ബിഷപ്പ് ഫ്രാങ്കോ ഇന്നലെ മുതല്‍ പോലീസിന്റെ നിരീക്ഷണത്തില്‍? ചോദ്യം ചെയ്യല്‍ നീളും...ചോദ്യം ചെയ്യലില്‍ തൃപ്തിയില്ലാതെ അന്വേഷണ സംഘം അറസ്റ്റിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍:പ്രതിയെന്ന് ബോധ്യപ്പെട്ടാല്‍ അറസ്റ്റ് ഉറപ്പ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തില്‍ എത്തിയപ്പോള്‍ മുതല്‍ പോലീസ് നിരീക്ഷണത്തില്‍? ഞായറാഴ്ച രാവിലെ ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ നിന്ന് അപ്രത്യക്ഷനായ ബിഷപ്പ് വൈകിട്ടോടെ തൃശൂരില്‍ എത്തിയിരുന്നുവെന്ന് സൂചനയുണ്ടായിരുന്നു. ബിഷപ്പിന്റെ നീക്കങ്ങള്‍ എല്ലാം ഇന്റലിജന്‍സ് നിരീക്ഷണത്തിലുമായിരുന്നു. എന്നാല്‍ ബിഷപ്പിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എവിടെയാണെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ബിഷപ്പ് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയതുതന്നെ പോലീസിന്റെ നിഴലില്‍ ആയിരുന്നു. ഇന്നലെ രാത്രിയോടെ ആരുടേയും ശ്രദ്ധയില്‍പെടാതെ ബിഷപ്പിനെ പോലീസ് സുരക്ഷിതമായി മാറ്റിയിരുന്നുവെന്ന് വേണം കരുതാന്‍. ഇന്നു രാവിലെ എട്ടരയോടെ ബിഷപ്പിന്റെ സഹോദരന്‍ തൃശൂര്‍ അയ്യന്തോളിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടിരുന്നു. 10 മണിയോടെ ഇദ്ദേഹം ആലുവ പിന്നിട്ടു. സഹോദരനൊപ്പം ഒരു ബന്ധവും ഡ്രൈവറും മാത്രമാണ്. ബിഷപ്പ് അവരുടെ ഇന്നോവ കാറില്‍ ഇല്ലായിരുന്നു. ഇന്നലെ രാവിലെ 10 മണിക്ക് വൈക്കം ഡി.വൈ.എസ്.പിയുടെ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരുന്നതെങ്കിലും അവസാന നിമിഷം തൃപ്പൂണിത്തുറയില്‍ പോലീസ് കേന്ദ്രത്തില്‍ 11 മണിക്ക് എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനിടെ കോട്ടയം എസ്.പി ആര്‍.ഹരിശങ്കറും വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷും കൊച്ചിയില്‍ ഐ.ജി വിജയ് സാക്കറെയുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം 10.30 ഓടെ തൃപ്പൂണിത്തുറയിലേക്ക് പോയി.
ഞായറാഴ്ച തൃശൂരില്‍ എത്തിയ ബിഷപ്പ് സഭയുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ബിഷപ്പ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഷപ്പ് മൂന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് അറിഞ്ഞ് എല്ലാ മുന്‍കരുതലും പോലീസും നടത്തിയിരുന്നുവെന്നാണ് വിവരം.
വത്തിക്കാന്‍ നൂണ്‍ഷ്യോ വിളിപ്പിച്ചത് പ്രകാരം ഞായറാഴ്ച ബിഷപ്പ് ഡല്‍ഹിയില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വത്തിക്കാനില്‍ നിന്നും നടപടിയുണ്ടാകുമെന്ന് നൂണ്‍ഷ്യോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ജലന്ധര്‍ രൂപതയുമായി ബന്ധപ്പെട്ട ചില വൈദികര്‍ വ്യക്തമാക്കുന്നത്. നൂണ്‍ഷ്യോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പി.ആര്‍.ഒ പീറ്റര്‍ കാവുംപുറം ബിഷപ്പ് താത്ക്കാലികമായി സ്ഥാനത്യാഗം നടത്തിയതായി വാര്‍ത്തക്കുറിപ്പ് ഇറക്കിയത്. അത് ഡല്‍ഹിയില്‍ നിന്നാണ് പുറത്തിറങ്ങിയതെന്നും ജലന്ധര്‍ രൂപതയില്‍ ഈ സമയം ഉണ്ടായിരുന്ന ചാന്‍സലര്‍ അറിഞ്ഞിരുന്നുമില്ലെന്നും അവിടെനിന്നും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കുലറിനെ കുറിച്ച് തിങ്കളാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വൈദികര്‍ ചോദിക്കുമ്പോഴാണ് ചാന്‍സലര്‍ അറിഞ്ഞതെന്നും പിന്നീട് അദ്ദേഹം രൂപതയുടെ വാട്‌സ്ആപ്പിലൂടെ സ്ഥിരീകരിക്കുകയും ചെയ്തുവെന്നും വൈദികര്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയോ അറസ്റ്റിനുള്ള സാധ്യതയും മുന്നില്‍ കണ്ടാല്‍ ബിഷപ്പിന്റെ സ്വകാര്യ സുരക്ഷാസംഘം ഏതുവിധേനയും ബിഷപ്പിനെ സഹായിക്കാന്‍ രംഗത്തെത്തുമെന്നും പോലീസിന് വിവരം കിട്ടിയിരുന്നു. ജലന്ധറില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ഓഗസ്റ്റ് 13ന് എത്തിയപ്പോള്‍ നേരിട്ട സാഹചര്യം പോലീസ് മുന്നില്‍കാണുന്നു. അന്ന് അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ ബിഷപ്പിനെ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷമാണ് ചോദ്യം ചെയ്യലിന് തയ്യാറായത്. അത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിഷപ്പിന്റെ സുരക്ഷാസേന ആക്രമണവും അഴിച്ചുവിട്ടിരുന്നു.
https://www.facebook.com/Malayalivartha
























