ഗൾഫിൽ ജോലിക്ക് പോകാൻ പണം നൽകാൻ സുഹൃത്ത് തയ്യാറായില്ല; നെഞ്ചിൽ കൊളുത്തിയ പക കലാശിച്ചത് അരുംകൊലയിൽ: രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ സുഹൃത്തിനെയും, കുടുംബാംഗങ്ങളെയും പതിയിരുന്ന് വെട്ടിക്കൊലപ്പെടുത്തി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക് തൂക്കുകയറില്ല- ശിക്ഷ ജീവപര്യന്തമാക്കികുറച്ചു
ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്‍റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്ന കേസിലാണ് സുപ്രിംകോടതി വിധി. ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയിൽ നേരത്തേ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. 2015 ഏപ്രിൽ 27ന് ആന്റണിയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. 2010ൽ നൽകിയ ദയാഹർജി അഞ്ചുകൊല്ലത്തിനുശേഷമാണ് തള്ളിയത്.
ആലുവ മാഞ്ഞൂരാന്‍ കുടുംബത്തിലെ ആറ് പേരെയാണ് ആന്റപ്പനെന്ന ആന്റണി കൊലപ്പെടുത്തിയത്. ആലുവ നഗരമധ്യത്തിൽ സെന്റ് മേരീസ് ഹൈസ്‌കൂളിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോൻ (12), അഗസ്‌റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്.
കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന പ്രതി തനിയ്ക്ക് വിദേശത്തേയ്ക്ക് വീസ ലഭിച്ചപ്പോള്‍ സാമ്പത്തികമായി സഹായിക്കാത്തതില്‍ പ്രകോപിതനായി കൂട്ടക്കൊല നടത്തിയെന്നാണ് കേസ്. 2001 ജനുവരി ആറിന് അർധരാത്രിയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി വിദേശത്തേയ്ക്ക് കടന്നെങ്കിലും പൊലീസ് തന്ത്രപരമായി ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 2009-ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.
ഒട്ടേറെ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും വഴിയൊരുക്കിയ കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഒടുവിൽ ഹൈക്കോടതി നിർദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് ആന്റണിയെന്ന ഒരേയൊരു പ്രതിയിൽ. കൂട്ടക്കൊല നടന്ന വീട് കേസ് തീർന്നശേഷം പൊലീസ് പൊളിച്ചുനീക്കി. ഇവിടെ സാമൂഹിക വിരുദ്ധർ തമ്പടിച്ചപ്പോൾ സമീപവാസികളുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.
https://www.facebook.com/Malayalivartha