ഏറെ വിവാദങ്ങൾക്ക് ശേഷം ട്രാൻസ്‌ജെൻഡേഴ്സ് ശബരിമല കയറി; ആദ്യ ഘട്ടത്തിൽ പോലീസ് അപമാനിച്ച് വിട്ട ട്രാൻസ്‌ജെൻഡേഴ്സ് മല കയറുന്നത് രാജകുടുംബത്തിന്റെയും തന്ത്രിയുടെയും ആശീർവാദത്തോടെ
പൊലീസ് അനുമതി ലഭിച്ചതോടെ ട്രാൻസ്ജെൻഡറുകൾ സന്നിധാനത്തെത്തി. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്. തങ്ങൾ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേർ നേരത്തേ ദർശനം നടത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായി ഇവർ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
തങ്ങൾ ദർശനം നടത്തുന്നതിൽ ആരും ഇതുവരെ എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാൾക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവർ അറിയിച്ചു. നേരത്തേ ശബരിമല ദർശനത്തിന് പുറപ്പെട്ട ഇവരെ എരുമേലിയിൽ തടഞ്ഞിരുന്നു. സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും എരുമേലി പൊലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തിരിച്ചയച്ചത് വിവാദമാവുകയായിരുന്നു.
എറണാകുളത്തു നിന്നാണ് ഇവര്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. എന്നാല്‍ സ്ത്രീവേഷം മാറ്റി പുരുഷ വേഷം ധരിച്ചാല്‍ ശബരിമല ദര്‍ശനം അനുവദിക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. പിന്നീട് ദര്‍ശനത്തിനായി പുരുഷ വേഷം ധരിക്കാമെന്ന് സമ്മതിച്ചിട്ടും പോലീസ് വഴങ്ങിയില്ല.
സ്‌പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചാണ് ഇവര്‍ ശബരിമലയ്ക്ക് പുറപ്പെട്ടത്. ശനിയാഴ്ച എറണാകുളത്ത് വച്ച് കെട്ടുനിറയ്ക്കുമ്പോഴും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. യാത്ര പുറപ്പെടുന്നതുവരെയും പോലീസിന്റെ സഹായമുണ്ടായിരുന്നെങ്കിലും പിന്നീട് ഇവര്‍ എവിടെയെത്തിയെന്ന് അന്വേഷിച്ച് എരുമേലി പോലീസ് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു. നിലയ്ക്കല്‍ സ്‌റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് എരുമേലി പോലീസ് ആണ് വിളിച്ചതെന്നും ഇവര്‍ പറയുന്നു.
പോലീസ് തടഞ്ഞതിന് പിന്നാലെ ഇവർ തന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പറ്റില്ലെന്ന് വ്യക്തമാക്കിയാല്‍ മാത്രമെ തിരികെ എറണാകുളത്തേക്ക് തിരിച്ചുപോകുകയൊള്ളുവെന്നും പ്രതികരിച്ചിരുന്നു. അഥവാ പറ്റില്ലെന്ന് തന്നെയാണ് പറയുന്നതെങ്കിൽ എന്തുകൊണ്ട് കയറാന്‍ പാടില്ലെന്നുള്ള കാര്യം കൂടി വ്യക്തമാക്കണമെന്നും അവര്‍ ചോദിച്ചിരുന്നു.
വിശ്വാസം അനുസരിച്ച് അയ്യപ്പന്റെ അമ്മ ട്രാന്‍സ്ജന്‍ഡറായ മോഹിനിയാണെന്നും അതിനാല്‍ ശബരിമലയില്‍ പോകാന്‍ തങ്ങള്‍ക്ക് എല്ലാ യോഗ്യതയുമുണ്ടെന്നുമാണ് ട്രാന്‍സ്ജന്‍ഡറുകള്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ യാതൊരു തടസ്സവുമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവിരും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയും അറിയിച്ചത്. തന്ത്രിയും പന്തളം കൊട്ടാരവും അനുമതി നല്‍കിയ സാഹചര്യത്തിലാണ് പോലീസിന്റെ അനുകൂല നിലപാട് സ്വീകരിച്ച് ഇവർക്ക് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സംരക്ഷണത്തെ നൽകാമെന്ന് ഉറപ്പ് നൽകിയതും, ട്രാൻസ്‌ജെൻഡേർസ് ഇന്ന് ശബരിമലയിലെത്തിയതും.
https://www.facebook.com/Malayalivartha