സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവരാണ് വനിതാ മതില്‍ കെട്ടുന്നത്; വനിതാ മതില്‍ വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വനിതാ മതില്‍ വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പറ്റാത്തവരാണ് വനിതാ മതില്‍ നിര്‍മിക്കാന്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വനിതാ മതിലിലൂടെ കേരളത്തെ ഭ്രാന്താലയമാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. വനിതാ മതിലില്‍നിന്നു പിന്മാറിയ നടി മഞ്ജു വാര്യരെ സിപിഎം സൈബര്‍ പോരാളികള്‍ അപമാനിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വനിതാ മതില്‍ എന്ന വര്‍ഗീയ മതില്‍ കെട്ടാന്‍ സര്‍ക്കാര്‍ സംവിധങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. ഓഫീസ് സമയത്ത് യോഗങ്ങള്‍ പാടില്ല എന്നുണ്ടെങ്കിലും വനിതാ മതില്‍ യോഗങ്ങള്‍ ആ സമയത്ത് നടക്കുന്നു. ഒന്നര ലക്ഷം ഫയലുകള്‍ കെട്ടി കിടക്കുമ്ബോഴാണ് ഇങ്ങനെ യോഗങ്ങള്‍ ചേരുന്നത് എന്നും ചെന്നിത്തല വിമര്‍ശിച്ചു. സിപിഎം സൈബര്‍ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായി താല്‍ക്കാലികലാഭത്തിന് മതിലുണ്ടാക്കി കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആര്‍.എസ്.എസിന്റെ അയ്യപ്പജ്യോതി ആട്ടിന്‍തോലണിഞ്ഞ ചെന്നായ ആണ്. ആളുകളെ കബളിപ്പിക്കാനുള്ള പരിപാടിയാണിത്. ശബരിമല വിശ്വാസികളോട് ആത്മാര്‍ത്ഥതതയുണ്ടെങ്കില്‍ ആര്‍എസ്‌എസ് ആദ്യം ചെയ്യേണ്ടിയിരുന്നത് സുപ്രീംകോടതിയില്‍ റിവ്യുഹര്‍ജി കൊടുക്കുകയായിരുന്നു. ശബരിമലയില്‍ ആദ്യം മുതല്‍ കോണ്‍ഗ്രസ് വിശ്വാസത്തിനൊപ്പമായിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള എല്ലാ മത, സാമുദായിക സംഘടനകളുടെയും അഭിപ്രായങ്ങളെ കോണ്‍ഗ്രസ് എന്നും ബഹുമാനത്തോടെയേ കാണാറുള്ളൂ. അവരുടെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
പ്രളയ ദുരിതാശ്വാസസഹായം കിട്ടണമെങ്കില്‍ മതിലില്‍ പങ്കെടുക്കേണ്ട സ്ഥിതിയാണ്. കുടുംബശ്രീക്കാരെ നിര്‍ബന്ധിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുത്തില്ലെങ്കില്‍ ജനുവരി രണ്ടാം തീയതി മുതല്‍ ജോലിക്ക് വരേണ്ടെന്ന് പറയുന്നു. മതിലിന്റെ പ്രചരണസാമഗ്രികള്‍ തയാറാക്കാന്‍ വനിതാശിശുക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തിയ പുതിയ ഉത്തരവ് സര്‍ക്കാര്‍പണം ചെലവിടുമെന്നതിന് തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ഹിന്ദുസംഘടനകളെ മാത്രം ഉൾപ്പെടുത്തി സർക്കാർ നിർമിക്കാൻ പോകുന്നതു വർഗീയ മതിൽ തന്നെയാണെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒന്നല്ല, ആയിരം തവണ അങ്ങനെ വിളിക്കാനും പ്രതിപക്ഷത്തിനു മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശം ഇപ്പോൾ ഒരു വിഷയമേയല്ല. പിന്നെന്തിനാണു മതിലെന്നു സർക്കാർ വൃക്തമാക്കണമെന്നു രമേശ് ആവശ്യപ്പെട്ടു. മതിലുകൾ പൊളിക്കാനാണു പുതിയ കാലഘട്ടം ആവശ്യപ്പെടുന്നത്. നടി മഞ്ജു വാരിയർ കാര്യങ്ങൾ മനസ്സിലായതോടെ പിൻവാങ്ങി. ആത്മാഭിമാനമുള്ള ഒരു മലയാളിയും ഈ മതിലിന്റെ ഭാഗമാകില്ല. നവോത്ഥാന മതിലാണെങ്കിൽ എല്ലാ മതവിഭാഗക്കാരെയും വിളിക്കേണ്ടതല്ലേ? സർവകക്ഷിയോഗം വിളിച്ചില്ല, പ്രതിപക്ഷത്തെപ്പോലും വിളിച്ചില്ല. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, വർഗീയ മതിൽ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കുകാരണം സര്‍ക്കാരിന്‍റേയും മാനേജ്മെന്‍റിന്‍റേയും പിടിപ്പുകേടാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. താല്‍കാലിക ജീവനക്കാര സംരക്ഷിക്കാൻ നടപടി ഉണ്ടാകണം. മാനുഷിക പരിഗണന നല്‍കേണ്ട വിഷയമാണിത് എന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha