നിപയ്ക്ക് ശേഷം പകര്‍ച്ചവ്യാധികളേയും അതിജീവിച്ച് ആരോഗ്യ കേരളം... കേരള മോഡല്‍ ഒരിക്കല്‍ കൂടി അന്വര്‍ത്ഥമായിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി

ചിട്ടയായതും വിശ്രമമില്ലാത്തതുമായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രളയാനന്തര പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന് വിജയം കണ്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മറ്റ് പ്രളയങ്ങളെപ്പോലെ കേരളത്തില്‍ കാര്യമായ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും വലിയ നേട്ടമാണ്.
ആദ്യ ദിവസത്തെ രോഗികളുടെ എണ്ണം 100ല്‍ നിന്നും 20 ലേക്ക് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലും ഒരു സ്ഥലത്തു നിന്നും കാര്യമായ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങളും താത്ക്കാലിക ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കുന്നു. അതേസമയം സേവന സന്നദ്ധരായ ഡോക്ടര്‍മാരുടെ സഹായത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങളും വളരെ നല്ലരീതിയില്‍ നടന്നുവന്നതായി യോഗം വിലയിരുത്തി. പ്രളയം ഉണ്ടായി കഴിഞ്ഞ് ലോകത്തെമ്പാടും വിവിധ പകര്‍ച്ചവ്യാധികള്‍ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വെള്ളമിറങ്ങി ആദ്യത്തെ ആഴ്ച കഴിഞ്ഞാല്‍ എലിപ്പനിയും അതുകഴിഞ്ഞ് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മലേറിയ, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാറുണ്ട്. എല്ലാത്തരത്തിലുള്ള ജലജന്യ രോഗങ്ങളേയും ഫലപ്രദമായി നേരിടാന്‍ കേരളത്തിനായി. എലിപ്പനിയുടെ കാര്യത്തിലും മരണനിരക്ക് വളരെയധികം കുറയ്ക്കാനായി. ലോകത്ത് ഇതുവരെ കാണാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
മറ്റ് സന്നദ്ധരായ പൊതുജനങ്ങളോടൊപ്പം ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഐ.എ.എസ്. ഓഫീസര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയുള്ള ഇടപെടല്‍ മുഖേന അന്യ സംസ്ഥാനത്ത് നിന്നും മരുന്നുകളും ആവശ്യ വസ്ഥുക്കളും ആവശ്യത്തിലേറെ എത്തിക്കാനായി.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലാണ് പ്രധാന കണ്‍ട്രോള്‍ റൂമുള്ളത്. ഇത് കൂടാതെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്. കണ്‍ട്രേള്‍ റൂമിന്റെ 10 ഗ്രൂപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. 10 ജി.ബിക്ക് മേലുള്ള ഇ-മെയിലുകളാണ് ഇതില്‍ വന്നിട്ടുള്ളത്. ഇതോടൊപ്പം ബോധവത്ക്കരണ വിദ്യാഭ്യാസത്തിനായി 40 വീഡിയോകളും പുറത്തിറക്കി. സോഷ്യല്‍ മീഡിയ വഴി വമ്പിച്ച ബോധവത്ക്കരണ പരിപാടികളാണ് നടത്തിയത്. മാധ്യമങ്ങളും പൊതുജനങ്ങളും വലിയ പിന്തുണയാണ് ഇതിന് നല്‍കിയത്.
കെ.എം.എസ്.സി.എല്‍. വലിയ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടാകാത്ത തരത്തില്‍ കൃത്യമായി പ്രവര്‍ത്തിച്ചു. പ്രളയത്തോടനുബന്ധിച്ച് 84 പാമ്പുകടികള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രളയത്തിന്റെ തുടക്ക സമയത്ത് രണ്ട് ആത്മഹത്യകളുണ്ടായെങ്കിലും പിന്നീടൊന്നുപോലും ഉണ്ടാകാതെ സംരക്ഷിക്കാന്‍ കഴിഞ്ഞത് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളുമായി നടത്തിയ കൗണ്‍സിലിംഗിന്റെ ഫലമാണ്. ആത്മഹത്യ ചെറുക്കുന്നതിനായി ഡോ. കിരണിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇത് ഒരു വര്‍ഷം തുടരും.
ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന 84,000 പേര്‍ക്ക് ചികിത്സാ രേഖകള്‍ നഷ്ടമായി. അതെല്ലാം പുന:സ്ഥാപിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ഡയാലിസിസ് ആവശ്യമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങി ധാരാളം രോഗികളുണ്ടായിരുന്നെങ്കിലും അതില്‍ നിന്നും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മെഡിക്കല്‍ മാനേജുമെന്റും ഭംഗിയായി നിര്‍വഹിച്ചു. പുറത്തു നിന്നുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ ഫലപ്രദമായി വിന്യസിക്കാന്‍ കഴിഞ്ഞു. ആരോഗ്യ വകുപ്പിലെ ജീവനക്കാരോടൊപ്പം ഐ.എം.എ. തുടങ്ങിയ സംഘടനകളും പിജി വിദ്യാര്‍ത്ഥികളുമെല്ലാം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 843 ഡോക്ടര്‍മാര്‍, 505 നഴ്‌സുമാര്‍, 179 ഫാര്‍മസിസ്റ്റ്, 29 ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, 72 പബ്ലിക് ഹെല്‍ത്ത് ടീം എന്നിവര്‍ സേവന സന്നദ്ധരായി എത്തിയിരുന്നു.
സ്വകാര്യ ആശുപത്രികളുടേ സേവനവും സ്തുത്യര്‍ഹമാണ്. അങ്ങോട്ട് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ സേവന സന്നദ്ധരായി എത്തിയിരുന്നു. കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തെ നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























