റിപ്പോര്‍ട്ടെഴുതിയത് തലതിരിഞ്ഞ പൊലീസുകാരൻ; പന്തളം കൊലപാതകം ആസൂത്രിതമാണെന്ന പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

പന്തളം കൊലപാതകം ആസൂത്രിതമാണെന്ന പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ടെഴുതിയത് തലതിരിഞ്ഞ പൊലീസുകാരനാണ്. പൊലീസ് ആര്‍എസ്‌എസിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ തയ്യാറാകണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അങ്ങോട്ടാക്രമിക്കുക എന്നത് സിപിഎം ഉദ്ദേശിക്കുന്നില്ല. ആക്രമണം തുടരുമ്ബോള്‍ അതിനെ പ്രതിരോധിക്കേണ്ടി വരും. അത് മാത്രമാണ് ഇപ്പോള്‍ ഉണ്ടായത്. കൂടുതല്‍ ആക്രമണമുണ്ടായാല്‍ നോക്കിയിരിക്കാനാവില്ല. ആക്രമിച്ച് ഇല്ലാതാക്കി കളയാമെന്ന് സംഘപരിവാറുകാര്‍ കരുതരുതെന്നും കോടിയേരി പറഞ്ഞു.
ചന്ദ്രൻ ഉണ്ണിത്താന്‍റേത് ആസൂത്രിത കൊലപാതകം എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊല ചെയ്യണമെന്ന ലക്ഷ്യത്തോടെ പ്രതികൾ നേരത്തെ നേരത്തെ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചു. കരിങ്കല്ലും, ഇഷ്ടിക കക്ഷണങ്ങളും പ്രകടനത്തിന് നേരെ വലിച്ചെറിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ച് കടന്നുപോകുന്ന സമയത്ത് കല്ലും ഇഷ്ടികകഷണങ്ങളും വലിച്ചെറിയുകയായിരുന്നു. ഈ കല്ലേറിലാണ് ചന്ദ്രന് പരിക്കേൽക്കുന്നതും പിന്നീട് മരണം സംഭവിക്കുന്നതും. തലയോട്ടിക്ക് മാരകമായ ക്ഷതമേറ്റെന്നും ഇതാണ് മരണകാരണമായതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് തുടരെത്തുടരെ പ്രതികൾ പ്രകടനത്തിനുനേരെ കല്ലെറിയുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൻ, അജു എന്നിവരെ ഇന്ന് അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചന്ദ്രൻ ഉണ്ണിത്താന്‍റെ മരണകാരണം ഹൃദയാഘാതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിമാൻഡ് റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഹൃദയാഘാതമാണ് മരണകാരണമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുകയായിരുന്നു.
സംസ്ഥാനമൊട്ടാകെ ആര്‍എസ്‌എസ് ആസുത്രിതമായി ആക്രമണം അഴിച്ചുവിടുന്നതായും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരിലെ ആക്രമണങ്ങള്‍ ആര്‍എസ്‌എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ആര്‍എസ്‌എസുകാര്‍ വിദ്യാലയങ്ങള്‍ പോലും ആയുധപ്പുരകളാക്കി മാറ്റുകയാണ് . സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വീണു പോകരുതെന്നും ആക്രമണം നടത്തരുതെന്നും കോടിയേരി പറഞ്ഞു.
അമിത് ഷാ കേരളത്തില്‍ വരുന്നത് നല്ലതാണ്. അമിത് ഷാ ഓരോ തവണ കേരളത്തിലെത്തുമ്ബോഴും സിപിമ്മിന്‍റെ ജനപിന്തുണ വര്‍ധിക്കും. ഉത്തരേന്ത്യയില്‍ പോലും അമിത് ഷായുടെ പരിപ്പ് വേവുന്നില്ല. പിന്നെയാണോ കേരളത്തിലെന്നും കോടിയേരി പറഞ്ഞു. ബിജെപി സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അമിത് ഷാ കേരളത്തിലെത്തുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സോണിയ ഗാന്ധിയുടെ നിലപാട് കെപിസിസിയുടെ ശബരിമല നിലപാടിനെതിരാണ് എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചു . ഇത് സ്വാഗതാര്‍ഹമാണെന്ന് കോടിയേരി പറഞ്ഞു. അതേസമയം ശബരിമലയില്‍ വിശ്വസികളായസ്ത്രീകള്‍ക്ക് കയറാമെന്ന വി മുരളീധരന്‍റെ പ്രസ്താവന ബിജെപിക്കേറ്റ തിരിച്ചടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാൻ ബിജെപി- ആര്‍എസ്എസ് ശ്രമം നടത്തുകയാണ്. ശബരിമലയെ തകർക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.
ഉത്തരേന്ത്യയിൽ നുണകൾ പ്രചരിപ്പിക്കാൻ ആര്‍എസ്എസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു. കേരളത്തിൽ നവോത്ഥാന മൂല്യങ്ങൾ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഉയർത്തി പിടിച്ചു. അതുകൊണ്ടാണ് ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത്. കേരളത്തിൽ നടക്കുന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറായില്ല. ഇത് രാഷ്ട്രീയ അപചയം ആണ്. ഓർഡിനൻസിനായി പ്രധാനമന്ത്രിയെ യുഡിഎഫ് എംപിമാര്‍ കാണുന്നത് ആര്‍എസ്എസിനെ സഹായിക്കാനാണ്. വിശ്വാസത്തിന്‍റെ പേര് പറഞ്ഞ് ലീഗും കോൺഗ്രസും ബിജെപിയും ഒരുമിക്കുന്നു എന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























