കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിൽ ഏകാധിപതിയുടെ അൽപ്പത്തരങ്ങൾ; പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയെ വിമർശിച്ച് ജോയ് മാത്യു
ഡിസംബർ 9 ന് നടന്ന കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിന് മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും, വി.എസ്. അച്യുതാനന്ദനെയും ക്ഷണിക്കാത്തതിന് പിന്നിൽ ഏകാധിപതിയുടെ അൽപ്പത്തരമാണെന്ന് ജോയ് മാത്യു. മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറയാതെയാണ് ജോയ് മാത്യു വിമർശനം നടത്തിയിരിക്കുന്നത് .
നമ്മുടെ നാട്ടിലെ ഉള്ള തൊഴിലുകളിൽ യോഗ്യതയില്ലാത്തവരെ കുത്തിനിറയ്ക്കുന്നതിനാൽ മറുനാട്ടിൽ പോയി
കഷ്ടപ്പെട്ട് പണി എടുത്തു നാട്ടിലെ വികസനധൂർത്തതിന് പണം അയക്കുവാൻ ആളെക്കയറ്റി അയക്കാനും ഇറക്കാനും വിമാനത്തവാളങ്ങൾ നല്ലത് തന്നെ എന്ന് അദ്ദേഹം പരിഹസിക്കുന്നു.
പലകാലങ്ങളിലായി പല ഭരണകർത്താക്കളുടെ പരിശ്രമത്തെ കണ്ടില്ലെന്ന് നടിച്ച് എല്ലാം ഞാൻ തന്നെയാണ് സൃഷ്ടിച്ചതെന്ന് മേനിപറയുന്ന ഭരണാധികാരികൾ ഏകാധിപതികളാണെന്നും മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയും, വി എസും പണിയെടുത്തിട്ടാണ് കണ്ണൂർ വിമാനത്താവളം ഉണ്ടായത് എന്ന് കേരളജനതക്കറിയാമെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ :
ഏകാധിപതിയുടെ
അല്പത്തങ്ങൾ
------------------------------
കണ്ണൂർ വിമാനത്താവളം
എന്നത് ഒരു നല്ലകാര്യം തന്നെ
നമ്മുടെ നാട്ടിൽ
തൊഴിൽ ലഭിക്കാത്ത
സാഹചര്യവും
ഉള്ള തൊഴിലിടങ്ങളിൽ
യോഗ്യതയില്ലാത്തവരെ
തിരുകിക്കയറ്റുന്ന
ഭരണവർഗ്ഗവും
ഉള്ളപ്പോൾ
മറുനാടുകളിൽ
പോയി പണിയെടുത്തു
നാട്ടിലെ വികസനധൂർത്തതിന്
പണം അയക്കുവാൻ
ആളെക്കയറ്റി അയക്കാനും
ഇറക്കാനും വിമാനത്തവാളങ്ങൾ
നല്ലത് തന്നെ
പക്ഷെ എല്ലാം ഞാൻ തന്നെ സൃഷ്ടിച്ചു
എന്ന ആത്മ പ്രശംസ ഏകാധിപതിയുടെ
അല്പത്തം തന്നെയാണ്.
പലകാലങ്ങളിലായി പല ഭരണകർത്താക്കളുടെ
പരിശ്രമത്തെ കണ്ടില്ലെന്നു
നടിക്കുന്നത് ചില ഏകാധിപതിയുടെയെങ്കിലും
നവോഥാന മൂല്യങ്ങളിൽ ഒന്നായിരിക്കാം.
ശ്രീ ഉമ്മൻ ചാണ്ടിയും, വി എസും കൂടി പണിയെടുത്തിട്ടാണ് ഈ വിമാനത്താവളം ഉണ്ടായത് എന്നത് കേരളജനതക്കറിയാം.
നമ്മുടെ ഭവനങ്ങളിൽ നല്ല നല്ലകാര്യങ്ങൾ നടക്കുമ്പോഴെങ്കിലും
ശത്രുത മറന്നു നമ്മൾ അവരെ ക്ഷണിക്കാറുണ്ട്. പക്ഷെ ഏകാധിപതികൾ അത് ചെയ്യാറില്ല.
കാരണം ആത്മപ്രശംസക്ക് വിള്ളൽ വീഴുമോ എന്ന ഭയം തന്നെ. അതുകൊണ്ടാണ്
പ്രതിപക്ഷ നേതാവിനേക്കാളും
ഉയരത്തിൽ മറ്റു പലരെയും കൂടെ പറപ്പിക്കുന്നത്.
വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ
എന്നു പുറമേപ്പറയുമെങ്കിലും
വ്യവസായിയെ പ്രോത്സാഹിപ്പിക്കുക
എന്നതും എതിർ ശബ്ദത്തെ ഭയക്കുന്ന
ഏകാധിപതിയുടെ
നവോഥാന മൂല്യങ്ങളിൽ പെടുമത്രേ.
