ശബരിമല വിഷയത്തിൽ ബി.ജെ.പി.ഘടകത്തിന്റെ പ്രതിഷേധങ്ങൾ ഏൽക്കുന്നില്ല; സമരം കടുപ്പിക്കാൻ കുമ്മനത്തെയിറക്കാനൊരുങ്ങി കേന്ദ്രനേതൃത്വം

ശബരിമല വിഷയത്തിൽ പ്രതിഷേധം കത്തിപ്പടരുമ്പോൾ മലയാളിവർത്ത പുറത്തുവിട്ട റിപ്പോർട്ട് ശരിവച്ച് മാധ്യമങ്ങൾ. കേരളമൊട്ടാകെ ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ ശക്തിപ്പെടുമ്പോൾ ബി.ജെ.പി.കേരളഘടകത്തിന് സമരങ്ങളെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. വിധിക്ക് പിന്നാലെ പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ രംഗത്തിറങ്ങിയതിന് ശേഷമാണ് ബി.ജെ.പി സമരരംഗത്തെത്തുകയും നിലപാട് പോലും വ്യക്തമാക്കുന്നതും. ഇതുതന്നെ കേന്ദ്രനേതൃത്തിന് അതൃപ്തി ഉളവാക്കിയിരിക്കുകയാണ്.സമര മുഖത്തുപോലും ബി.ജെ.പിയും ഹിന്ദുസംഘടനകളും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ പാർട്ടിയിൽ ചർച്ചയാകുന്നതിനിടയിലാണ് കുമ്മനത്തിനെ തിരിച്ചുകൊണ്ടുവരാൻ അണിയറനീക്കങ്ങൾ സജീവമാകുകയാണെന്ന് മലയാളിവർത്ത റിപ്പോർട്ട് ചെയ്തിരുന്നു .ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കു ഗുണകരമാകുമെന്ന ചിന്തയിലാണ് ഈ നീക്കം. ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും സംഘപരിവാര്‍ സംഘടനകളും ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ കുമ്മനം ഗവര്‍ണറായി തുടരട്ടെയെന്ന മുന്‍ നിലപാടില്‍ നിന്നു കേന്ദ്രനേതൃത്വം മാറ്റം വരുത്തിയെന്നാണു ലഭിക്കുന്ന വിവരം.
മിസോറമില്‍ നവംബര്‍ 28നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11നും. അടുത്ത വര്‍ഷം ജനുവരി മാസത്തില്‍ കുമ്മനത്തെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അയയ്ക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും കാര്യമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനു കഴിഞ്ഞില്ലെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും വലിയ ജനപിന്തുണ ലഭിക്കുകയും ചെയ്തതിനുശേഷമാണ് ബിജെപി പ്രതിഷേധ സമരങ്ങളുമായി എത്തിയത്. ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുമ്മനം രാജശേഖരന്‍ കേരളത്തിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് അനുകൂലമായി കാര്യങ്ങളെത്തുമായിരുന്നെന്നു സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അയ്യപ്പസേവാ സമാജത്തിന്റെ വാര്‍ഷികയോഗം കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. കുമ്മനം രാജശേഖരനും പരിപാടിയില്‍ പങ്കെടുത്തു. സംഘടനാ പ്രതിനിധികള്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനേയും അമിത്ഷായെയും കണ്ട് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശബരിമലവിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയത്. കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും ഹൈന്ദവ സംഘടനകള്‍ക്കും ഊര്‍ജം പകരുമെന്നാണു പ്രതിനിധികള്‍ കേന്ദ്രനേതാക്കളെ അറിയിച്ചത്. കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് കുമ്മനത്തിനും താല്‍പര്യം. ഇക്കാര്യം അടുപ്പമുള്ള നേതാക്കളോട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. േകന്ദ്രനേതൃത്വം ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് അദ്ദേഹം.
https://www.facebook.com/Malayalivartha






















