എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ആർ ബാലകൃഷ്ണപിള്ളയും മകൻ കെബി ഗണേഷ് കുമാറും വനിതാ മതിലിനോട് സഹകരിച്ചാൽ അവരെ എൻഎസ്എസ്നോട് സഹകരിപ്പിക്കില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ആർ ബാലകൃഷ്ണപിള്ളയും മകൻ കെബി ഗണേഷ് കുമാറും വനിതാ മതിലിനോട് സഹകരിച്ചാൽ അവരെ എൻഎസ്എസ്നോട് സഹകരിപ്പിക്കില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കാറിനു സൈഡ് കൊടുത്തില്ലെന്ന പേരിൽ അമ്മയുടെ മുന്നിൽ വച്ചു യുവാവിനെ മർദിച്ച സംഭവത്തിൽ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പായത് പത്തനാപുരത്തെ എൻഎസ്എസിന്റെ താലൂക്ക് യൂണിയൻ ഓഫിസിൽ നടന്ന ചർച്ചയ്ക്കൊടുവിലായിരുന്നു. സംഭവത്തില്‍ തുടക്കം മുതൽ എൻഎസ്എസ് പ്രാദേശിക നേതൃത്വം ഇടപെട്ടിരുന്നു. നവോത്ഥാനമെന്ന ഓമനപ്പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ സമൂഹത്തിൽ ജാതീയമായ വിഭാഗീയത വളർത്താനുള്ള ശ്രമമാണെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ജി. സുകുമാരൻ നായർ പ്രതികരിച്ചിരുന്നു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് വനിതാ മതിലിനുള്ള സർക്കാർ ശ്രമം. വനിതാ മതിലും നവോത്ഥാനവും തമ്മിൽ എന്ത് ബന്ധമാണുള്ളത്. വിശ്വാസികൾക്കെതിരായ മതിലുമായി സഹകരിക്കില്ല. എന്നാൽ മതിലിൽ പങ്കെടുക്കരുതെന്ന് സമുദായ അംഗങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഡിസംബർ 26ന് അയ്യപ്പകർമ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയിൽ വിശ്വാസികൾ പങ്കെടുക്കണം. അതു സംബന്ധിച്ചും സംഘടന നിർദ്ദേശം നൽകില്ല. സുപ്രീംകോടതിയുടെ പുനഃപരിശോധനാ വിധി ആചാരങ്ങൾക്ക് എതിരായാൽ വിശ്വാസികൾക്കൊപ്പം കേന്ദ്രസർക്കാരിനെ സമീപിക്കും. വിധി അനുകൂലമാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. നവോത്ഥാനം നാടിന് വേണം. പക്ഷേ, അത് സ്ത്രീകൾക്കുവേണ്ടി മാത്രമാകരുത്. ആരുടെയും ചട്ടുകമാകാൻ എൻ.എസ്.എസിനെ കിട്ടില്ല. ശബരിമല വിഷയത്തിൽ മാത്രമാണ് സർക്കാരിനോട് എതിർപ്പുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപ്പോഴത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയം നോക്കാതെ പിന്തുണ നൽകും. വിശ്വാസികൾക്കൊപ്പം നിൽക്കാൻ യു.ഡി.എഫും ബി.ജെ.പിയും മത്സരിക്കുകയാണ്. ആർക്കാണ് ആത്മാർത്ഥതയെന്ന് പറയാറായിട്ടില്ലെന്നും സുകുമാരൻനായർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























