തുറന്നടിച്ച് നമ്പി നാരായണന്‍... സര്‍ക്കാരും അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും താനടക്കമുള്ളവരെ വേട്ടയാടിയ ഐ.എസ്.ആര്‍.ഒ. ചാരവൃത്തിക്കേസ് ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പിനെ സെമിത്തേരിയിലടക്കാന്‍; കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാന്‍ ആസൂത്രണം ചെയ്ത അന്തര്‍നാടകം മാത്രമല്ലിത്

ചാനലുകള്‍ ഇത്രയേറെ സജീവമല്ലായിരുന്ന കാലത്ത് കേരളത്തെ ഇളക്കി മറിച്ച ചാരവൃത്തി കേസ് ഒരിക്കല്‍ കൂടി സജീവമാകുകയാണ്. ലോകം മുഴുവന്‍ ചാരനായി മുദ്ര കുത്തിയപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു സത്യം പുറത്ത് വരുമെന്ന്. അവസാനം സുപ്രീം കോടതി വിധിയോടെ എല്ലാ സത്യവും പുറത്തായി.
സര്‍ക്കാരും അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും താനടക്കമുള്ളവരെ വേട്ടയാടിയ ഐ.എസ്.ആര്‍.ഒ. ചാരവൃത്തിക്കേസ് ഇന്ത്യയുടെ ശാസ്ത്രക്കുതിപ്പിനെ സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന ഫ്രാന്‍സ് അമേരിക്കന്‍ അച്ചുതണ്ടിന്റെ അവിഹിത സന്തതിയാണെന്നു പ്രമുഖ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ വെളിപ്പെടുത്തല്‍. ചാരക്കേസിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിച്ച് പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു അമേരിക്കന്‍ ചാരസുന്ദരിയും രാജ്യംകണ്ട വലിയ ചാരന്മാരും ഉറങ്ങിക്കിടക്കുന്നത് കാണാം. ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ കുതിപ്പിന്റെ മൂര്‍ച്ചകെടുത്തി ഐ.എസ്.ആര്‍.ഒ. എന്ന ഗവേഷണ കേന്ദ്രത്തെ നിലംപൊത്തിച്ച ചാരക്കേസിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നത് കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാന്‍ ആസൂത്രണം ചെയ്ത അന്തര്‍നാടകം മാത്രമല്ലെന്നും അദ്ദേഹം പറയുന്നു.
ചാരനെന്നു മുദ്രകുത്തപ്പെട്ട ഇന്ത്യന്‍ ക്രയോജനിക് എന്‍ജിന്‍ വിദ്യയുടെ ഉപജ്ഞാതാവ് നമ്പി നാരായണന്‍ ആത്മരോഷത്തോടെ തുറന്നെഴുതുന്ന 'ഓര്‍മകളുടെ ഭ്രമണപഥം' എന്ന ആത്മകഥയിലാണു കനല്‍മൂടിയ ചാരക്കേസിനു വീണ്ടും ജീവന്‍ വയ്ക്കുന്നത്.
പുസ്തകത്തിന്റെ അവരാണ് യഥാര്‍ത്ഥ ചാരന്മാര്‍; കൂടെ അവളും എന്ന 38ാം അധ്യായത്തിലാണ് ചാരക്കേസിലെ പട്ടട വീണ്ടും തുറക്കുന്നത്.
മാലിഭാഷ മാത്രമറിയുന്ന ഒരു സ്ത്രീയെ ഇന്ത്യയുടെ ഇല്ലാത്ത രഹസ്യങ്ങളുടെ കടത്തുകാരിയാക്കി ഫ്രെയിം ചെയ്ത പോലീസുകാരും അവര്‍ക്ക് സത്യത്തിന്റെ പകല്‍വെളിച്ചത്തില്‍നിന്ന് സംരക്ഷണ കുട ചൂടിയ രാഷ്ട്രീയക്കാരും നുണക്കഥ പ്രചരിപ്പിക്കാന്‍ പേനയുന്തിയ പത്രപ്രവര്‍ത്തകരും സി.ഐ.എയുടെ ചാരപ്പണി അറിഞ്ഞോ അറിയാതെയോ ചെയ്യുകയായിരുന്നു അദ്ദേഹം പറയുന്നു.
ചാരക്കേസില്‍ മാധ്യമങ്ങള്‍ ആഘോഷിച്ച മറിയം റഷീദയോ അവരുടെ സുഹൃത്ത് ഫൗസിയ ഹസനോ പ്രതികളല്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ ഐ.ബിയുടെ അന്നത്തെ ക്രാക്ക് കൗണ്ടര്‍ മേധാവിയായിരുന്ന രത്തന്‍ സെഗാളും അമേരിക്കക്കാരിയായ യുവ സുന്ദരിയാണെന്നും പുതിയ വെളിപ്പെടുത്തലും അദ്ദേഹം നടത്തുന്നു.
മാലി സ്വദേശിയായ മറിയം റഷീദ എന്ന യുവസുന്ദരി ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്താന് കടത്താന്‍വേണ്ടി ചാരപ്പണിചെയ്തു. ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരെ അതിനായി അവര്‍ വശത്താക്കി. ഇതനുരിച്ച് ഇന്ത്യന്‍ ഔദ്യോഗിക രഹസ്യനിയമത്തിന്റെ 3, 4, 5, വകുപ്പുകള്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നെ, പത്രങ്ങളുടെ വായിലേയ്ക്ക് വാര്‍ത്തകള്‍ എറിഞ്ഞുകൊടുത്തു. 1994 ഒക്‌ടോബര്‍ 14 ന് തിരുവനന്തപുരത്തെ പോലീസ് കമ്മിഷണര്‍ ഓഫീസില്‍ തന്റെ വിസ കാലാവധി കഴിഞ്ഞു എന്നറിയിച്ച് എത്തിയതായിരുന്നു മറിയം റഷീദ. ഒരു രാജ്യത്തെ ചാരവനിത സ്വന്തം പാസ്‌പോര്‍ട്ടുമായി ഒരിക്കലും ഈ പണിക്കിറങ്ങില്ല എന്ന സമാന്യധാരണപോലും ഇല്ലാതിരുന്ന പോലീസുകാര്‍ അവരെ നിരീക്ഷണത്തില്‍വെച്ചു. സ്വന്തം വിസ കാലാവധി തീര്‍ന്നു എന്നുപറഞ്ഞ് പാസ്‌പോര്‍ട്ടും പൊക്കിപ്പിടിച്ച് ഒരു തീവ്രവാദിയോ ചാരനോ പോലീസ് സ്‌റ്റേഷനില്‍ വരുമോ? ഇതൊന്നും തിരക്കാന്‍ അവര്‍ക്ക് സമയം കൊടുത്തില്ലെന്നും പറയാം.
സംഭവം പത്രമാധ്യമങ്ങള്‍ കാര്യമായി ആഘോഷിച്ചു. മാലിയിലും ഡല്‍ഹിയിലും തിരുവനന്തപുരത്തും പത്രപ്രവര്‍ത്തകര്‍ അപസര്‍പ്പകഥകള്‍ മെനഞ്ഞു. അധികാരമില്ലാത്ത സംഭവത്തില്‍ പോലീസ് വലിഞ്ഞു കയറി കേസെടുത്തു. അതീവ രഹസ്യസ്വഭാവമുള്ള അന്വേഷണം ഐ.ബി. ചന്തപ്പാട്ടാക്കി. മുതലെടുപ്പു രാഷ്ട്രീയക്കാര്‍ക്ക് കഥകള്‍ പടച്ചുകൊടുത്തു. ഇവിടെയൊന്നും സി.ഐ.എയുടെ സാന്നിധ്യം നമുക്കു ബോധ്യമാവില്ല. അതില്‍ അവര്‍ ഇപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എയാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഉണ്ടാക്കിയെടുത്തത് എന്നുപറഞ്ഞാല്‍ അതില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടാകും. എന്നാല്‍ സി.ഐ.എ. ചെയ്തത് എന്ന അനുമാനത്തില്‍ എത്താവുന്ന കുറേ സംഭവങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
