ഞാൻ ഉറപ്പായിട്ടും വരും, ശബരിമല ആരുടെയും പിതൃസ്വത്തല്ല. ഞങ്ങളെ സുരക്ഷിതമായി ശബരിമലയില്‍ എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തൃപ്തി ദേശായി; ക്ഷേത്രത്തിനു ഭക്തര്‍ കാവല്‍ നില്‍ക്കും, ഏതെങ്കിലും ഫെമിനിച്ചികളായ മഹിഷിമാര്‍ അതിക്രമിച്ചു കടന്ന് എത്തുന്നത് പ്രതിരോധിക്കുമെന്ന് രാഹുൽ ഈശ്വർ

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ ശബരിമല സന്ദർശിക്കുമെന്ന് കോടതി വിധി നേടുന്നതില്‍ നിയമപോരാട്ടം നടത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചു. ശബരിമല നട തുറക്കാന്‍ ഇനി അവശേഷിക്കുന്നത് ഏഴ് ദിവസം മാത്രമാണ്. സുപ്രീം കോടതി അവധിക്കായി പിരിഞ്ഞതോടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അടക്കം തല്‍ക്കാലം വിധിയില്‍ മാറ്റം വരില്ല. ഇതോടെ നിലവില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവസരം ഒരുങ്ങിയിരിക്കെയാണ് തൃപ്തി ദേശായിയുടെ തീരുമാനം അറിയിച്ചത്.
ശബരിമലയില്‍ എത്താന്‍ ഏത് നിമിഷവും തയാറാണ്. എന്നാല്‍, തീയതി തീരുമാനിച്ചിട്ടില്ല. ഇപ്പോൾ മഹാരാഷ്ട്രയിലെ മഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീർപ്പായാലുടൻ ശബരിമലയിൽ എത്തുന്ന തീയതി തീരുമാനിക്കും. മണ്ഡലകാലം തീരുംമുമ്പ് വരും. ഉറപ്പായിട്ടുംവന്നിരിക്കും. തൃപ്തി ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തന്റേത് ലിംഗ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരില്‍ ശബരിമലയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് നീതീകരിക്കാന്‍ ആകാത്തതാണ്. അതിനെതിരെയാണ് ഞങ്ങള്‍ സമ്പാദിച്ച കോടതിവിധി. അതുകൊണ്ടുതന്നെ ഞങ്ങളുടെ പോരാട്ടം ലിംഗസമത്വത്തിന് വേണ്ടിയായിരുന്നു എന്ന് ഒരു സംശയവും കൂടാതെ പറയാന്‍ കഴിയും. കോടതിയില്‍ ഈ വിഷയം ആദ്യം വന്നപ്പോള്‍തന്നെ കേരളത്തില്‍ നിന്നുള്ള ഭക്തര്‍ പറയുന്നതും മറുവിഭാഗം പറയുന്നതും കോടതി ശ്രദ്ധിച്ചുകേട്ടിരുന്നു. അതിനുശേഷമാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. അത്തരം വാദങ്ങളെല്ലാം ഉന്നയിച്ചു കഴിഞ്ഞതാണെന്നാണ് തൃപ്തി ദേശായി പറയുന്നത്.
