എംപാനലുകാരുടെ ദേഷ്യം തച്ചങ്കരിയിൽ ചാരി ഊരാൻ സർക്കാർ നീക്കം ; കെ എസ് ആർ റ്റി സി മാനേജിംഗ് സയറക്ടർ ടോമിൻ ജെ തച്ചങ്കരിയുടെ തലയിൽ എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ട നടപടി കെട്ടിവച്ച ശേഷം അദ്ദേഹത്തെ എം ഡി സ്ഥാനത്ത് നിന്നും നീക്കാൻ മന്ത്രിതലത്തിൽ ശ്രമം

കെ എസ് ആർ റ്റി സി മാനേജിംഗ് സയറക്ടർ ടോമിൻ ജെ തച്ചങ്കരിയുടെ തലയിൽ എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ട നടപടി കെട്ടിവച്ച ശേഷം അദ്ദേഹത്തെ എം ഡി സ്ഥാനത്ത് നിന്നും നീക്കാൻ മന്ത്രിതലത്തിൽ ശ്രമം തുടങ്ങി. തച്ചങ്കരി കാരണമാണ് സർക്കാർ ഇത്തരമൊരു പ്രതിസന്ധിയിലെത്തിയതെന്നാണ് സർക്കാർ ഭാഷ്യം.
ചാരായം നിരോധിച്ചപ്പോൾ ചാരായ തൊഴിലാളികൾ എ. കെ. ആന്റണി സർക്കാരിന് എതിരായതു പോലെയാണ് എംപാനൽ കണ്ടക്ടർമാരും അവരുടെ കുടുംബങ്ങളും പിണറായി സർക്കാരിന് എതിരായത്. അതേസമയം യു ഡി എഫും ബി ജെ പിയും സർക്കാരിന് എതിരായവരെ കാൻവാസ് ചെയ്യാൻ ആരംഭിച്ചു.
അതിനിടെ കെ എസ് ആർ റ്റിസിയിൽ തുടരാൻ തച്ചങ്കരി വിഷമം അറിയിച്ചതായും വിവരമുണ്ട്. തന്നെ പോലീസിൽ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. അതിന് മുഖ്യമന്ത്രി സമ്മതിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. തച്ചങ്കരിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ പോലീസിൽ തച്ചങ്കരിയെ തിരിച്ചെടുക്കാൻ പലർക്കും വിഷമമുണ്ട്. ഉയർന്ന പോലീസുദ്യോഗസ്ഥരിൽ പലരും തച്ചങ്കരിക്ക് എതിരാണ്.
തച്ചങ്കരി പക്ഷേ എംപാനലുകാർക്ക് അനുകൂലമായിരുന്നു. എം.ഡി. തങ്ങൾക്ക് അനുകൂലമായിരുന്നു എന്ന കാര്യം പിരിച്ചു വിട്ട ജീവനക്കാർക്ക് അറിയാം. പിരിച്ചുവിട്ടവരെ കെ എസ് ആർ റ്റി സിയിലെ യൂണിയനുകൾ സഹായിച്ചില്ല എന്നതാണ് പ്രധാന ആരോപണം. അങ്ങനെ സഹായിച്ചില്ലെന്ന കാര്യം എം പാനലുകാരെ അറിയിച്ചത് എം ഡിയാണെന്നാണ് സ്ഥിരം ജീവനക്കാരുടെ പരാതി. എം പാനലുകാരെ മുന്നിൽ നിർത്തിയാണ് തച്ചങ്കരി പ്രവർത്തിച്ചിരുന്നത്. സ്ഥിരംജീവനക്കാരെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. മൂന്നു മാസങ്ങൾക്ക് മുമ്പ് കെ എസ് ആർ റ്റി സിയിൽ ഇനി പി എസ് സി ക്കാർ വേണ്ടെന്ന് തച്ചങ്കരി നിലപാടെടുത്തത് എം പാനലുകാരെ സഹായിക്കാൻ വേണ്ടിയാണ്. സ്ഥിരം ജീവനക്കാർ വന്നാൽ ജോലി ചെയ്യില്ലെന്ന അഭിപ്രായം ഇപ്പോഴും എം ഡിക്കുണ്ട്. അടുത്ത കാലത്ത് കെ. എസ് ആർ റ്റി സിയെ ലാഭത്തിലേക്ക് നയിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞത് എംപാന ലുകാരുടെ സഹായത്തോടെയാണ്.
എം പാനലുകാരെ സ്ഥിരപ്പെടുത്താൽ തച്ചങ്കരി ആലോചിച്ചിരുന്നു. മുമ്പും ഇത് ചെയ്തിട്ടുണ്ട്. നേരത്തെ വി എസ് ശിവകുമാർ ഗതാഗത മന്ത്രിയായിരിക്കെ നിരവധി പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ആർ ബാലകൃഷ്ണപിള്ളയും ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. എം പാനലുകാർ ആത്മാർത്ഥതയോടെ ജോലി ചെയ്തത് കൊണ്ടാണ് അവർക്ക് ഇങ്ങനെയൊരു നേട്ടമുണ്ടായത്.
പിണറായി സർക്കാരിന്റെ ശുപാർശയിലും കെ എസ് ആർ റ്റി സിയിൽ നിയമനം നേടിയവർ നിരവധിയാണ്. അവരിൽ പലരെയും ഇപ്പോഴും പിരിച്ചു വിട്ടില്ലെന്നാണ് വിവരം. 1000 പേരെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ 4000 പേരെ പിരിച്ചുവിട്ടത്. 4000 ഒരു സംഖ്യ മാത്രമല്ല. അവരുടെ കുടുംബക്കാർ കൂടി ചേരുമ്പോൾ അത് 40,000 ആകും. സർക്കാരിനെ സംബന്ധിച്ചടത്തോളം നഷ്ടപ്പെടുന്നത് 40 000 വോട്ടുകളാണ്. എങ്ങനെയെങ്കിലും ഇതിൽ നിന്നും മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തച്ചങ്കരിക്ക് യൂണിയനുകളും മന്ത്രിയും എതിരാണ്. മുഖ്യമന്ത്രി മാത്രമാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നത്. അത് അത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. സി പി എം ഉൾപ്പെടെയുള്ള യൂണിയനുകൾ തച്ചങ്കരിക്ക് എതിരാണ്. തച്ചങ്കരി പണ്ടും ഇത്തരം പ്രതിസന്ധികൾ നേരിട്ടുണ്ട്. നേരത്തെ എ. കെ. ശശീന്ദ്രൻ മന്ത്രിയായിരിക്കെ പിറന്നാൾ പാർട്ടിയുടെ പേരിൽ ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്നും തച്ചങ്കരിയെ മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha
