350 കോടി ഡോളറിനു വിദേശരാജ്യങ്ങള്‍ക്ക് ക്രയോജനിക് റോക്കറ്റിന്റെ സേവനം വിറ്റു കാശുണ്ടാക്കാന്‍ നാസ പദ്ധതിയിടുന്ന കാലത്താണ് ഇതേ സാങ്കേതികവിദ്യയ്ക്കായി ഇന്ത്യ റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. അന്ന് ഫ്രാന്‍സും ഇതൊരു കച്ചവടമാക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, ഇന്ത്യാ റഷ്യ കരാര്‍ തങ്ങളുടെ കച്ചവട താല്‍പര്യത്തിനേറ്റ വലിയ ക്ഷീണമായി കരുതിയ അമേരിക്കന്‍ കരാര്‍ തകര്‍ക്കാന്‍ നേരിട്ടുതന്നെ ഇടപെട്ടു. ക്രയോജനിക് ടെക്‌നോളജി ഡയറക്ടറായ ഞാനും റഷ്യന്‍ ഗ്ലവ്‌കോസ്‌മോസിലെ ക്രയോജനിക് മേധാവി പ്രഫ. ദുനൈവും ഒപ്പുവെച്ച കരാര്‍ മണത്തറിഞ്ഞ അമേരിക്ക, ഉടമ്പടി മരവിപ്പിക്കാന്‍ ഔദ്യോഗികമായിത്തന്നെ അറിയിപ്പു നല്‍കി. അമേരിക്കയെ ഭയന്നു കരാര്‍ മരവിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചു. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ മരവിപ്പിക്കല്‍ പ്രാബല്യത്തിലാകും മുമ്പേ ക്രയോജനിക് ഹാര്‍ഡ് വെയറുകള്‍ നല്‍കാന്‍ റഷ്യ സമ്മതിച്ചു.
എന്നാല്‍, നമ്മുടെ ക്രയോജനിക്ക് സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക തന്ത്രങ്ങള്‍ മെനഞ്ഞു. അങ്ങനെ അവര്‍ നമ്മുടെ ഓര്‍ഗനൈസേഷനെ കളങ്കപ്പെടുത്താമെന്ന ചിന്തയില്‍ എത്തിചേര്‍ന്നുകാണും. എങ്കിലും തദ്ദേശീയ ക്രയോജനിക് എന്ന ആശയവുമായി നാം മുന്നോട്ടുപോയി.
ഈ സമയത്താണ് മറിയം റഷീദ അറസ്റ്റിലാവുന്നത്. സാധാരണ കേസായി രജിസറ്റര്‍ ചെയ്ത സംഭവത്തിനു രഹസ്യചോര്‍ച്ചയുടെ മാനം നല്‍കിയത് ഐ.ബിയുടെ ഇടപെടലാണ്. അന്വേഷണ വേളയില്‍ ഐ.ബി ഉദ്യോഗസ്ഥരും കേരള പോലീസും നൂലില്‍ കെട്ടിയിറക്കിയ കള്ളകഥകളാണ് യഥാര്‍ത്ഥത്തില്‍ ചാരക്കേസ്.
ഐ.ബിയുടെ നാടകത്തിനു പിന്നിലെ ശക്തികേന്ദ്രം ആരെന്നു തിരിച്ചറിഞ്ഞാലേ അമേരിക്കന്‍ ഇടപെടലിന്റെ വഴിയും സ്വഭാവവും വ്യക്തമാകൂ. 1996 നവംബര്‍ 17 ന് ഐ.ബിയുടെ ക്രാക് കൗണ്ടര്‍ വിഭാഗം മേധാവി രത്തന്‍ സെഗാളിനെ ഡയറക്ടര്‍ അരുണ്‍ ഭഗത് വിളിച്ചുവരുത്തി. അമേരിക്കക്കാരിയായ സി.ഐ.എ. ഏജന്റിനൊപ്പം സെഗാള്‍ യാത്ര ചെയ്തതിന്റെയും കൂടികാഴ്ചകളുടെയും വീഡിയോ ടേപ്പുകള്‍ കാണിക്കാനായിരുന്നു അരുണ്‍ ഭഗത് വിളിച്ചുവരുത്തിയത്.
