ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ പിഞ്ച് കുരുന്നുമായി കിണറ്റിലേയ്ക്ക് ചാടി; പൈപ്പിൽ പിടിച്ചു കിടന്ന വീട്ടമ്മ മുകളിലേക്ക് കയറി! കുറ്റബോധം തോന്നിയപ്പോൾ വീണ്ടും മകളെ തിരഞ്ഞ് കിണറ്റിലേയ്ക്ക്... എല്ലാം പാളിയപ്പോൾ കള്ളക്കഥ മെനയൽ... ഒന്നര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ തന്നെ
ചെവ്വൂര്‍ ചെറുവത്തേരിയില്‍ ഒന്നര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ. വീട്ടമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. താഴത്തു വീട്ടിൽ ബിനീഷ്‌കുമാറിന്റെ ഭാര്യയും വാട്ടർ അതോറിറ്റി ഒല്ലൂർ സെക്ഷനിലെ ജീവനക്കാരിയുമായ രമ്യയ്ക്കെതിരെയാണു (33) കൊലക്കുറ്റത്തിനു കേസെടുത്തത്. ഞായർ രാത്രി പതിനൊന്നരയോടെയാണു സംഭവം.
വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു തുറന്നപ്പോൾ ഒരാൾ തന്നെയും മകളെയും ബലമായി കിണറ്റിൽ തള്ളിയിട്ടെന്നായിരുന്നു രമ്യയുടെ മൊഴി. സംശയം തോന്നി ഇരിങ്ങാലക്കുട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണു മരണകാരണം പുറത്തുവന്നത്.
ട്രെസ് പണിക്കാരനായ ബിനീഷ്‌കുമാർ മദ്യപിച്ചു വൈകി വീട്ടിലെത്തുന്നതിന്റെ പേരിൽ ഇവർ വഴക്കിടാറുണ്ട്. സംഭവ ദിവസം രാത്രി ഭർത്താവ് വരാൻ വൈകിയതോടെ ഫോണിൽ ഇവർ വഴക്കിട്ടു . ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ രമ്യ മകളെയുമെടുത്തു കിണറ്റിൽ ചാടി. മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന രമ്യ അൽപനേരം കഴിഞ്ഞു പൈപ്പിൽ പിടിച്ചു മുകളിലേക്കു കയറി.
മകളെക്കുറിച്ചോർത്തു കുറ്റബോധം തോന്നിയപ്പോൾ വീണ്ടും ചാടി വെള്ളത്തിൽ തിരഞ്ഞു. ഇതു നിഷ്ഫലമായപ്പോൾ തിരികെ കയറുകയും ഭർത്താവിനെ വിളിച്ചുവരുത്തി കള്ളക്കഥ പറഞ്ഞു ഫലിപ്പിക്കുകയുമായിരുന്നു. എസ്ഐ ഐ.സി.ചിത്തരഞ്ജൻ, എസ്ഐ ഉഷ, എഎസ്ഐ സുരേഷ്, സിപിഒമാരായ ഹരി, അഷറഫ്, ജീവൻ, ഗോപി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha