രേഖപ്പെടുത്തിയ എണ്‍പത്തൊന്ന് മൊഴികളില്‍ നിർണായകമായത് ആ മൂന്ന് മൊഴികൾ; കന്യാസ്ത്രീയെ അനുവാദമില്ലാതെ ബലമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് പതിമൂന്ന് തവണ: പീഡനം പുറത്ത് അറിയാതിരിക്കാൻ ഭീഷണിയും...

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്നും രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി. നിര്‍ണായകമായ മൂന്ന് മൊഴികള്‍ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയ എണ്‍പത്തൊന്ന് മൊഴികളില്‍ മൂന്നെണ്ണമാണ് ഏറ്റവും നിര്‍ണായകം.
ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്നതും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്ന് തെളിയിക്കുന്നതുമായ മൊഴികളാണ് ലഭിച്ചിരിക്കുന്നത്.
ജലന്ധര്‍ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്. പീഡനം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കുറവിലങ്ങാട് പൊലീസ് കഴിഞ്ഞ ജൂണ് 28ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് ഈ വിവരമുള്ളത്. 13 തവണയാണ് ഈ രീതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചത്.
2014 മുതല്‍ 2016 വരെ 13 തവണ പീഡനം നടന്നു. കറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ഗസ്റ്റ് ഹൌസില്‍ വെച്ചാണ് പീഡനം നടന്നത്. 2014 മെയ് അഞ്ചിനായിരുന്നു ആദ്യ പീഡനം നടന്നത്. കന്യാസ്ത്രീയുടെ സമ്മതമില്ലാതെ ബിഷപ്പ് ഫ്രാങ്കോ ഇവരെ ബലമായിട്ടായിരുന്നു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് എന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.
ബിഷപ്പിനെ ചോദ്യം ചെയ്ത് കൃത്യമായ നിഗമനത്തിലെത്തുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളിലും രേഖകളിലും വൈരുധ്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തത വരുത്തി അന്തിമധാരണയിലെത്തും. സംസ്ഥാനത്തിനകത്തും പുറത്തുമായി പലയിടങ്ങളില്‍ അന്വേഷണം ആവശ്യമായതിനാലാണ് അന്വേഷണസംഘം വിപുലീകരിക്കുന്നതെന്നും അദ്ദേഹം കോട്ടയത്തു പറഞ്ഞു.
പരാതി നല്‍കിയ കന്യാസ്ത്രീയെയും സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമം നടന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വാധീനിക്കാന്‍ ശ്രമം നടന്നതിന് മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പടെയുള്ള രേഖകള്‍ പോലിസിന്റെ കൈവശമുണ്ട്. പരാതി കിട്ടിയതു മുതല്‍ മഠത്തില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയത്. അപേക്ഷ പോലും ലഭിക്കാതെ, സ്വമേധയാ ആയിരുന്നു നടപടി.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്ബറുകള്‍ മഠത്തില്‍ പ്രദര്‍ശിപ്പിച്ചതിന് പുറമേ, മഠത്തിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ നിരീക്ഷിക്കാനും സംവിധാനമൊരുക്കി. ബിഷപ് ഇതുവരെ അന്വേഷണവുമായി സഹകരിച്ചു. ബുധനാഴ്ച ഹാജരാകാതിരുന്നാല്‍ മാത്രമേ നിസഹകരണമെന്ന പ്രശ്‌നം ഉയരുന്നുള്ളൂ. അധിക്ഷേപിച്ചെന്നു കന്യാസ്ത്രീ പരാതി നല്‍കിയാല്‍ മാത്രമേ പി.സി. ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരേ കേസെടുക്കാന്‍ കഴിയൂ. മൊഴിയെടുക്കാന്‍ ചെന്നെങ്കിലും കന്യാസ്ത്രീ അസൗകര്യം അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