കിടപ്പുമുറിയിലെ ട്യൂണയെന്നു മറിയം റഷീദയെ കുറിച്ചെഴുതിയ വാര്‍ത്തകള്‍ പത്രക്കാര്‍ക്ക് എത്തിച്ചുകൊടുത്ത അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു അന്നു സെഗാള്‍. ഏതാനും വര്‍ഷം പിന്നാലെ നടന്നു പകര്‍ത്തിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെഗാള്‍ സി.ഐ.എ. ചാരനാണെന്നു ഐ.ബിക്ക് ബോധ്യമായതായി അരുണ്‍ ഭഗത് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് ബാക്കി നില്‍ക്കെ സ്വയംവിരമിച്ചുപോകാന്‍ അറിയിച്ചു.
ഒരു ഷോകോസുപോലും നല്‍കാതെ 27 വര്‍ഷത്തെ സര്‍വീസുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ആരും ചോദ്യംചെയ്തില്ല. പുറത്തുപറയാന്‍ കഴിയാത്തത്രെയും രഹസ്യങ്ങളുടെ താവളമായിരുന്ന സെഗാളിനെ പിരിച്ചുവിട്ടതിലൂടെ ആഭ്യന്തരവകുപ്പ് വലിയൊരു തലവേദന ഒഴിവാക്കുകയായിരുന്നു. ഐ.ബിയുടെ അടുത്ത ഡയറക്ടര്‍ ആകേണ്ട വ്യക്തി ചാരവൃത്തിക്ക് അറസ്റ്റിലായാല്‍ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമാവുമെന്ന ഭയം ആഭ്യന്തര വകുപ്പിനുണ്ടായിരുന്നു.
സ്വയം വിരമിച്ചുപോവുക, അല്ലെങ്കില്‍ നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍.എസ്.എ) പ്രകാരം അറസ്റ്റു വരിക്കുക. ഈ രണ്ടു സാധ്യതകളാണു സെഗാളിനു മുന്നില്‍ വെച്ചത്. എന്നാല്‍, അദ്ദേഹം സ്വമേധയാ വിരമിക്കാന്‍ സന്നദ്ധത കാട്ടിയെന്നാണു പത്രവാര്‍ത്തകളില്‍ കണ്ടത്. അമേരിക്കയുമായുള്ള നയതന്ത്രബന്ധം തകരാതിരിക്കാന്‍ സി.ഐ.എ. ഏജന്റായ സ്ത്രീയെ അറസ്റ്റുചെയ്യുകയോ അവരുടെ പേരില്‍ കേസെടുക്കുകയോ ചെയ്തില്ല.
ഐ.എസ്.ആര്‍.ഒ. ചാരക്കേസ് നടക്കുന്ന 1994 കാലഘട്ടത്തില്‍ സെഗാള്‍ ഐ.ബിയുടെ തലപ്പത്തുണ്ടായിരുന്നു എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്മാര്‍ പറഞ്ഞതനുസരിച്ചാണ് ഇവിടെ അനധികൃതമായി അറസ്റ്റും വാര്‍ത്തകളും ഉണ്ടായത്. ഐ.ബി ജോയിന്റ് ഡയറക്ടര്‍ ആകേണ്ട എം.കെ. ധര്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അന്വേഷണം നടക്കുമ്പോള്‍ കേരളത്തില്‍ വന്നുപോയിട്ടുണ്ട്. ആ കാലത്ത് ഐ.എസ്.ഐ. ഏജന്റ് എന്നു മുദ്രകുത്തി ഉത്തര്‍പ്രദേശില്‍നിന്ന് ഒരു മൗലവിയെ അറസ്റ്റു ചെയ്ത് വന്‍വാര്‍ത്ത സൃഷ്ടിച്ചതിന്റെ സൂത്രധാരനായിരുന്നു ധര്‍. പിന്നീടു നടത്തിയ അന്വേഷണത്തില്‍ മൗലവി നിരപരാധിയാണെന്ന് ബോധ്യമായതോടെ വിട്ടയച്ചു. മൗലവി അറസ്റ്റുമായി ബന്ധപ്പെട്ട് വര്‍ഗീയത അഴിച്ചുവിടാന്‍ ശ്രമം നടത്തി എന്ന ആരോപണം ഉണ്ടായതിനെ തുടര്‍ന്ന് നടപടി വരുമെന്ന ഘട്ടത്തിലാണ് ധര്‍ കേരളത്തിലേക്ക് വന്നത്.
