നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും, അതൊന്നും സർക്കാരിനോട് വേണ്ട ! ; തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമ്പോൾ ഭീഷണിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെ പൂർണമായി തള്ളിപ്പറഞ്ഞ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് മറുപടിയെന്നോണം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി തുറന്നടിക്കുകയായിരുന്നു. തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന ന്യൂനപക്ഷദിനാചരണത്തിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കോൺഗ്രസിനെയും ആർ.എസ്.എസിനെയും മുഖ്യമന്ത്രി നിശിതമായി വിമർശിക്കുകയുണ്ടായി. 'കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന് സമരസപ്പെടുകയാണ് കോൺഗ്രസ്. ആർ.എസ്.എസിന്റെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് മനസിലാക്കണം. ഒടുവിൽ കോൺഗ്രസിനെ ആർ.എസ്.എസ് വിഴുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെയും സർക്കാരിനെയും കടുത്ത ഭാഷയിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തിങ്കളാഴ്‌ച വിമർശിച്ചത്. മുഖ്യമന്ത്രി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ആ പദവിക്ക് ചേരുന്നതല്ല, അദ്ദേഹത്തിന് ധാർഷ്ട്യമാണ്. മുഖ്യമന്ത്രി എന്നാൽ സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ കൈകാര്യം ചെയ്യണം. എൻ.എസ്.എസിനായി പ്രത്യേകിച്ച് ഒന്നും സർക്കാർ ചെയ്തിട്ടില്ല. ആചാരങ്ങൾ സംരക്ഷിക്കാൻ എൻ.എസ്.എസ് കേന്ദ്രത്തെ സമീപ്പിക്കും തുടങ്ങിയ പ്രസ്താവനകളാണ് സുകുമാരൻ നായർ നടത്തിയത്. ജനുവരി ഒന്നിന് സർക്കാർ നടത്താനിരിക്കുന്ന വനിതാ മതിലിനെയും എൻ.എസ്.എസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
അതേസമയം വനിതാ മതിൽ വിഷയത്തില്‍ എൻഎസ്എസിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമം സമുദായംഗങ്ങള്‍ തിരിച്ചറിയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സുകുമാരന്‍ നായര്‍ തയാറാകണം. വനിതാമതിലില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസുകാരാണന്നും കോടിയേരി ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ മറുപടിയുമായി സുകുമാരൻ നായരും രംഗത്തെത്തിയിരുന്നു. മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ് എന്ന കാര്യം കോടിയേരി ഓർക്കുന്നതു നല്ലത്. അതിനു വേണ്ടി ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. രാഷ്ട്രീയത്തിന് അതീതവും മതേതരത്വത്തിന് ഉതകുന്നതും മന്നത്തു പത്മനാഭന്റെ ദർശനങ്ങളിൽ അധിഷ്ഠിതവുമായ നിലപാടാണ് എൻഎസ്എസ് ഇന്നും തുടരുന്നതെന്ന കാര്യം കോടിയേരി ബാലകൃഷ്ണൻ അറിയണമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























