അന്യ മതസ്ഥർക്കോ അഹിന്ദുക്കൾക്കോ പ്രവേശനം ഇല്ല എന്ന രീതിയിൽ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല ; ഹിന്ദു മത വിശ്വാസികളായ അന്യമതസ്ഥർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള അനുമതി ഉണ്ടെന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര അധികൃതർ

കഴിഞ്ഞ ദിവസം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി ക്ഷേത്രം അടച്ചിരുന്നു. എന്നാൽ ഒരിക്കലും അന്യ മതസ്ഥർക്കോ അഹിന്ദുക്കൾക്കോ പ്രവേശനം ഇല്ല എന്ന രീതിയിൽ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല എന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര അധികൃതർ വ്യക്തമാക്കി. ഹിന്ദു മത വിശ്വാസികളായ അന്യമതസ്ഥർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള അനുമതി ഉണ്ട്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതുകൊണ്ട് കയറിയവർ അഹിന്ദുക്കളാണോ എന്ന സംശയത്തിന്റെ പേരിൽ മാത്രമാണ് ശുദ്ധികലശം എന്നും നടയടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അന്യമതസ്ഥർ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കയറിയെന്ന സംശയത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ക്ഷേത്രനട അടച്ച് ശുദ്ധിക്രീയകൾ നടത്തിയത്. 9ന് പകൽ ദർശനത്തിന് എത്തിയവരുടെ കൂട്ടത്തിൽ മറ്റ് മതസ്ഥരുടെ വസ്ത്രധാരണ രീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായി സി.സി.ടി.വി കാമറയിൽ കണ്ടെത്തി. പിന്നീട് ഇവർ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷം മാറി ഉള്ളിൽ കയറുകയായിരുന്നു.ഈ സാഹചര്യത്തിൽ പൂജകൾ നിറുത്തി പരിഹാരക്രിയകൾ നടത്തണമെന്ന് തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് നിർദ്ദേശിച്ചു.
ഞായറാഴ്ച വൈകിട്ട് 4.30ന് നടക്കേണ്ട പല്ലക്ക് വാഹനത്തിലെ എഴുന്നെള്ളത്ത് നിറുത്തിവച്ചു. തുടർന്ന് ക്ഷേത്രനട അടച്ചു. ഇന്ന് രാവിലെ മുതൽ പതിവുള്ള ദർശനവും മറ്റ് പൂജകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികളേ പ്രവേശിക്കാവൂയെന്നാണ് നിലവിലെ നിയമം. ഇതനുസരിച്ച് വിദേശികൾ വിശ്വാസിയാണെന്ന സർട്ടിഫിക്കറ്റുമായി ഉള്ളിൽ കയറാറുണ്ട്. അഹിന്ദുവെന്ന് ആരോപിക്കപ്പെട്ട സ്ത്രീ വിശ്വാസിയാണോയെന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha























