പ്രളയം രൂക്ഷമായ ദിവസം കെ.പി.എം.ജിക്ക് സര്‍ക്കാര്‍ ആദ്യം കരാര്‍ നല്‍കി, നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിന് 66 ലക്ഷം രൂപയുടെ കരാറാണ് കൊടുത്തത്, അതിന് ഇത്രയും തുകവേണോ എന്ന് പ്രതിപക്ഷനേതാവ് ചോദിക്കുന്നു

സംസ്ഥാനം പുനര്‍ നിര്‍മിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കെ.പി.എം.ജിയുമായി സര്‍ക്കാരിനുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സൗജന്യമായി കണ്‍സള്‍ട്ടന്‍സി ജോലി ചെയ്യാന്‍ തയ്യാറായി കെ.പി.എം.ജി മുന്നോട്ട് വന്നതിനാല്‍ അവര്‍ക്ക് കരാര്‍ നല്‍കി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അത്രയും നിര്‍ദോഷ ഇടപാടാണോ ഇതെന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം സംസ്ഥാനത്ത് പ്രളയം കൊടുമ്പിരിക്കൊണ്ട് നില്‍ക്കുന്ന ആഗസ്റ്റ് 17 ന് കെ.പി.എം.ജിക്ക് 66 ലക്ഷത്തിന്റെ ഒരു കരാര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിനാണ് 66 ലക്ഷത്തിന്റെ കരാര്‍ കെ.പി.എം.ജിക്ക് നല്‍കിയത്. ഒരു വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിന് 66 ലക്ഷം രൂപ വേണമോ എന്നതാണ് ചോദ്യം. കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കുറഞ്ഞചിലവില്‍ ചെയ്യാവുന്ന പണിയാണ് അവയെ തഴഞ്ഞ് വന്‍തുകയ്ക്ക് കെ.പി.എം.ജി എന്ന അന്താരാഷ്ട്ര കമ്പനിക്ക് നല്‍കിയത്. ആരുടെ താത്പര്യമാണ് ഇതില്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
പൊതു മേഖലയുടെ സംരക്ഷകരെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവുന്ന ഇടതുപക്ഷ സര്‍ക്കാരാണ് പൊതുമേഖലയെ തഴഞ്ഞ് സ്വകാര്യ കുത്തക കമ്പനിക്ക് പിന്നാലെ പോകുന്നത്. ഇടതു പക്ഷത്തിന്റെ കാപട്യമാണ് ഇത് വഴി വ്യക്തമാകുന്നത്. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സൗജന്യ കണ്‍സള്‍ട്ടന്‍സിക്ക് പുറകില്‍ ഇതു പോലുള്ള വേറെ എത്ര കരാറുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























