ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സി.ബി.ഐ നിര്‍ദ്ദേശം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നടപ്പാക്കിയില്ല, കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചതോടെ പൊടിമൂടിയ ചാരത്തില്‍ നിന്നും കനലുകള്‍ വീണ്ടും തെറിക്കുന്നു... അത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ അഞ്ച് പേരിലേക്കാണെന്ന് പത്മജ വരികള്‍ക്കിടയിലൂടെ വ്യക്തമാക്കി

കെ.കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിപ്പിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും തിളിച്ചുമറിയുന്നു. ഐ ഗ്രൂപ്പിലെ അന്നത്തെ കരുത്തനായ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കരുണാകരനെ രാജിവയ്പ്പിക്കാന്‍ താന്‍ ഉള്‍പ്പെടെ കേസ് കരുണാകരനെതിരെ വഴിതിരിച്ചുവിട്ടെന്നും പിന്നീട് അദ്ദേഹത്തോട് പരസ്യമായി മാപ്പ് ചോദിച്ചിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞതോടെ ഉമ്മന്‍ചാണ്ടിയുടെ പങ്കിന് കൂടുതല്‍ വ്യക്തതവന്നു. എന്നാല്‍ കരുണാകരന്റെ മക്കളായ കെ.മുരളീധരനും പത്മജ വേണുഗോപാലും ഒരു നേതാക്കള്‍ക്കെതിരെയും പരസ്യപ്രതികരണം നല്‍കിയില്ല. അഞ്ച് നേതാക്കളാണ് ചാരക്കേസിന് പിന്നില്‍ കളിച്ചതെന്ന് പത്മജ വ്യക്തമാക്കുകയും ചെയ്തു.
ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സി.ബി.ഐ കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം കേസ് അന്വേഷിച്ച സിബി മാത്യൂസ്, ഡി.വിജയന്‍. കെ.കെ ജോഷ്വാ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അതിന് സമ്മതിച്ചില്ല. അത് ഉമ്മന്‍ചാണ്ടിയുടെ ഉപകാരസ്മരണയായിരുന്നെന്ന് കരുണാകരന് ഒപ്പമുണ്ടായിരുന്ന പല നേതാക്കളുടെയും ആരോപണം ശരിവയ്ക്കുന്നതാണ് സുപ്രീംകോടതി വിധി. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ രാജിക്ക് ചാരക്കേസുമായി ഒരു ബന്ധവുമില്ലെന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പറഞ്ഞിരുന്നു. എം.എ. കുട്ടപ്പന് രാജ്യസഭാ സീറ്റ് കൊടുക്കാതിരുന്നതിന്റെ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് കരുണാകരന് രാജിവെയ്‌ക്കേണ്ടിവന്നതെന്നും ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞിരുന്നു. ഇന്നത്തെ കോടതിവിധിയോട് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
ആന്റണി ഗ്രൂപ്പുകാരനായിരുന്ന എം.എ. കുട്ടപ്പന്റെ രാജ്യസഭാ സീറ്റ് കരുണാകരന്‍ വെട്ടി. തുടര്‍ന്ന് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജിവെച്ചു. 1994 ജൂണ് 16 നായിരുന്നു അത്. അതിന് ശേഷമാണ് ഉമ്മന്‍ചാണ്ടി കരുണാകരനെതിരെ പറപ്പുടപ്പാട് നടത്തിയത്. കേസില്‍ ഹൈക്കോടതി വിമര്‍ശം നടത്തിയതോടെ ഐ ഗ്രൂപ്പ് കരുണാകരനെതിരെ തിരിഞ്ഞു. കരുണാകരന്റെ ക്യാമ്പില്‍ നിന്ന് തിരുത്തല്‍വാദികളായി മാറിയ ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും എം.ഐ. ഷാനവാസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ ശ്രീവാസ്തവക്കെതിരെ നടപടിയെടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെ വിടില്ല. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കരുണാകരന്‍ മാറുക മാത്രമാണ് പാര്‍ട്ടിയുടെ രക്ഷയ്ക്ക് നല്ലതെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവന ഇറക്കിയിരുന്നു.
മെഡിക്കല്‍കോളജ് കേന്ദ്രമാക്കിയുള്ള താവളത്തിലിരുന്നാണ് മാധ്യമങ്ങള്‍ക്ക് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ് പിന്നീട് പറഞ്ഞിരുന്നു. എം.ഐ ഷാനവാസും എം.എം ഹസനും കാര്‍ത്തികേയനും അടക്കമുള്ളവര്‍ ഇവിടുത്തെ സന്ദര്‍ശകരായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. നമ്പിനാരായണനെതിരെ ചാരക്കേസ് എടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണെന്ന് അവര്‍ തന്നെ നിക്കക്കള്ളിയില്ലാതെ പറയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പത്മജ വേണുഗോപാലും കേസെടുക്കാനുള്ള നിഗമനത്തില്‍ പൊലീസ് എത്തിയെന്ന കാര്യം പുറത്താകാതെ ഗൂഢാലോചന ഉണ്ടെന്ന് പറയാനാകില്ലെന്ന് പറയാനാകില്ലെന്ന് കെ.മുരളീധരനും പറഞ്ഞതും ശ്രദ്ധേയമാണ്. രണ്ട് പേരുടെയും പ്രസ്താവനകള്‍ കേസിന് പിന്നില്‍ ചരട് വലിച്ചവരിലേക്കാണ് നീങ്ങുന്നത്. അത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരിലേക്കാണ് നീങ്ങുന്നതെന്ന് ഏവര്‍ക്കുമറിയാം.
https://www.facebook.com/Malayalivartha

























