ഒഡിഷ തീരത്ത് ആഞ്ഞടിച്ച് തിത്‍ലി ചുഴലിക്കാറ്റ് ; സുരക്ഷ മുൻകരുതലായി ഒഡീഷ തീരമേഖലയിൽ മൂന്ന് ലക്ഷം പേരെ മാറ്റി പാർപ്പിച്ചു; ജാഗ്രത നിർദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഒഡീഷ തീരത്തെത്തി. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലാണ് വ്യാഴാഴ്ച പുലർച്ചെ ഗോപാൽപുർ മേഖലയിലേക്ക് ചുഴലിക്കാറ്റ് നീങ്ങിയത്. സുരക്ഷ മുൻകരുതലായി ഒഡീഷ തീരമേഖലയിൽ മൂന്ന് ലക്ഷം പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.
അഞ്ചു ജില്ലകളില്‍ കനത്തമഴയും കാറ്റും വീശുന്നുണ്ട്. മൂന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ആന്ധ്രയിലെ കലിംഗപട്ടണത്തും അതീവ ജാഗ്രതാനിര്‍ദേശമുണ്ട്. ആയിരം ദേശീയ ദുരന്തനിവാരണസേനാ അംഗങ്ങളെ തീരപ്രദേശങ്ങളില്‍ വിന്യസിച്ചു.
കരസേന ഉള്‍പ്പെടെയുള്ള സേനാവിഭാഗങ്ങളോട് തയ്യാറായി നില്‍ക്കാനും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രൈസിസ് മാനേജ്മെന്റ് സെല്‍ നിര്‍ദേശം നല്‍കി. ഒഡീഷ, ആന്ധ്ര, പശ്ചിമ ബംഗാള്‍, മിസോറാം സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. കടല്‍ അതീവ പ്രക്ഷുബ്ധമാണ്. ആന്ധ്ര, ഒഡീഷ തീരപ്രദേശങ്ങളിലെ റയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ കപ്പലുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയിൽ വിവിധയിടങ്ങളിലായി 836 ക്യാംപുകൾ തുറന്നു.
https://www.facebook.com/Malayalivartha






















