വിശ്വാസികളുടെ പ്രതിഷേധങ്ങളെ മറികടന്നും പൗരാണികകെട്ടിടം പൊളിച്ചടുക്കാൻ ഗൂഢ നീക്കങ്ങൾ; നൂറുകൊല്ലത്തിലധികം പഴക്കമുള്ള പള്ളിക്കെട്ടിടം ദ്രുതഗതിയിൽ പൊളിച്ചുമാറ്റാനുള്ള പള്ളി അധികാരികളുടെ ശ്രമത്തെ പൊളിച്ചടുക്കി ഹൈക്കോടതി

ചരിത്ര സ്മാരകമാക്കി മാറ്റാനുള്ള പള്ളിയെ ധൃതിയിൽ പൊളിച്ചുമാറ്റാനുള്ള പള്ളി അധികാരികളുടെ നീക്കത്തിന് തടയുമായി ഹൈക്കോടതി രംഗത്തെത്തിയിരിക്കയാണ്. ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി പുതുതായി പണിയാനായി ജില്ലാ കളക്ടർ നൽകിയ എൻഒസിയിൽ മേലുള്ള തുടർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. നൂറുകൊല്ലത്തിലധികം പഴക്കമുള്ള പള്ളിക്കെട്ടിടം പൗരാണികസ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെട്ട് പള്ളി സംരക്ഷണ സമിതി നൽകിയ ഹർജിയിലാണ് ഈ ഇടക്കാല ഉത്തരവ്.
ചെങ്കല്ലും സുർക്കിയും തടിയും ഉപയോഗിച്ച് പണിഞ്ഞ പള്ളിക്ക് 121 വർഷത്തെ പഴക്കമുണ്ടെന്ന് ഹർജിക്കാർ ബോധിപ്പിച്ചിരുന്നു. പള്ളി പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി വിശ്വാസികളും രംഗത്ത് വന്നിരുന്നു. ഏറെ ചരിത്രപ്രാധാന്യമുള്ള ഇരവിപേരൂർ പള്ളി മാർത്തോമസമഭയുടെ അദ്യത്തെ ഓടുമേഞ്ഞ പള്ളിയാണ്. ഈ പളളി പൊളിച്ച് പണിയാനുള്ള നീക്കവുമായി കൈസ്ഥാന സമിതിയുടെ അംഗീകാരത്തോടെ ഭരണക്കാർ മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ ഇടവകയിൽ ഒരു വിഭാഗം പുരാതനമായ ഈ പള്ളി പൊളിക്കുന്നതിനെ എതിർത്തിരുന്നു. അവർ പള്ളി സംരക്ഷണ സമിതി രൂപീകരിച്ചാണ് പള്ളി പൊളിച്ചുള്ള പുനർനിർമ്മാണത്തെ എതിർത്തു വന്നത്. സഭയുടെ വലിയ മെത്രാപൊലീത്ത ആയ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ മാമോദീസ മുക്കിയ പള്ളിയെന്ന പ്രത്യേകതയും ഈ പളളിയ്ക്കുണ്ട്.
ഓലയും പുല്ലും മേഞ്ഞ, മുളകൊണ്ടു കെട്ടിയുയര്‍ത്തിയ പള്ളികള്‍ മാത്രമുണ്ടായിരുന്ന കാലത്താണ് ഓടിട്ട മേല്‍ക്കൂരയുമായി ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി ഉയര്‍ന്നത്. സ്വത്തുക്കളെല്ലാം കോടതി വിധിയിലൂടെ നഷ്‌ടമായ മാര്‍ത്തോമ്മാ സഭ വെറുംകൈയോടെ നില്‍ക്കുന്ന കാലമായിരുന്നു അത്. മാതൃ ഇടവകയായ കല്ലൂപ്പാറ പള്ളിയില്‍ 1875ല്‍ അടങ്ങപ്പുറത്ത് യാക്കോബ് കത്തനാരുടെ നേതൃത്വത്തില്‍ ആരംഭിച്ച നവീകരണ ശ്രമങ്ങള്‍ കേസില്‍ എത്തിയിരുന്നു. പൂര്‍വപിതാക്കന്മാരുടെ സമര്‍പ്പണം ഏറ്റെടുത്ത അവര്‍ ഇപ്പോഴത്തെ ഇരവിപേരൂര്‍ പള്ളി സ്ഥിതി ചെയ്യുന്ന സ്‌ഥലം 1892ല്‍ വാങ്ങി. 1908ല്‍ പള്ളിപണി തുടങ്ങി. ഇടവകക്കാരുടെ ഒരുമയുടെ ഫലമായി 1911 ഫെബ്രുവരി എട്ടിനു പണി പൂര്‍ത്തിയായി. പാലക്കുന്നത്ത് തീത്തൂസ് ദ്വിതീയനാണ് കൂദാശ നടത്തിയത്. ഓടിട്ട പള്ളി അന്ന് ആധുനികതയുടെ കാഴ്‌ചയായിരുന്നു. കാലം ചെയ്‌ത ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത, കലമണ്ണില്‍ യാക്കോബ് കത്തനാര്‍, കലമണ്ണില്‍ വട്ടക്കോട്ടാല്‍ കെ.ഇ. ജേക്കബ് കശീശ തുടങ്ങിയവര്‍. മാര്‍ ക്രിസോസ്‌റ്റത്തിന്റെ പിതാവ് കെ.ഇ. ഉമ്മന്‍ കശീശ ഇവിടെ വികാരിയായിരുന്നു
കേരള ഏൻഷ്യന്റ് മോണമെന്റ്സ് ആൻഡ് ആർക്കിയോളജിക്കൽ സൈറ്റ്സ് ആൻഡ് റിമൈൻഡ് ആക്ട് 1968 പ്രകാരം പള്ളിക്കെട്ടിടം നിലനിർത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും വികാരി ഡാനിയേൽ വർഗീസും കൂട്ടരും പള്ളി പൊളിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതായാണ് ആരോപണം. ഇതോടെയാണ് ഹൈക്കോടതിക്ക് മുമ്പിൽ കേസ് എത്തിയത്.
