ആ പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയോ പുറത്തു വന്നു പരാതിയുണ്ടെന്ന് പറയുകയോ ചെയ്യും വരെ ഞാൻ ആർക്കൊപ്പവും ഇല്ല ; പി കെ ശശിക്കെതിരായ പീഡനാരോപണത്തിൽ തിരക്ക് പിടിച്ചു പ്രതികരിക്കാനോ ഞെട്ടല്‍ രേഖപ്പെടുത്താനോ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടാനോ തോന്നുന്നില്ലെന്ന് സുനിത ദേവദാസ്

ഷൊര്‍ണൂര്‍ എം.എല്‍.എ പി കെ ശശിയോട് യാതൊരു താത്പര്യവും ഇല്ല , അതേ സമയം അദ്ദേഹത്തിന്റെ ശരീരഭാഷയിലും സംസാരത്തിലുമുള്ള അഹന്തയോട് പുച്ഛമാണുള്ളതെന്നും മാധ്യമപ്രവർത്തക സുനിത ദേവദാസ്. അതേസമയം പി കെ ശശിക്കെതിരായ പീഡനാരോപണത്തിൽ തിരക്ക് പിടിച്ചു പ്രതികരിക്കാനോ ഞെട്ടല്‍ രേഖപ്പെടുത്താനോ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടാനോ തോന്നുന്നില്ലെന്നും സുനിത ദേവദാസ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുനിതയുടെ പ്രതികരണം.
ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;
ഡി വൈ എഫ് ഐയുടെ ജില്ലാ സമ്മേളനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ആ സമയത്തു തന്നെയാണ് രണ്ടു സി പി എംകാരെ കുറിച്ച് രണ്ടു ഡി വൈ എഫ് ഐക്കാരികൾ പരാതിയുമായി വന്നതും. അതിൽ ഒരു പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചു. അതിൽ നടപടിയുണ്ടായി. രണ്ടാമത്തെ പരാതി ഷൊർണ്ണൂർ എം എൽ എ പി കെ ശശിക്കെതിരായി ഒരു ഡി വൈ എഫ് ഐക്കാരിയായ പെൺകുട്ടിയുടേതാണ്. ലൈംഗിക പീഡനം എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും ആ പെൺകുട്ടി പോലും അങ്ങനെ പറഞ്ഞതായി അറിയില്ല. അപമാനിച്ചു എന്നാണ് പരാതി. അനുവാദമില്ലാതെ സ്പർശിച്ചു എന്ന്. അതിനർത്ഥം ബലാൽസംഗം ചെയ്തുവെന്നോ പീഡിപ്പിച്ചുവെന്നോ അല്ല. ഇത്രയും ആമുഖം.
എം എൽ എ പി കെ ശശിയോട് എനിക്ക് യാതൊരു താല്പര്യവുമില്ല. അദ്ദേഹത്തിന്റെ ശരീരഭാഷയിലും സംസാരത്തിലുമുള്ള അഹന്തയോടും അഹങ്കാരത്തോടും പുച്ഛവുമുണ്ട്.
എങ്കിലും ഈ പരാതി കേട്ടപ്പോ മുതൽ എനിക്ക് ഞെട്ടൽ ഒന്നും ഉണ്ടായില്ല. പരാതിയുടെ ഗൗരവം എത്രത്തോളം എന്ന് സംശയവും ഉണ്ടായി. അതുകൊണ്ടു തന്നെ തിരക്ക് പിടിച്ചു പ്രതികരിക്കാനോ ഞെട്ടൽ രേഖപ്പെടുത്താനോ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടാനോ തോന്നിയതുമില്ല. കാരണങ്ങൾ ഇവയാണ്.
1 . ഡി വൈ എഫ് ഐയുടെ ജില്ലാ സമ്മേളനങ്ങൾ നടക്കുമ്പോൾ പുറത്തു വരുന്ന ഇത്തരം പരാതികളെ ബാർഗെയിനിങ്ങിന്റെ പരിധിയിൽ പെടുത്തി നിഷ്പക്ഷമായി വിലയിരുത്തി വേണം പ്രതികരിക്കാൻ എന്ന സാമാന്യബോധം എനിക്കുണ്ട്.
2 . പോലീസിൽ പരാതിപ്പെടാൻ ഒരു താല്പര്യവും പെൺകുട്ടിക്കില്ല. പാർട്ടിയിൽ നിന്നാണ് നടപടിയും നീതിയും വേണ്ടത്. അതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് ഇത് അവരുടെ ഉള്ളിൽ നടക്കുന്ന ചക്കളത്തി പോരാണ് എന്നാണ്. ഒന്നുകിൽ അവൾക്ക് ശശിക്കെതിരെ പാർട്ടി നടപടി വേണം. അല്ലെങ്കിൽ വാഗ്ദാനം ചെയ്തതോ പിന്നീട് നൽകാത്തതോ ഇനി ലഭിക്കാൻ സാധ്യതയുള്ളതോ ആയ സ്ഥാനമാനങ്ങൾ ( സംസ്ഥാനകമ്മറ്റി അംഗത്വമോ മറ്റോ ആവാം ) കിട്ടണം.
