ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദിച്ച് സുപ്രീംകോടതി എഴുതിയത് ചരിത്രവിധി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി ജഡ്ജി വിധിന്യായം എഴുതിയത് ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്

ചരിത്രവിധി എഴുതാന്‍ കോടതി കൂട്ടുപിടിച്ചത് മഹാരഥന്‍മാരുടെ വാക്കുകള്‍. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു എന്നുചോദിച്ചത് ഷേക്‌സ്പിയറുടെ കഥാപാത്രമാണ്. 'ഞാന്‍ എന്താണോ അതാണ് ഞാന്‍, എന്നെ ഞാനായിത്തന്നെ കാണണം' എന്ന് ജര്‍മന്‍ ചിന്തകന്‍ ഗൊയ്‌ഥെയും പറഞ്ഞു. ഒരാളുടെ വ്യക്തിത്വത്തിന് എത്രമാത്രം പ്രാധാന്യംകല്പിക്കണമെന്ന് വ്യക്തമാക്കാന്‍ പ്രശസ്തരുടെ വരികള്‍ ഉദ്ധരിച്ചാണ് സ്വവര്‍ഗരതിക്കേസില്‍ സുപ്രീംകോടതി വിധിയെഴുതിയത്. സ്വന്തം വ്യക്തിത്വത്തില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കുമാവില്ലെന്ന് ആര്‍തര്‍ ഷോപിനറുടെ വരികളിലൂടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചത്. ലൈംഗികതാത്പര്യത്തിന്റെപേരില്‍ ആരോടും വിവേചനം കാണിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിധി. പ്രകൃതിനല്‍കുന്നതെല്ലാം പ്രകൃതിദത്തമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്‌സ്പിയറുടെ വരികളില്‍നിന്ന് വ്യക്തിത്വത്തിനാണ് പ്രാധാന്യം കല്പിക്കേണ്ടതെന്ന് വ്യക്തം. വ്യക്തിത്വം തിരിച്ചറിയാനായി സൗകര്യപൂര്‍വം ഉപയോഗിക്കുന്ന ഒന്നുമാത്രമാണ് പേര്. വ്യക്തിത്വമില്ലെങ്കില്‍ പേരില്‍ കാര്യമില്ല. അതുകൊണ്ടുതന്നെ ഒരാളുടെ ജീവിതത്തില്‍ വ്യക്തിത്വത്തിനാണ് സുപ്രധാനസ്ഥാനമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള സ്‌നേഹത്തെ പേരു പറയാനാകാത്ത പ്രണയമെന്നാണ് ആല്‍ഫ്രഡ് ഡഗ്ലസ് വിശേഷിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്റെ വിധിന്യായം തുടങ്ങുന്നത്. ഹോമോ സെക്ഷ്വല്‍, ലെസ്ബിയന്‍ എന്നീ വാക്കുകളുടെ ചരിത്രവും ജസ്റ്റിസ് നരിമാന്‍ വിശദീകരിച്ചു. മനുഷ്യന്‍ എന്നര്‍ഥമുള്ള ഹോമോയില്‍ നിന്നല്ല ഹോമോസെക്ഷ്വല്‍ എന്ന വാക്കുണ്ടായത്. മറിച്ച്, സമാനം എന്നര്‍ഥമുള്ള ഹോമോയില്‍ നിന്നാണ്. ലെസ്ബിയന്‍ എന്ന വാക്ക് ഗ്രീക്ക് ദ്വീപായ ലെസ്‌ബോയില്‍നിന്നാണ് ഉരുത്തിരിഞ്ഞത്. സ്വവര്‍ഗാനുരാഗികളായ സ്ത്രീകളുണ്ടായത് ഈ ദ്വീപില്‍ നിന്നാണെന്ന് പറയപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി ഇന്നലെ വിധിച്ചിരുന്നു. .ഇതോടെ, 1892 കൊളോണിയല്‍ കാലഘട്ടം മുതലുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ വ്യവസ്ഥ റദ്ദാകും. വ്യത്യസ്ത വ്യക്തിത്വം മനസ്സിലാക്കാന്‍ സമൂഹം പക്വതയാര്‍ജ്ജിച്ചുവെന്ന് ഇക്കാര്യത്തില്‍ വിധി പറഞ്ഞ് കോടതി വ്യക്തമാക്കി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. ഭിന്ന ലൈംഗിക സമൂഹം എല്ലാ ഭരണഘടന അവകാശങ്ങള്‍ക്കും അര്‍ഹരാണ്. പരമ്പരാഗത കാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാന്‍ സമയമായി. ഒരാളുടെ സ്വത്വം നിഷേധിക്കുന്നത് മരണത്തിന് തുല്യമാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റക്കെട്ടായി നടത്തിയ ചരിത്രവിധിയില്‍ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















