കണ്ടക്ടര്‍ തസ്തികക്ക് അഡ്വൈസ് മെമ്മോ ലഭിച്ചവവരെല്ലാം വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തണം..ഉടൻ നിയമനം എന്ന് സൂചന
കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‍സി അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് സന്തോഷവാർത്ത. അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തില്‍ എത്തണമെന്ന് തച്ചങ്കരി അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉടന്‍ നിയമനം നല്‍കുമെന്നാണ് സൂചന.
4051 ഉദ്യോഗാര്‍ത്ഥികളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ നാല് ബാച്ചുകളിലായി തിരിച്ച് നിയമന നടപടികള്‍ സ്വീകരിക്കും.
പിഎസ്‍സിയില്‍ നിന്നും ലഭിച്ച അഡ്വൈസ് മെമ്മോ, തിരിച്ചറിയില്‍ രേഖ എന്നിവയുടെ അടിസ്ഥാനത്തിൽ ഇവ പരിശോധിച്ച ശേഷം ഇവര്‍ക്ക് നിയമനം നല്‍കും. രണ്ട് ദിവസത്തിനകം നിയമന നടപടി പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആണ് നടപടി. കാലതാമസം ഒഴിവാക്കാനാണു വ്യാഴാഴ്ചതന്നെ നിയമന നടപടികൾ തുങ്ങുന്നതെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു.
പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് പകരം പിഎസ്‍സി പട്ടികയിൽ നിന്നും ഉടൻ നിയമനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് ദിവസത്തിനകം കണ്ടക്ടർമാരെ നിയമിക്കാനും കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് വി ചിദംബരേഷ്,ജസ്‌റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. അഡ്വൈസ് മെമ്മോയിലെ സീനിയോറിറ്റി അനുസരിച്ച് നിയമന ഉത്തരവ് നല്‍കി കോടതിയെ അറിയിക്കണം എന്നും വ്യവസ്ഥയുണ്ട്. .
എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാനാണ് ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നത്. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മേൽപ്പറഞ്ഞ ഉത്തരവു ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത് .
4051 പേര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികക്കാരായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി.
പെട്ടെന്ന് നിയമനം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും പരിശീലനം നല്‍കാതെ നിയമനം നടത്തുന്നത് പ്രായോഗികമല്ലെന്നും കെഎസ്ആര്‍ടിസി എംഡി ടോമിൻ തച്ചങ്കരി പറഞ്ഞിരുന്നു. . എന്നാൽ കെഎസ്ആര്‍ടിസിയുടെ വാദം തള്ളി പരിശീലനം ആവശ്യമില്ലെന്നും അത് അവര്‍ പഠിച്ചോളുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കണ്ടക്ടർ ജോലി പെട്ടെന്നു തന്നെ പഠിച്ചെടുക്കാം എന്നതിനാൽ പരിശീലനത്തിന്റെ ആവശ്യമില്ല. പിഎസ്‌സി വഴി തിരഞ്ഞെടുക്കപ്പെട്ടവർക്കു നിയമന ഉത്തരവു നൽകാൻ നിങ്ങൾക്ക് എന്താണു മടിയെന്നും കോടതി ചോദിച്ചിരുന്നു
ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനായി കെഎസ്ആര്‍ടിസി അടിയന്തര നടപിട കൈക്കൊണ്ടിരിക്കുന്നത്.
3,091 ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകാനാണ് കോടതി നിർദേശിച്ചിരുക്കുന്നത്. 250 പേർക്ക് ഇന്നലെ തന്നെ നിയമന ഉത്തരവ് നൽകിയെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. എന്നാല്‍ കെഎസ്ആർടിസിയിൽ വിശ്വാസമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
താല്‍ക്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിനെ തുടർന്ന് സർവ്വീസുകൾ മുടങ്ങിയിരുന്നു. . ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയത് എറണാകുളം ജില്ലയിലാണ്.പുതിയ നിയമനം വരുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും.
https://www.facebook.com/Malayalivartha