ആദ്യയാത്രയില്‍ ചാരക്കേസില്ലെന്നു പറഞ്ഞ ധര്‍, ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ നിലപാട് മാറ്റി. ഇതിലെ യുക്തി പരിശോധിച്ചാലും മനസിലാകും ധറിന്റെയും സെഗാളിന്റെയും കണക്ഷനുകള്‍. ഇതും കൂട്ടിവായിക്കേണ്ട തെളിവാണ്. വിരമിക്കല്‍ അടുത്ത സാഹചര്യത്തില്‍ ഒരു എക്‌സ്റ്റന്‍ഷന്‍ ആഗ്രഹിച്ച ധര്‍, കാട്ടിക്കൂട്ടിയതായിരുന്നു മൗലവിയുടെ അറസ്റ്റ്. എന്നാല്‍, അതു നടക്കാതെ വന്നപ്പോള്‍ അദ്ദേഹം ചെയ്തത് ചാരക്കേസില്‍ ഒരു കൈ നോക്കാമെന്നാണ്. എന്നാല്‍, ചാരക്കേസിലേക്ക് താന്‍ എത്തിയ വഴി ധര്‍ന്റെ 'ഓപ്പണ്‍ സീക്രട്ട്‌സ്' എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രി നിരസിംഹ റാവുവിന്റെ മകന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ഇത് ആദ്യം ഐ.ബി. വഴി റാവുവിനെ അറിയിച്ചു. എന്നിട്ട് എക്‌സ്റ്റന്‍ഷന്‍ നല്‍കിയാല്‍ താന്‍ ഇടപെട്ട് രക്ഷിക്കാമെന്ന് ഉറപ്പുകൊടുക്കുന്നു. പക്ഷേ റാവു അിതനെ ചെവിക്കൊണ്ടില്ല.
സെഗാള്‍ സി.ഐ.എക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു എന്ന സത്യം ഐ.ബി തന്നെ തുറന്നുപറയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തതിലൂടെ, അയാളുടെ അന്വേഷണവഴികളും പരിശോധിക്കേണ്ടതായിരുന്നു.
ഐ.ബിയിലെ അന്നത്തെ ഉദ്യോഗസ്ഥര്‍ നേരിട്ട് സംവദിച്ച പോലീസിലെ സിംഹങ്ങളെക്കൂടി ചോദ്യം ചെയ്താല്‍ സി.ഐ.എയും സെഗാളും ധറും ഒരുമിച്ചിരുന്ന് സംവിധാനം ചെയ്തതാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസെന്നു നിസംശയം തെളിയും.
ഐ.ബി. നിര്‍ദേശമനുസരിച്ചാണ് ഞാനടക്കമുള്ളവരെ അറസ്റ്റു ചെയ്യുന്നത്. തെളിവുകളില്ലാതെ ചെയ്ത കുറ്റമെന്തെന്നറിയാതെ പ്രതികളെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ഒരാള്‍ സി.ഐ.എയുടെ ചാരപ്പണിയുടെ നേരിട്ടുള്ള ഇടപാടുകാരായിരിക്കണം. പത്രങ്ങള്‍ക്ക് വാര്‍ത്ത പടച്ചുനല്‍കിയ അന്നത്തെ രാഷ്ട്രീയ നേതാക്കളിലും സംഘടനാനേതാക്കളിലും ആരോ ഒരാള്‍ അറിഞ്ഞോ അറിയാതെയോ സി.ഐ.എയുടെ ഏജന്റായിരുന്നിരിക്കണം.
ഗ്ലവ്‌കോസ്‌മോസിലെ ക്രയോജനിക് വിഭാഗം മേധാവി അലക്‌സ് സി.വാസിന്‍, പ്രോജക്ട് ഡയറക്ടറായ ഞാന്‍, ഡെപ്യൂട്ടി. ഡയറക്ടര്‍ ശശികുമാരന്‍, ഗ്ലവ്‌കോസ്‌മോസിന്റെ ഏജന്റ് ചന്ദ്രശേഖര്‍, എം.ടി.എ.ആര്‍. രവീന്ദ്ര റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് ക്രയോജനിക് ടെക്‌നോളജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍. റഷ്യയുടെ പക്കല്‍ മാത്രമുള്ള, അമേരിക്കയ്ക്ക് അറിയുന്ന ഈ ലിസ്റ്റ് എങ്ങനെ പോലീസിന് ലഭിച്ചു എന്ന് അന്വേഷിച്ചാല്‍ ബോധ്യമാവും ചാരക്കേസ് ആര്, ആര്‍ക്കുവേണ്ടി ഫ്രെയിം ചെയ്തതാണെന്ന്.
ഇന്ത്യറഷ്യാ ക്രയോജനിക് ടെക്‌നോളജി ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പിട്ട കാലയളവില്‍, അതായത് 1992 മേയില്‍, ബുഷ് ഭരണകൂടം ഐ.എസ്.ആര്‍.ഒ, ഗ്ലവ്‌കോസ്‌മോസ് എന്നിവയുടെ മേല്‍ രണ്ടു വര്‍ഷത്തേക്ക് ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെ ക്രയോജനിക് ഇടപാട് പ്രതിസന്ധിയിലായി. ഇക്കാലയളവിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേയ്ക്കുള്ള യാത്ര സംബന്ധിച്ച കരാര്‍ അമേരിക്കയും റഷ്യയും ചര്‍ച്ചചെയ്യുന്നത്.
ഇന്ത്യയുമായുള്ള കരാര്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കണമെന്നു റഷ്യ, അമേരിക്കയോട് ആവശ്യപ്പെട്ടു. മിര്‍ ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ഏഴു ബഹിരാകാശ യാത്രകള്‍ക്ക് അമേരിക്ക 400 മില്ല്യന്‍ ഡോളര്‍ റഷ്യക്ക് നല്‍കി. ഈ തുകയില്‍ റഷ്യയ്ക്കുണ്ടായ ഇന്ത്യ റഷ്യ കരാറിന്റെ നഷ്ടവും പരിഹരിക്കപ്പെട്ടതായി വിഖ്യാത ശാസ്ത്രജ്ഞന്‍ ബ്രയാന്‍ ഹാര്‍വി തന്റെ ' Russia in Space :The Failed Frontier ? എന്ന പുസ്തകത്തില്‍ പറയുന്നു.
ആ പുസ്തകത്തിന്റെ വരികള്‍ക്കിടയില്‍ പറയാതെയും പറഞ്ഞും പോകുന്നത് വായിച്ചാല്‍ ചാരക്കേസ് സങ്കീര്‍ണമാക്കിയതിലെ അമേരിക്കന്‍ കൈകള്‍ മനസിലാകും. ചാരക്കേസിന്റെ ചരിത്രമെഴുതുമ്പോള്‍ കേസില്‍ നേരിട്ട് ബന്ധമില്ലാത്തവരുടെ തെറ്റായ ഇടപെടലുകള്‍ പലതും വേദന നല്‍കിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനെ എനിക്ക് വലിയ ബഹുമാനമായിരുന്നു. അദ്ദേഹം നേരിനൊപ്പം എല്ലാ കാലത്തും നിലനില്‍ക്കുന്ന ഒരാളായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ചാരക്കേസിന്റെ പല ഘട്ടങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്റെ മനസിലെ വിഗ്രഹം ഉടച്ചു.
