ആരുമില്ലാതിരുന്ന സമയത്ത് റൂമിൽവച്ച് പീഡിപ്പിച്ചു; സെക്സ് സീനുകളിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചു; സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗീക ആരോപണങ്ങളുമായി നടിമാർ

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സംവിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ സിനിമകൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്റെ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത. എന്നാൽ ഇപ്പോൾ കിം കി ഡുക്കിനെതിരെ ലൈംഗീക ആരോപണങ്ങളുമായി നിരവധി നടിമാർ രംഗത്തെത്തുകയാണ്.
സിനിമാ ചിത്രീകരണത്തിനിടെ ആരുമില്ലാത്ത സമയത്ത് റൂമിൽവെച്ച് പീഡിപ്പിച്ചെന്നും സ്‌ക്രിപ്റ്റില്‍ ഇല്ലാതിരുന്ന സെക്‌സ് സീനില്‍ നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നുമാണ് ആരോപണം. ദക്ഷിണ കൊറിയയിലെ അന്വേഷണാത്മക ചാനല്‍ ഷോ ആയ ‘പിഡി നോട്ട്ബുക്ക്’ പരിപാടിയിലൂടെയാണ് നടിമാര്‍ സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. സിനിമാ ചിത്രീകരണത്തിനിടെ നിരവധി തവണ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന് പഴയകാല നടിയും വെളിപ്പെടുത്തി. 2013ല്‍ മോബിയസ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് കിം തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് മുന്‍പ് അജ്ഞാതയായൊരു സ്ത്രീ പരാതി നൽകിയിരുന്നു. ലൈംഗിക ചൂഷണത്തിനെ എതിര്‍ത്ത നടിയെ പിന്നീട് സിനിമയില്‍ നിന്നും ഒഴിവാക്കുകയാണ് ഉണ്ടായത്. ഇത് കാണിച്ച് 2017ല്‍ നടി നല്‍കിയ പരാതിയിന്മേല്‍ കിം കി ഡുക്കിന് പ്രാദേശിക കോടതിയില്‍ 5,000 ഡോളര്‍ പിഴ അടക്കേണ്ടി വന്നിരുന്നു.
ലൈംഗിക അധിക്ഷേപത്തിന് തെളിവുകള്‍ കണ്ടെത്താന്‍ ആകാത്തതിനാല്‍ അതില്‍ നടപടിയുണ്ടായില്ല. പിഡി നോട്ട്ബുക്കിലൂടെ ആരോപണം നടത്തിയത് ഇതേ നടിയാണ്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ അവസരം നിഷേധിക്കും എന്ന് സംവിധായകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ ആരോപിച്ചു. ലൈംഗിക ബന്ധത്തിന് താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ വിശ്വാസത്തിലെടുക്കാത്ത ഒരു നടിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നായിരുന്നു കിം കി ഡുക്കിന്റെ പ്രതികരണമെന്നും നടി വെളിപ്പെടുത്തി. നടനായ ചോ ജയ് ഹ്യൂന് എതിരെയും നടി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. കിം കിഡുക്കും ജോ ജയ് ഹ്യൂനും സിനിമയിലെ സഹപ്രവര്‍ത്തകരാണ്. ഇതിനുമുൻപും ഇതുപോലെ കിം കി ഡുക്കിനെതിരെ ലൈംഗീകാരോപണവുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