എന്നെ സ്ത്രീ വിരുദ്ധയും കണ്ണിൽ ചോരയില്ലാത്തവളും ആക്കേണ്ട. ഞാനിങ്ങനെ ചിന്തിക്കുന്നതിന്റെ കാരണം ,
ഒന്ന് ഇന്നും ആ പെൺകുട്ടിക്ക് പോലീസിൽ പരാതിപ്പെടേണ്ട, മാധ്യമങ്ങളോട് സംസാരിക്കേണ്ട.
രണ്ടു പീഡനം നടന്നിട്ടില്ല, അപമാനിക്കലാണ് നടന്നത് എന്ന് പറയുന്നു.
മൂന്നു കാര്യ ഗൗരവമുള്ള പരാതിയായിരുന്നെങ്കിൽ ഒരു മാസമൊന്നും ഇത് പരിഹരിക്കാതെ സി പി എം വച്ച് കൊണ്ടിരിക്കില്ല. സമ്മേളനങ്ങൾ നടക്കാൻ പോകുന്നത് കൊണ്ട് ഗൗരവമുള്ള പരാതി ആയിരുന്നെങ്കിൽ പുറത്തു പോലും വരാതെ പരിഹരിച്ചേനെ.
നാലു സി പി എം പോലൊരു പുരോഗമന പാർട്ടിയിൽ പ്രവർത്തിക്കുന്ന വിദ്യാസമ്പന്നയായ പെൺകുട്ടിക്ക് അതിനകത്തു രക്ഷയില്ലെങ്കിൽ പിന്നെന്തിനു അതിനകത്തു കടിച്ചു തൂങ്ങി നിൽക്കണം ? പുറത്തു വരണം . അപ്പൊ വിഷയം ചക്കളത്തി പോരാണ് . കാരണം ശശിക്കും പെൺകുട്ടിക്കും തന്നെയേ അറിയൂ.
അതിൽ ചാടി വീണു ഇടപെട്ട് ഘോരഘോരം ഒക്കെ പ്രസംഗിക്കുന്നവർ നാളെ ശശിമാരാവുകയും ശശി മിടുക്കനാവുകയും ചെയ്യും എന്ന് തോന്നി.
എനിക്ക് ശശിയാവാൻ വയ്യാത്തത് കൊണ്ട് ഇപ്പോഴും ഞെട്ടൽ രേഖപ്പെടുത്താനും പ്രതികരിക്കാനുമൊന്നും ഞാനില്ല.
ആ പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയോ പുറത്തു വന്നു പരാതിയുണ്ടെന്ന് പറയുകയോ ചെയ്യും വരെ ഞാൻ ആർക്കൊപ്പവും ഇല്ല. അവൾക്കൊപ്പവും ഇല്ല. അവനൊപ്പവും ഇല്ല. എന്റെ വിഷയമേ അല്ല ഇത്. ഇത് ഏതോ രാഷ്ട്രീയക്കാരുടെ ആഭ്യന്തര കാര്യവും രാഷ്ട്രീയ ബാർഗെയിനിങ്ങും ആണ് എന്ന് ഞാൻ കരുതുന്നു. അവരായി. അവരുടെ പാടായി.
സാഹചര്യം വന്നത് കൊണ്ട് ഒന്നുരണ്ടു കാര്യങ്ങൾ കൂടി പറയുന്നു.
മനുഷ്യർ തമ്മിലൊക്കെ ഇന്ന് പലവിധ ബന്ധങ്ങളും ഉണ്ട്. ഇന്നത്തെ കാലത്തു അത്യാവശ്യം ഊരും പേരും ഒക്കെ ഉള്ള ഒരു മനുഷ്യനും ആരെയും ഓടിച്ചിട്ട് ബലാൽസംഗം ചെയ്യേണ്ട ഗതികേടൊന്നും ഉണ്ടെന്നു തോന്നുന്നില്ല. ഗോവിന്ദച്ചാമിയെ പോലെ പെണ്ണിനെ കിട്ടാത്തവർക്ക് വേണ്ടി വരും. അല്ലാത്തവർക്ക് ഇപ്പോ അതിന്റെ ആവശ്യമൊന്നുമില്ല. മ്യൂച്ചൽ കൺസന്റ് എന്ന് പറയുന്നത് ലൈംഗിക ബന്ധത്തിൽ വളരെ പ്രധാനമാണ്.
അത് കൊണ്ട് മനുഷ്യരെ , നിങ്ങൾ ആരോട് വേണമെങ്കിലും ബന്ധം സ്ഥാപിക്ക്, ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടു. പക്ഷെ , ആ വ്യക്തി അന്തസ്സുള്ളവനാണ് എന്നു ആദ്യം ഉറപ്പു വരുത്തണം. ആണുങ്ങൾ ഉറപ്പു വരുത്തേണ്ട കാര്യം , ആ പെണ്ണിന് തന്നെ ഇഷ്ടമാണെന്നും അവൾ സമ്മതത്തോടെയാണ് എന്നോടൊപ്പം ചെലവഴിക്കുന്നതെന്നും ഇനി നാളെ എന്തിന്റെയെങ്കിലും പേരിൽ പിണങ്ങിയാൽ പോലും എന്നെ എട്ടു വര്ഷം പീഡിപ്പിച്ചു തുടങ്ങിയ പരാതിയുമായി വരാത്തവൾ ആണെന്നും ഉറപ്പു വരുത്തണം.