ചാരക്കേസിന്റെ അന്വേഷണത്തിനായി പോലീസ് നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസുമായി കുറച്ചുനാള്‍ മുമ്പൊരു കൂടികാഴ്ച നടന്നു. എന്റെയൊരു സുഹൃത്ത് നിര്‍ബന്ധിച്ചിട്ട് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. അവിടെ സിബി മാത്യൂസും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ കാണാന്‍ വന്ന നില്‍പ്പുണ്ടായിരുന്നു. എനിക്ക് കൂടികാഴ്ചയില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. കാരണം എന്നെ അറസ്റ്റുചെയ്ത സമയത്തും ചോദ്യം ചെയ്യല്‍ വേളയിലും ഞാനദ്ദേഹത്തെ കാണാനും സംസാരിക്കാനും നിരപരാധിത്വം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷേ അന്ന് അദ്ദേഹം കേവലം രണ്ടര മിനിറ്റ് മാത്രമാണ് എന്നെ ചോദ്യം ചെയ്യാന്‍ ചെലവിട്ടത്.
താന്‍ ഈ കേസില്‍ അറിയാതെ പെട്ടതാണെന്നും അന്നത്തെ ഡി.ജി.പി. മധുസൂദനന്‍ ബോധപൂര്‍വ്വം കേസ് അന്വേഷണ ചുമതല തന്റെ തലയില്‍ കെട്ടിവെച്ചതാണെന്നും സിബി മാത്യൂസ് എന്നോട് പറഞ്ഞു. അദ്ദേഹം എന്നെ ദ്രോഹിക്കാന്‍ ബോധപൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു. ഞാന്‍ പ്രതികരിച്ചില്ല. ഏറെനേരത്തെ മൗനത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ എന്നോട് സംസാരിച്ചു.
എന്റെ ഭാര്യ മീന പതിവായി അമ്പലങ്ങളില്‍ പോകുന്ന കാര്യം അവര്‍ക്കറിവുണ്ട്. മീന അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ സിബി മാത്യൂസിനും കുടുംബത്തിനും ദോഷങ്ങള്‍ ഉണ്ടാകും എന്നവര്‍ ഭയക്കുന്നു. അവര്‍ കടുത്ത ദൈവ ഭയത്തിലാണെന്നും അവരോട് ഞാന്‍ ക്ഷമിക്കണമെന്നും അവര്‍ പറഞ്ഞു. ക്ഷമിക്കണോ എന്നു തീരുമാനിക്കാന്‍ എനിക്കിപ്പോഴാകില്ല. മാപ്പു തരാന്‍ ഞാന്‍ ദൈവവുമല്ല. അവള്‍ എന്നും അമ്പലത്തില്‍ പോകാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ ആരും നശിച്ചുപോകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ല. അവര്‍ മറുപടി ഒന്നും പറഞ്ഞില്ല.
പക്ഷേ ഞാന്‍ അധികം സംസാരങ്ങള്‍ക്ക് നില്‍ക്കാതെ കൂടിക്കാഴ്ക്ക് വേദിയൊരുക്കിയ സുഹൃത്തിന് നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി. പൂജപ്പുര ലാക്റ്റ്‌സ് ഗസ്റ്റ് ഹൗസില്‍നിന്നും എന്നെ രണ്ടര മിനിറ്റ് മാത്രം ചോദ്യം ചെയ്തു പുറത്തുപോയ ഉദ്യോഗസ്ഥനെപ്പോലെയല്ല, രണ്ടര മണിക്കൂര്‍ അദ്ദേഹത്തിന് പറയാനുള്ളത് കേട്ടശേഷമാണ് ഞാന്‍ മടങ്ങിയത്.
അന്ന് എന്നെ ചോദ്യംചെയ്യുമ്പോള്‍ പോലീസും ഐ.ബിക്കാരും വിചാരിച്ചില്ല ഞാന്‍ പുറത്തുവരുമെന്ന്. അവര്‍ നല്‍കുന്ന കള്ള തെളിവുകള്‍ സ്വീകരിച്ച് കോടതി എന്നെ ശിക്ഷിക്കും. ആ ശിക്ഷയോടെ ഞാനും എന്റെ ലോകവും അവസാനിക്കും എന്നിവര്‍ തെറ്റിദ്ധരിച്ചിരുന്നിരിക്കണം. പക്ഷേ സത്യത്തിന് ഒരുനാള്‍ പുറത്തുവരാതെ സാധിക്കില്ലല്ലോ? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും.
https://www.facebook.com/Malayalivartha
























