കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കപ്പലിന്റെ ഉൾഭാഗത്തെ ചുവരിൽ മൂർച്ചയേറിയ ഉപകരണം ഉപയോഗിച്ച് കൊത്തിവെച്ച നിലയിലാണ് എഴുത്ത് കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വിവിധ ഏജൻസികൾ അന്വേഷണം തുടരുകയാണ്.ജൂൺ 14-നാണ് പരിശോധനയ്‌ക്കിടെ കപ്പലിനുള്ളിൽ ഈ എഴുത്ത് ശ്രദ്ധയിൽപ്പെട്ടത്.കഴിഞ്ഞ ആറ് വര്‍ഷത്തിനകം കൊച്ചി കപ്പല്‍ ശാലയില്‍ രാജ്യസുരക്ഷാ അനുബന്ധമായി മൂന്നാം തവണയാണ് സുരക്ഷാവീഴ്ചയും പ്രതിസന്ധിയുമുണ്ടാകുന്നത്.
കപ്പല്‍ശാല സുരക്ഷാ വിഭാഗമാണ് കൊച്ചി സിറ്റി പോലീസ് സൗത്ത് സ്റ്റേഷനില്‍ ആദ്യം വിവരമറിയിച്ചത്. കരാര്‍ തൊഴിലാളികളാണ് എഴുത്ത് കണ്ടത്. തുടര്‍ന്നിത് അധികൃതരിലെത്തുകയായിരുന്നു. കപ്പലില്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്ഥിരം – താത്കാലിക തൊഴിലാളികളും മൂന്നാം കക്ഷി കരാര്‍ അടിസ്ഥാന തൊഴിലാളികളുമാണ് പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റപ്പണി നടന്ന കാലയളവിൽ സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും ഉൾപ്പെടെ നൂറിലധികം പേർക്ക് കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇതുവരെ ഏകദേശം 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിട്ടുണ്ട്. എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ അവിടേക്ക് പ്രവേശിച്ചവരുടെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന് ശേഷം ജോലിക്ക് ഹാജരാകാതിരുന്നവരുടെ വിവരങ്ങളും പ്രത്യേകം പരിശോധിക്കുന്നുണ്ട്.കപ്പൽ കൊച്ചിയിലെത്തുന്നതിന് മുമ്പാണോ ഈ എഴുത്ത് രേഖപ്പെടുത്തിയതെന്ന സംശയം തുടക്കത്തിൽ ഉയർന്നിരുന്നെങ്കിലും, പരിശോധനയിൽ ഇത് അടുത്തിടെ എഴുതിയതാണെന്ന സൂചനകളാണ് ലഭിച്ചതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതോടെ അന്വേഷണം കൂടുതൽ ഗൗരവതരമാക്കിയിരിക്കുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികളും വിവരശേഖരണം നടത്തുന്നുണ്ട്. സുരക്ഷാ വീഴ്ചയുണ്ടായോയെന്നതും, മനപ്പൂർവമായ പ്രകോപനശ്രമമാണോയെന്നതുമടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.2019-ൽ ഐഎൻഎസ് വിക്രാന്ത് നിർമ്മാണത്തിനിടെ ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിലെ പ്രതികളെ കണ്ടെത്തിയതുപോലെ തന്നെ, ഈ സംഭവത്തിനുപിന്നിലുള്ളവരെയും തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മുൻകാലങ്ങളിൽ ഷിപ്പ്‌യാർഡുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങൾ റിപ്പോർട്ട്ചെയ്തിട്ടുള്ളതിനാൽ ഇത്തവണയും എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കപ്പലിന്റെ ഉൾവശത്തെ ചുവരിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് ഇത് എഴുതിയിരുന്നത്. 14-നാണ് കപ്പലിനുള്ളിൽ എഴുത്ത് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























