ഒടുവിൽ ഭാര്യയായ മരിയ ലുലു സോസ പിടിയിലായി.
മെക്സിക്കോ സ്വദേശിയായ മരിയ റാമൊണുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിച്ചശേഷം മരിയ അമേരിക്കന്‍ പൗരത്വം നേടി. തുടർന്ന് രണ്ടുപ്പേരും ചേർന്ന് ജിംനേഷ്യം തുടങ്ങിയെങ്കിലും അത് നഷ്ടത്തിലായി. അതോടെ ഇരുവരും തമ്മിൽ പൊരുത്തക്കേടുകൾ ആരംഭിച്ചു.
മരിയ വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു. ശേഷം 2015-ല്‍ മരിയ ഭർത്താവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സന്ദേശം അയാൾക്ക് ലഭിച്ചു. ഭര്‍ത്താവിനെ കൊല്ലാൻ മരിയ കണ്ടെത്തിയ ഗുസ്താവോ എന്ന വ്യക്തി റാമൊണ്‍ സോസയുടെ സുഹൃത്തായിരുന്നു. ഇതറിയാതെ ഗുസ്താവോയ്ക്ക് ഏകദേശം ഒന്നരലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു.

റാമൊണെ വധിക്കാന്‍ ആരോ പദ്ധതിയിടുന്നുവെന്ന വിവരം ഗുസ്താവോതന്നെയാണ് അദ്ദേഹത്തെ വിളിച്ചറിയിച്ചത്. ഭാര്യയും ഗുസ്താവോയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്ത് റാമൊണ്‍ പോലീസിനെ ഏല്‍പിച്ചു. ഭാര്യ തന്നെ വധിക്കാന്‍ പദ്ധതിയിട്ടതിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനായാണു റാമൊണ്‍ പോലീസിന്റെയും ഡിറ്റക്ടീവുകളുടെയും സഹായത്തോടെ സ്വന്തം മരണം ആവിഷ്കരിച്ചത്.

റാമൊണ്‍ നിര്‍ദേശിച്ചതനുസരിച്ച് വസ്ത്രത്തിനുള്ളില്‍ മൈക്രോഫോണ്‍ ഘടിപ്പിച്ച് ഗുസ്താവോ മരിയയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഭര്‍ത്താവിനെ വെടിവച്ചുകൊല്ലാന്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന സംഭാഷണം റെക്കോഡ് ചെയ്തു. പോലീസാണു കൂടുതല്‍ തെളിവുകള്‍ക്കായി കൊലപാതകനാടകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ പിന്തുണയോടെ പോലീസിലെ ടെക്സാസ് റേഞ്ചേഴ്സ് റാമൊണിനെ മൃതദേഹമായി ചമയിച്ചൊരുക്കി.

വെടിയേറ്റു മരിച്ചുകിടക്കുന്നതായി ചിത്രീകരിച്ചശേഷം ''മൃതദേഹം'' വിജനമായ പ്രദേശത്തു കുഴിച്ചിടുകയും ചെയ്തു. അഴുക്കുനിറഞ്ഞ മണ്ണില്‍ ''മരിച്ചു കിടക്കുന്നത്'' ഭയാനകമായ അനുഭവമായിരുന്നെന്നും മരിയയെ ആദ്യമായി കണ്ടുമുട്ടുമ്പോൾ ആ ബന്ധത്തിന്റെ ''അന്ത്യം'' ഇങ്ങനെയായിരിക്കുമെന്നു സ്വപ്നത്തില്‍പോലും കരുതിയില്ലെന്നും റാമൊണ്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേള്‍ക്കാന്‍ ഹോട്ടല്‍ മുറിയില്‍ തങ്ങിയ മരിയയെ, ഗുസ്താവ് നിയോഗിച്ച വാടകക്കൊലയാളി സമീപിച്ച് മൃതദേഹത്തിന്റെ ഫോട്ടോകള്‍ കാണിച്ചുകൊടുത്തു. കൊലപാതകനാടകത്തില്‍ പങ്കെടുത്ത ഒരു പോലീസുകാരന്‍ തന്നെയാണു വാടകക്കൊലയാളിയായി വേഷം മാറിയത്.
മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരിയയെ അറസ്റ്റ് ചെയ്തതോടെ അവര്‍ നടന്നതിനെല്ലാം മാപ്പു ചോദിച്ചു. എന്നാല്‍, ഏറെ വൈകിപ്പോയിരുന്നു. കോടതിയില്‍ ഹാജരാക്കിയ മരിയയെ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. റാമൊണ്‍ ഇപ്പോള്‍ പുതിയൊരു ജീവിതപങ്കാളിയെ കണ്ടെത്തി സുഖമായി ജീവിച്ചുവരികയാണ്.
https://www.facebook.com/Malayalivartha






