പെണ്ണുങ്ങൾ ഉറപ്പു വരുത്തേണ്ടത് ഞാൻ സ്വയം ഇഷ്ടത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെന്നും , എന്നെയാരും ചൂഷണം ചെയ്യുകയല്ലെന്നും , നാളെ ഞാൻ ഇതിന്റെ പേരിൽ ഇയാളെ കുറ്റക്കാരനാക്കില്ലെന്നും അവനവനെ ബോധ്യപ്പെടുത്തുക .
ആണും പെണ്ണും ഉറപ്പു വരുത്തേണ്ട കാര്യം രോഗമൊന്നും ( മാനസികവും ശാരീരികവും ) ഇല്ലാത്തവരുമായിട്ടാണ് ബന്ധം സ്ഥാപിക്കുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലാതെ തെറ്റിക്കഴിയുമ്പോ പരാതിയുമായൊക്കെ വരുന്നത് മഹാമോശമാണ്. നിയമങ്ങൾ അനുകൂലമാണ് എന്ന് കരുതി എന്ത് തോന്ന്യാസവും ചെയ്യരുത്. ഇതിനൊന്നും പറ്റാത്തവർ അവനവന്റെ ഇണയോടൊപ്പം മാത്രം ജീവിക്കുക.
ഇനി യഥാർത്ഥ പീഡനങ്ങൾ നടന്നാൽ പെൺകുട്ടികളെ നിങ്ങൾ ഒരു മിനുട്ട് ഇരുന്നു ആലോചിക്കണം. എങ്ങനെയാണു നേരിടേണ്ടത് എന്ന്.
നിയമപരമായി പോകണമെങ്കിൽ പോലീസിൽ പരാതിപ്പെടണം. തീരുമാനം എടുക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ളവരോട് പറഞ്ഞു അഭിപ്രായം ചോദിക്കണം. സഹായം തേടണം.
അതല്ല നേരിട്ട് പ്രതികാരം ചെയ്യാനാണ് പോകുന്നതെങ്കിൽ തീർത്തു കളഞ്ഞേക്കുക. അതിനു പറ്റിയില്ലെങ്കിൽ ചെപ്പക്കുറ്റി നോക്കി ഒരടി എങ്കിലും കൊടുക്കുക.
അപ്പൊ ശരി.
NB: ഒരു കാര്യം കൂടി പറയാനുണ്ട്. സി പി എമ്മിന് കിട്ടിയ പരാതി എന്ത് കൊണ്ടാണ് പൊലീസിന് കൈമാറാത്തത് എന്ന് ചിലർ ചോദിക്കുന്നുണ്ട്.
അതിന്റെ ഉത്തരം സന്ധ്യ Sandhya Janardhanan Pillai പറഞ്ഞത് ഇവിടെ ചേർക്കുന്നു.
"MLA ക്കെതിരായ ലൈംഗിക പീഡന പരാതി ലഭിച്ചിട്ട്, പാർട്ടി
പരാതി പോലീസിന് കൈമാറഞ്ഞതു കുറ്റകരമല്ലേ എന്ന ചർച്ച സജീവം. ഒരു ക്ലാരിറ്റിക്ക് വേണ്ടി മാത്രം എഴുതുന്നു. ക്രിമിനൽ നടപടി ക്രമത്തിന്റെ 39, 40 വകുപ്പുകളിൽ ഏതൊക്കെ കുറ്റകൃത്യം നടന്നാൽ അത് പോലീസിൽ അറിയിക്കാൻ ആളുകൾക്ക് ബാധ്യത ഉണ്ടെന്നു പറയുന്നു. അതിൽ ലൈംഗിക പീഡനം പോലുള്ള കുറ്റ കൃത്യം ഉൾപ്പെടുന്നില്ല. എങ്കിലും 357 സി വകുപ്പിൽ, ലൈംഗിക അതിക്രമത്തിന് ശേഷം ചികിത്സ നൽകുന്ന ഡോക്ടർ , കുറ്റ കൃത്യത്തിനെ കുറിചുള്ള വിവരം നിർബന്ധമായും പോലിസിന് കൈമാറണമെന്ന് പറയുന്നു. എന്നാൽ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ അങ്ങനെ അല്ല. പീഡന വിവരം ലഭിക്കുന്ന ആരും നിർബന്ധമായും റിപ്പോർട്ട് ചെയ്തേ പറ്റൂ. ഇവിടെ പ്രസക്തം പരാതിക്കാരിയുടെ തീരുമാനമാണ്. "
https://www.facebook.com/Malayalivartha


























