വായ്പ കുടിശികയ്ക്ക് ഒരു വർഷത്തേക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള അവസരത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സർക്കാർ അനുവദിച്ച 10,000 രൂപ കൊള്ളയടിച്ച് ബാങ്കിന്റെ ക്രൂരത

വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സർക്കാർ അനുവദിച്ച 10,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് വായ്പ കുടിശിക ഇനത്തിൽ കാനറ ബാങ്ക് പിടിച്ചെടുത്തു. പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടപ്പുഴ പുത്തേട്ട് വി.കെ. സോമന്റെ ആനുകൂല്യമാണ് കാനറ ബാങ്കിന്റെ റാന്നി ശാഖ പിടിച്ചെടുത്തത്. വായ്പ കുടിശികയ്ക്ക് ഒരു വർഷത്തേക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള അവസരത്തിലാണ് ബാങ്കിന്റെ ക്രൂരത.
റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഐഎവൈ പദ്ധതിയിൽ ഭവന നിർമാണത്തിനു സോമന് മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി പൂർത്തിയാക്കാൻ പണമില്ലാതെ വന്നപ്പോൾ മൂന്നു ലക്ഷം രൂപ ബാങ്കിൽ നിന്നു വായ്പയെടുത്തു. പ്രളയത്തിൽ 3 ദിവസത്തോളം സോമന്റെ വീടും വെള്ളത്തിലായിരുന്നു. ചെളിയും മണ്ണും നിറഞ്ഞ വീട്ടിൽ കുടുംബം ഇതുവരെ താമസം തുടങ്ങിയിട്ടില്ല.
31ന് ആണ് സോമന്റെ അക്കൗണ്ടിലേക്കു സർക്കാരിന്റെ ആനുകൂല്യം ലഭിച്ചത്. എന്നാൽ ബാങ്കിലെത്തി വിവരം അന്വേഷിച്ചപ്പോൾ പണം എത്തിയിട്ടുണ്ടെന്നും മാനേജരെ കാണാനും ജീവനക്കാരൻ അറിയിച്ചു. തുടർന്ന് പണം വായ്പ കുടിശിക ഇനത്തിൽ പിടിച്ചതായി അറിയിപ്പ് ലഭിക്കുകയായിരുന്നു. വായ്പ കുടിശികയ്ക്ക് ഒരു വർഷത്തേക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സോമൻ അറിയിച്ചെങ്കിലും പണം നൽകാൻ ബന്ധപ്പെട്ടവർ തയാറായില്ല.
https://www.facebook.com/Malayalivartha


