ഈ വിഷയത്തില്‍ കോടതി വിധി നടപ്പാകുക തന്നെ ചെയ്യുമെന്നാണ് തൃപ്തി ദേശായി പറയുന്നത്. റിവ്യൂ ഹര്‍ജിവെറുതെ സമയം കളയാനുള്ള ഉപാധി മാത്രമാണെന്നും അവര്‍ പറയുന്നു. സുപ്രധാനമായ ഈ വിധിക്ക് വേണ്ടി പോരാടിയ വ്യക്തി ആയതു കൊണ്ട് തനിക്ക് നിരവധി ഭീഷണികള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി ഭീഷണി ഫോണ്‍ കോളുകളും സന്ദേശങ്ങളും വന്നിട്ടുണ്ട്. അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്ന ആളല്ല ഞാന്‍. സൈബറിടത്തിലും വലിയതോതില്‍ കാമ്പെയിന്‍ നടക്കുകയാണെന്നറിയാം. വന്നാല്‍, മര്‍ദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തില്‍. പക്ഷേ, അവിടെ കയറിക്കോളാന്‍ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. ഞങ്ങളെ സുരക്ഷിതമായി ശബരിമലയില്‍ എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉറപ്പായിട്ടും വരും- തൃപ്തി ദേശായി അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയുമെന്നാണ് തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടത്. അയ്യപ്പ ധര്‍മ്മസേന ശബരിമലയില്‍ എത്തി കഴിഞ്ഞുവെന്നും നട തുറക്കുന്ന 17 മുതല്‍ 22 വരെ പ്രാര്‍ത്ഥനാ പ്രതിരോധം ഒരുക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ശബരിമല അയ്യപ്പ വിശ്വാസത്തെ ആക്രമിക്കാന്‍, അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്ന മഹിഷികളെ ഭകതര്‍ പ്രതിരോധിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. അതിന് ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങള്‍ പ്രാര്‍ത്ഥന പ്രതിരോധ നിലപാടുകള്‍ മാത്രമേ സ്വീകരിക്കുവെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം അല്‍പ്പം ഭീഷണി കലര്‍ത്തി തന്നെയാണ് രാഹുലിന്റെ തുടര്‍ന്നുള്ള വാക്കുകള്‍. ക്ഷേത്രത്തിനു ഭക്തര്‍ കാവല്‍ നില്‍ക്കും. ഏതെങ്കിലും ഫെമിനിച്ചികളായ മഹിഷിമാര്‍ അതിക്രമിച്ചു കടന്ന് എത്തുന്നത് പ്രതിരോധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. 22ാം തീയ്യതി സുപ്രീംകോടതി തുറന്നതിനു ശേഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇതൊരു ധര്‍മ്മ യുദ്ധമാണ്. ജെല്ലിക്കെട്ടില്‍ തമിഴന്‍ യുദ്ധം ചെയ്തു ജയിച്ച പോലെ നമുക്ക് ജയിക്കണമെന്നുമാണ് രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്യുന്നത്.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ....
" 7 ദിവസം മാത്രം.....അയ്യപ്പ ധർമ്മ സേന ശബരിമലയിൽ എത്തി കഴിഞ്ഞു, Oct 17 മുതൽ 22 വരെ പ്രാർത്ഥന പ്രതിരോധം ഒരുക്കും. ശബരിമല അയ്യപ്പ വിശ്വാസത്തെ ആക്രമിക്കാൻ, അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന മഹിഷികളെ ഭകതർ പ്രതിരോധിക്കും...തികച്ചും ഗാന്ധിയൻ പ്രാർത്ഥന പ്രതിരോധ നിലപാടുകൾ മാത്രമേ സ്വീകരിക്കു, സമാധാനത്തിന്റെ പാത...നമ്മുടെ ആദിവാസി, സഹോദര സമുദായങ്ങളിൽ നിന്ന് വൻ പിന്തുണ കിട്ടുന്നു.
1) October 17 ,മുതൽ 22 ക്ഷേത്രത്തിനു ഭക്തർ കാവൽ നിൽക്കും. ഏതെങ്കിലും ഫെമിനിച്ചികളായ മഹിഷിമാർ അതിക്രമിച്ചു കടന്ന് സുപ്രീം കോടതിയിലെ ശബരിമല കേസ് ദുർബലപ്പെടുത്താൻ ശ്രമിക്കും. അതിനെ പ്രതിരോധിക്കണം. 22 ആം തീയതി സുപ്രീം കോടതി തുറന്നതിനു ശേഷം നിയമ നടപടികളുമായി മുന്നോട്ടു പോകും (അതിനു മുൻപും Honrable സുപ്രീം കോടതിയുടെ സമയത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്)
2) ഇതൊരു ധർമ്മ യുദ്ധമാണ്....ജെല്ലിക്കെട്ടിൽ തമിഴൻ യുദ്ധം ചെയ്തു ജയിച്ച പോലെ നമുക്ക് ജയിക്കണം. സ്വാമി അയ്യപ്പന് വേണ്ടി ശബരിമലക്ക് വേണ്ടി , ഇന്ത്യയിലെ എല്ലാ വിശ്വാസ കേന്ദ്രങ്ങൾക്കും വേണ്ടി. സ്വാമി ശരണം."
https://www.facebook.com/Malayalivartha






















