തന്നോട് ആലോചിക്കുക പോലും ചെയ്യാതെ പേരുവച്ചത് മര്യാദകേടും അപഹാസ്യമായ രാഷ്‌ട്രീയ ഗിമ്മിക്കുമാണ്... വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി രമേശ് ചെന്നിത്തലയെന്ന് സർക്കാർ; സി.പി.എമ്മിന്റെ തീരുമാനത്തിൽ ആഞ്ഞടിച്ച് ചെന്നിത്തല

വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം. എന്നാൽ ചെന്നിത്തല പങ്കെടുക്കുകപോലും ചെയ്യാത്ത സ്വാഗതസംഘ രൂപീകരണയോഗത്തിലാണ് അദ്ദേഹത്തെ രക്ഷാധികാരിയാക്കി പ്രഖ്യാപിച്ചത്.
തന്നോട് ആലോചിക്കുക പോലും ചെയ്യാതെ പേരുവച്ചത് മര്യാദകേടും അപഹാസ്യമായ രാഷ്‌ട്രീയ ഗിമ്മിക്കുമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചെന്നിത്തലക്കൊപ്പം മന്ത്രിമാരായ ജി. സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക്ക്, പി.തിലോത്തമന്‍, എന്നിവര്‍ സംഘാടക സമിതിയിലെ മുഖ്യരക്ഷാധികാരികളാണ്. തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇത് ചെയ്‌തതെന്നും ഇതിലുള്ള തന്റെ പ്രതിഷേധം ആലപ്പുഴ ജില്ലാ കലക്‌ടറെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വനിതാ മതിലിനോട് തനിക്കും യു.ഡി.എഫിനുമുള്ള എതിര്‍പ്പ് ഇതിനകം വ്യക്‌തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല സമൂഹത്തില്‍ സാമുദായിക ചേരിതിരിവ് സൃഷ്‌ടിക്കുന്ന ഈ നീക്കം അപകടകരവുമാണ്. ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തന്നെ താന്‍ കത്തും നല്‍കിയിട്ടുണ്ട്. എന്നിട്ടും തന്നെ ഈ പരിപാടിയുടെ രക്ഷാധികാരിയാക്കുകയും അതു പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്‌തത് രാഷ്‌ട്രീയ സദാചാരത്തിനു ചേരുന്ന നടപടി അല്ല.വനിതാ മതില്‍ സംരംഭത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ പറഞ്ഞു. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനായി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കളക്‌ട്രേറ്റിലാണ് ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം നടന്നത്. കെ സി വേണുഗോപാല്‍ ആലപ്പുഴ ജില്ലയിലെ വനിതാ മതിലിന്റെ രക്ഷാധികാരിയാവും. ഹരിപ്പാട് എം എല്‍ എ എന്ന നിലയിലാണ് ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്.
അതേസമയം, വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും, പൊതു ഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വിഭാഗങ്ങളെ ഒഴിച്ച് നിര്‍ത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ച് വരുത്തി സംഘടിപ്പിക്കുന്ന വനിത മതില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മാത്രമെ സഹായിക്കൂവെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 27ാം വകുപ്പിന്റെ നഗ്‌നമായ ലംഘനവും, ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കെതിരെയുളള വെല്ലുവിളിയുമാണ് ഉത്തരവെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി. 27ാം വകുപ്പ് പ്രകാരം സംസ്ഥാന ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെയോ, വിഭാഗങ്ങളുടെയോ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുഖജനാവിലെ പണം രാജ്യത്തെ ഐക്യവും, അഖണ്ഡതയും, മത സൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമെ ചെലവിടാവൂ എന്നും, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന ഒരു കാര്യത്തിനും ചെലവിടാന്‍ പാടില്ലന്നും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























