ശക്തമായ ആസൂത്രണത്തോടെ തുടങ്ങിയ ശബരിമല സമരം പൊളിയുമെന്ന ആശങ്ക പാർട്ടിയ്ക്കുള്ളിൽ ഉടലെടുത്തപ്പോൾ ബിജെപിയില്‍ കൂട്ടയടി... അടിക്കടിയുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കുകയും ചെയ്തപ്പോൾ അണികളും നേതാക്കളും പ്രതിസന്ധിയിൽ

ശബരിമല വിഷയത്തിൽ ബിജെപി നേതാവ് സികെ പത്മനാഭൻ നടത്തുന്ന നിരാഹാരസമരം തുടരുക്കുകയാണ്. ബിജെപി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് പകരം സികെ പത്മനാഭൻ നിരാഹാരം ആരംഭിച്ചത്. നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തകരെ എത്തിച്ച് സമരം കൂടുതൽ ശക്തിപ്പെടുത്താണ് തീരുമാനം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം 14-ാം ദിവസത്തിലേക്കാണ് കടക്കുന്നത്. സമരം തുടരുന്ന സി കെ പത്മനാഭന് പിന്തുണ അർപ്പിച്ച് എറണാകുളം ജില്ലയിലെ പ്രവർത്തകർ ഇന്നലെ സമരപ്പന്തലിൽ എത്തിയിരുന്നു.അതേസമയം ശക്തമായ ആസൂത്രണത്തോടെ തുടങ്ങിയ ശബരിമല സമരം പൊളിയുമെന്ന ആശങ്ക പാർട്ടിയ്ക്കുള്ളിൽ ഉടലെടുത്തന്നാണ് സൂചന. അതിനെ ചൊല്ലി ബിജെപിയില്‍ തന്നെ കൂട്ടയടി നടക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അടിക്കടിയുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കുകയും ചെയ്തപ്പോൾ അണികളും നേതാക്കളും പ്രതിസന്ധിയിൽ. ശബരിമല സമരം നീട്ടിക്കൊണ്ടുപോകുന്നതില്‍ ബിജെപിയില്‍ ഭിന്നാഭിപ്രായം. സമരത്തിന് തുടക്കത്തിലുണ്ടായിരുന്ന പിന്തുണ ഇപ്പോഴില്ലെന്ന് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. അടിക്കടിയുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കുകയാണ് ചെയ്തതെന്നും ഇവര്‍ പറയുന്നു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം, ബിജെപി സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം നടത്തിയത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ സികെ പത്മനാഭനാണ് നിരാഹാര സമരം ചെയ്യുന്നത്. എന്നാൽ ഇനി സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കാനാണ് സാധ്യത. കഴിഞ്ഞ മൂന്നിന് എ എൻ രാധാകൃഷ്ണനാണ് സമരം തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായി ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സി കെ പത്മനാഭന് സമരം ഏറ്റെടുത്തത്.
അതിനിടെയുണ്ടായ ആത്മഹത്യയും സമരം ശക്തമാക്കുന്നതിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും ബിജെപിക്ക് തന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ശബരിമല സമരം ബിജെപി തുടക്കത്തില്‍ ശക്തമായ ആസൂത്രണത്തോടെയായിരുന്നു തുടങ്ങിയത്. ഓരോ ജില്ലകള്‍ക്കും പ്രത്യേക ചുമതലകള്‍ നല്‍കിയിരുന്നു. ഇത്രയും ദിവസം നീട്ടികൊണ്ടുപോകാന്‍ സാധിച്ചത് നേട്ടമാണെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.
എന്നാല്‍ സമരം ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ജനങ്ങളില്‍ നിന്ന് അകന്നിട്ടുണ്ട്. തുടര്‍ച്ചയായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഇതിനൊരു കാരണമായി പറയുന്നു. ശബരിമല സമരം തുടങ്ങിയ ശേഷം ബിജെപി മൂന്ന് ഹര്‍ത്താലുകളാണ് പ്രഖ്യാപിച്ചത്. ശശികലയുടെ അറസ്റ്റിന്റെ വേളയിലും തിരുവനന്തപുരത്ത് സമരം പോലീസ് നേരിട്ടതിന്റെ പേരിലും സമരപന്തലിനടുത്ത് നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ടും ഹര്‍ത്താല്‍ നടത്തി. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ജനങ്ങളില്‍ അമര്‍ഷമുണ്ടാക്കിയെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആരോപിക്കുന്നു.
ഒടുവില്‍ നടത്തിയ ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിക്കാത്തത് ഇതിന്റെ തെളിവാണ്. പലയിടത്തും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഹര്‍ത്താന്‍ അനുകൂലികളോട് തന്നെ ജനങ്ങള്‍ തുറന്നുപറയുന്ന സാഹചര്യവുമുണ്ടായി. വരുംദിവസങ്ങളില്‍ വിഷയം സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യും. ജനകീയമായിരുന്ന ഒരു സമരം ഇത്തരത്തില്‍ എത്തിച്ചത് പക്വതയില്ലാത്ത തീരുമാനങ്ങളാണെന്ന് ഒരുവിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത വേളയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.
ഏറ്റവും ഒടുവില്‍ നടത്തിയ ഹര്‍ത്താല്‍ അനവസരത്തിലുള്ളതാണെന്നും നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന അഭിപ്രായമായിരുന്നു പ്രധാന നേതാക്കള്‍ക്കുണ്ടായിരുന്നത്. ഇത് മറികടന്ന് ചിലര്‍ ഇടപെടുകയായിരുന്നു. സമരപ്പന്തലിന് മുന്നിലെ ആത്മഹത്യയെ ആദ്യം തള്ളുകയും പിന്നീട് ഏറ്റെടുക്കുകയും ചെയ്തതും പക്വതയില്ലാത്ത തീരുമാനമായി. പാര്‍ട്ടി പരിഹാസ്യമാകുന്ന കാഴ്ചയ്ക്ക് ഇതിടയാക്കിയെന്നും നേതാക്കള്‍ക്കിടയില്‍ കുറ്റപ്പെടുത്തലുണ്ടായി.
ശബരിമല യുവതീപ്രവേശത്തിന് എതിരായാണ് ബിജെപിയുടെ നിരാഹാരസമരംസെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരത്തിന് ഉദ്ഘാടനം ചെയ്യതത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഭക്തര്‍ക്കു സൗകര്യങ്ങളൊരുക്കുക, സമരം ചെയ്തവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് നിരാഹാര സമരത്തിലൂടെ അവർ ലക്ഷ്യം വയ്ക്കുന്നത് . 15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























