ചോദ്യം ചെയ്യലിന് ഹാജരാകുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം... രേഖപ്പെടുത്തിയ 81 സാക്ഷിമൊഴികളിൽ മൂന്നെണ്ണം കുറ്റകൃത്യം നടന്നെന്ന് സ്ഥാപിക്കാൻ കഴിയുന്ന വ്യക്തമായ തെളിവുകൾ; കന്യാസ്ത്രീയുടെ മൊഴികളിലെ വൈരുധ്യം പരിഹരിച്ചു; വാർത്ത സന്തോഷകരമെന്ന് സമരക്കാർ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്.നിർണായക മൊഴികൾ ലഭിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ മൊഴികളിലെ വൈരുധ്യം പരിഹരിച്ചു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. നേരത്തെ കന്യാസ്ത്രീയും സാക്ഷികളും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സംഘം അന്വേഷണത്തിൽ പരിഹരിച്ചു. രേഖപ്പെടുത്തിയ 81 സാക്ഷിമൊഴികളിൽ മൂന്നെണ്ണം കുറ്റകൃത്യം നടന്നെന്ന് സ്ഥാപിക്കാൻ കഴിയുന്ന വ്യക്തമായ തെളിവുകളാണ്.
അതിനാൽ തന്നെ ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. അതേസമയം, കർദിനാളിന് നൽകിയ ആദ്യ പരാതിയിൽ ലൈംഗിക പീഡനത്തെപ്പറ്റി പരാമർശിച്ചിട്ടില്ലെന്നതിന് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മുന്നിൽ തൃപ്തികരമായ വിശദീകരണം നൽകി. പരാതി ടൈപ്പ് ചെയ്യുമ്പോൾ മറ്റ് ചിലർ ഒപ്പമുണ്ടായിരുന്നുവെന്നും അവർ ഇക്കാര്യം അറിയുമെന്ന് ഭയന്നാണ് പരാതിയിൽ നിന്ന് ഒഴിവാക്കിയതെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു.
ഇതോടെ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യവും അവസാനിച്ചു. ബിഷപ്പിന്റെ അറസ്റ്റുണ്ടാകുമെന്ന വാർത്ത സന്തോഷം പകരുന്നതാണെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് എട്ട് ദിവസമാണ് എറണാകുളത്ത് സമരം ചെയ്യുകയാണ് കന്യാസ്ത്രീകൾ.
2014 മെയ് 5 ന് താന്‍ കുറവിലങ്ങാട് ഇല്ലായിരുന്നെന്നാണ് ബിഷപ്പ് നല്‍കിയ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ബിഷപ്പ് ഈ ദിവസം തൃശൂരില്‍ നിന്നും കുറവിലങ്ങാട്ട് എത്തിയതായി മഠത്തിലെ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസം താന്‍ തൊടുപുഴയിലെ മുതലക്കോണം മഠത്തില്‍ ആയിരുന്നു എന്നാണ് ബിഷപ്പ് നല്‍കിയമൊഴി. എന്നാല്‍ ഈ ദിവസം മുതലക്കോണത്തെ മഠത്തില്‍ വന്നതിന്റെ ഒരു രേഖപ്പെടുത്തലുകളും റജിസ്റ്റരില്‍ കാണാനില്ല.
ബിഷപ്പ് 2013 ലായിരുന്നു മുതലക്കോണത്തെ മഠത്തില്‍ വന്നതെന്നാണ് രേഖകള്‍ കാണിക്കുന്നത്. ഈ ദിവസത്തെ റജിസ്റ്ററില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ഫ്രാങ്കോ മുളയ്ക്കലിന്റെ ഡ്രൈവറും തങ്ങള്‍ 2013 ലായിരുന്നു ഇവിടെ വന്നതെന്നും അന്ന് താനും താമസിച്ചിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ 34 രേഖകളാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. മഠത്തിലെ കമ്ബ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്ക്, ബിഷപ്പിന്റെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