പുതുക്കിപ്പണിയാൻ റവന്യൂ അധികൃതർ നൽകിയ നിരാക്ഷേപപത്രമാണ് സ്റ്റേ ചെയ്തിട്ടുള്ളത്. ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമപള്ളി സംരക്ഷണസമിതിയാണ് പൗരാണികകെട്ടിടം പൊളിക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്. 121 കൊല്ലംമുമ്പ് പണിതതാണ് പള്ളിയെന്ന് ഹർജിക്കാർ പറയുന്നു. പുരാവസ്തുവകുപ്പ് നടത്തിയ പഠനത്തിൽ കെട്ടിടത്തിന് നൂറുകൊല്ലത്തിലധികം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പൗരാണികസ്മാരകമായി പ്രഖ്യാപിക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ചരിത്രപ്രാധാന്യമുള്ളതും സംരക്ഷിത സ്മാരകമായി നിലനിർത്തേണ്ടതുമായ ഈ ദേവാലയം നിലനിർത്താൻ സർക്കാർ നേരിട്ട് ഇടപെട്ട് നിലനിർത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് സംരക്ഷിത സ്മാരകമായി നിലനിർത്തേണ്ട ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങൾ പൊളിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നത് പതിവായിരിക്കുകയാണ്. ഇത്തരം നിർമ്മാണങ്ങളിലൂടെ ഒരു സംഘം വൈദികർക്കും അവരുടെ അനുയായികൾക്കും ലഭിക്കുന്ന ലക്ഷങ്ങളുടെ കമ്മീഷനാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്ന് ആരോപണമുണ്ട്. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കൈവശമില്ലാതെ അനധികൃതമായാണ് വൈദികർ കെട്ടിടനിർമ്മാണത്തിന് അനുമതി തേടാൻ ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.
വസ്തു ശങ്കരമംഗലത്തു കുടുംബത്തിൽപ്പെട്ടവരുടേതാണെന്നാണ് തണ്ടപ്പേരിൽ പറയുന്നത്. ശങ്കരമംഗലം കുടുംബക്കാർ പള്ളി പണിയുന്നതിനായി 120 വർഷം മുൻപ് ഇടവകയ്ക്കു നൽകിയ ഭൂമിയിലാണ് ഇപ്പോൾ അനധികൃത നിർമ്മാണത്തിന് ശ്രമിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവല്ല മുൻസിഫ് കോടതിയിലും കേസ് നിലനിൽക്കുമ്പോഴാണ് ഇപ്പോഴത്തെ വികാരിയുടെ നേതൃത്വത്തിൽ പള്ളി പൊളിക്കാൻ ശ്രമം നടക്കുന്നത്. റോമൻ വാസ്തുശിൽപ മാതൃകയിൽ കുന്നിന്മുകളിൽ പണിത പള്ളി വാസ്തുശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ളതാണ്. കേരള തച്ചുശാസ്ത്രവിധി പ്രകാരം നിർമ്മിച്ചതാണെന്ന് ഇതിന്റെ പല ഭാഗങ്ങളുമെന്ന് ആറന്മുള വാസ്തുവിദ്യാ പഠന കേന്ദ്രത്തിലെ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. വെട്ടുകല്ലിൽ കുമ്മായവും സുർക്കിയും ഉപയോഗിച്ച് നിർമ്മച്ച ഈ പള്ളിയുടെ ഭിത്തികൾ 120 വർഷം പിന്നിട്ടിട്ടും യാതൊരു കേടുപാടും കൂടാതെ നിലനിൽക്കുകയാണ്.
തടികൊണ്ടു നിർമ്മിച്ച മേൽക്കൂരയും ഉൾഭാഗത്തുള്ള മൂന്നു ബാൽക്കണികളും കേരളീയ തച്ചുശാസ്ത്രത്തിന്റെ പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ പുരാവസ്തുവകുപ്പ് പള്ളി ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന നിർദ്ദേശവും വർഷങ്ങൾക്ക് മുൻപ്തന്നെ ഉയർന്നിരുന്നു. അനാവശ്യമായി നിർമ്മാണ ജ്വരം ബാധിച്ച് കോടികൾ ദുർവ്യയം ചെയ്യുന്ന കുറെ പള്ളിഭരണക്കാർക്ക് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ ഹൈക്കോടതി വിധി.
https://www.facebook.com/Malayalivartha