അറിയിപ്പ് : ഏകാധിപതികൾക്ക് ജയ് വിളിക്കുന്നവർ നടിയെ പീഡിപ്പിച്ച കാര്യം പറഞ്ഞു കൊഞ്ഞനം കുത്താൻ വന്നാൽ ഉത്തരം
ശശിയായിരിക്കും
നേരത്തെ , ഉമ്മൻചാണ്ടി സർക്കാർ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നടത്തിയത് പ്രഹസനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചിരുന്നു . 2001 മുതൽ 2006 വരെ യുഡിഎഫ് കണ്ണൂര്‍ വിമാനത്താവള പദ്ധതി നിശ്ചലമാക്കിയെന്നും പദ്ധതി പുനരുജ്ജീവിപ്പിച്ചത് വിഎസ് മന്ത്രിസഭയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെയാണ് ജോയ് മാത്യു വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനുമുൻപും പലതവണ മുഖ്യമന്ത്രിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കൊണ്ട് ജോയ് മാത്യു രംഗത്തെത്തിയിരുന്നു .
ഇരട്ടചങ്കനെന്നും വിപ്ളവ സിംഹവുമൊക്കെയെന്നുമാണ് പാർട്ടി അണികളുടെ തള്ളെങ്കിലും സ്വന്തം മന്ത്രിസഭയിലുള്ളവരെ പോലും വിശ്വാസമില്ലാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അതുകൊണ്ടാണ് അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയപ്പോൾ പകരം ചുമതല ഒരു മന്ത്രിയെ പോലും ഏൽപ്പിക്കാതെ വാട്‌സാപ്പ് വഴി കാര്യങ്ങൾ നിയന്ത്രിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
ഈ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു മന്ത്രി പിണറായിക്കെതിരെ നിങ്ങൾ ചെയ്‌തത് ശരിയല്ലെന്ന് മുഖത്ത് നോക്കി ചോദിക്കുമോ? മുട്ടിടിക്കാതെ പിണറായിയുടെ അടുത്തു ചെന്ന് കാര്യം പറയുന്ന എത്ര മന്ത്രിമാരുണ്ട്? എന്നും ജോയി മാത്യു ചോദിച്ചു.
'ഭൗതിക വാദവും ഡയലറ്റിക്കൽ മെറ്റീരിയലിസവും പറയുന്ന പാർട്ടി അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടും. സാഹചര്യത്തിനനുസരിച്ച് കേരള കോൺഗ്രസുമായും മുസ്ളീം ലീഗുമായും മഅ്ദനിയുടെ പാർട്ടിയുമായും കൂട്ടുകൂടാൻ ഇവിടുത്തെ സി.പി.എമ്മിന് ഒരു മടിയുമില്ല. അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടുന്ന നിലയിലേക്ക് ഇവിടുത്തെ കമ്മ്യൂണിസ്‌റ്റ് പാർട്ടി എന്ന് ചുരുങ്ങിയോ അന്ന് തുടങ്ങി സി.പി.എമ്മിന്റെ അധ:പതനം' എന്നും ജോയി മാത്യു ശക്തമായി പ്രതികരിച്ചു.
ഇതിനു പുറമെ പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് ജോയ് മാത്യു മുൻപ് അഭിപ്രായപ്പെട്ടിരുന്നു. ജലന്ധർ ബിഷപ്പിൽനിന്ന് പീഡനത്തിനിരയായ കന്യാസ്ത്രീക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മിഠായിത്തെരുവില്‍ മൗനജാഥ നടത്തിയതിന് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു.
ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തയ്യാറായ സംഭവത്തിലും ജോയ്മാത്യു തന്റെ ശക്തമായ അഭിപ്രായം പ്രകടമാക്കിയിരുന്നു. പാര്‍ട്ടി വനിതാ അംഗം അപമാനിക്കപ്പെട്ടാലോ, ഉപദ്രവിക്കപ്പെട്ടാലോ, പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ പാര്‍ട്ടിതന്നെ കമ്മീഷനെ വെച്ചു കുറ്റവാളിക്ക് ശിക്ഷ നല്‍കുന്ന ജനകീയ വിചാരണകള്‍ നടപ്പിലായാല്‍ പണിയില്ലാതാവുന്നത് കൈക്കൂലി വാങ്ങാന്‍ തീരുമാനിച്ച പോലീസുകാര്‍ക്കും കേസ് വാദിക്കാന്‍ തയ്യാറായി തയ്യാറായിനില്‍ക്കുന്ന വക്കീല്മാര്‍ക്കും അതിനോടൊക്കെ ഒട്ടി നിന്ന് കാശ് പിടുങ്ങുന്ന സകലമാന പേര്‍ക്കുമാണ് എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha